Thursday, May 20, 2021

ജനഹൃദയങ്ങളിൽ ആവേശക്കാഴ്‌ച്ച; രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

ജനമസ്സുകളിൽആരവമുയർത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ മന്ത്രിസഭ അധികാരത്തിൽ. വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ്  എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്‌തു.

ചരിത്രവിജയം സമ്മാനിച്ചവര്‍ക്ക് കോവിഡിനെ തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് കാണാനായില്ല. വീടകങ്ങളിലെ ടെലിവിഷനുകളിലും ഫോണ്‍ സ്‌ക്രീനുകളിലും കേരള ജനത ചരിത്രമുഹൂര്‍ത്തം വീക്ഷിച്ചു. 'ഈ മഹാമാരി മാറും. അന്ന് നമ്മള്‍ ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍.' മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഈ വാക്കുകള്‍ സത്യമായി പുലരുമെന്ന ആത്മവിശ്വാസത്തിലാണ്  കേരളം.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്‌മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകന്‍ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമര്‍പ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.

ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആല്‍ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യമാണ്. സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി. മണ്‍മറഞ്ഞ കവികളുടേതിനുപുറമേ പ്രഭാ വര്‍മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ വിജയരാഘവൻ, ഇ പി ജയരാജൻ, തോമസ് ഐസക്, എം എം മണി, കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ അടക്കം രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

പിണറായി സെക്രട്ടറിയറ്റിലെത്തി ചുമതല ഏറ്റെടുത്തു

നവകേരളത്തിനായി പുതുചരിത്രമെഴുതി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തിയത്. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ്-എന്നിങ്ങനെ 21 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. എം ബി രാജേഷാണ് സ്പീക്കര്‍. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറും ഡോ.എന്‍ ജയരാജ് ചീഫ് വിപ്പുമാകും.

രക്‌തസാക്ഷികൾക്ക്‌ ആദരം; മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും വയലാറിൽ

ആലപ്പുഴ> ചരിത്രവിജയം നേടി  തുടർച്ചയായി രണ്ടാമതും അധികാരമേൽക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക്‌ മുന്നേയായി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്‌ത മന്ത്രിമാരും വയലാറിലെ വിപ്ലവമണ്ണിലെത്തി  രക്ഷ്‌തസാക്ഷി മണ്‌ഡപത്തിൽ  പുഷ്‌പാർച്ചന നടത്തി.

രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം സമർപ്പിച്ചു. തുടർന്ന്‌  സിപിഐ എം, സിപിഐ  മന്ത്രിമാരും നിയുക്‌ത സ്‌പീക്കറും  പുഷ്‌പാർച്ചന നടത്തി.സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവനും പുഷ്‌പചക്രം അർപ്പിച്ചു.  അതിന്‌ശേഷം വലിയ ചുടുകാടിലെ രക്‌തസാക്ഷി മണ്‌ഡപത്തിലും പുഷ്‌പാർച്ചന നടത്തി.

മുൻകാലങ്ങളിലും എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുന്നതിന്‌ മുന്നേയായി വയലാർ രക്‌തസാക്ഷി മണ്‌ഡപത്തിലും വലിയചുടുകാടിലും പുഷ്‌പന്ച്ചന നടത്താറുണ്ട്‌.അതിന്‌ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക്‌ തിരിക്കും.

വൈകിട്ട്‌ മൂന്നരക്ക്‌ സെൻട്രൽ സ്‌റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലാണ്‌ സത്യപ്രതിജ്ഞ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പരമാവധി ആളുകളെ  കുറച്ചായിരിക്കും സത്യപ്രതിജ്ഞ.

പുതിയ സർക്കാരിന്‌ ആശംസകൾ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി

തിരുവനന്തപുരം > സംസ്ഥാനത്ത് തുടർച്ചയായിയ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

42 വർഷത്തിനിടയിൽ കേരളത്തിൽ തുടർഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് സത്യവാചകങ്ങൾ ചൊല്ലികൊടുത്തു. 2016 മെയ് 25-നാണ് കേരളത്തിൻ്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചെയ്തതിരുന്നു. അഞ്ച് വർഷത്തിനിപ്പുറം അതേവേദിയിൽ പിണറായി രണ്ടാമൂഴത്തിൽ അധികാരമേറ്റു. ഗവർണർ ചൊല്ലിയ സത്യവാചകം ഏറ്റു ചൊല്ലിയ പിണറായി സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്.

No comments:

Post a Comment