Tuesday, May 11, 2021

കരുത്തിന്റെ പ്രതീകമാണ് ഗൗരിയമ്മ: കെ കെ ശൈലജ

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി  മന്ത്രി കെ കെ  ശൈലജ അനുസ്മരിച്ചു. കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു.

കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ അവര്‍ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും അത് നടപ്പിലാക്കാനും അവര്‍ നേതൃത്വം നല്‍കി. ശരിയായ തീരുമാനം എടുക്കാനും എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ച് അത് നടപ്പാക്കാനുള്ള ആര്‍ജ്ജവവുമാണ് ഒരാളെ നേതൃത്വ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഗൗരിയമ്മ പകരംവയ്ക്കാനാവാത്ത വിധത്തിലുള്ള നേതൃത്വ പദവി കരസ്ഥമാക്കിയ നേതാവാണ്.

കഴിഞ്ഞ നിയമസഭയില്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചിരുന്നു. അന്ന് തനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകള്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയത്. കേരളമുള്ള കാലത്തോളം ഗൗരിയമ്മ ജനമനസുകളില്‍ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഈ ജീവിതം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു. 

മാനവ സമൂഹത്തിന്റെ വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിത: പി രാജീവ്‌

കൊച്ചി> തൊഴിലാളി വർഗ്ഗത്തിൻ്റെയും മാനവ സമൂഹത്തിൻ്റേയും വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിതയാണ് ഗൗരിയമ്മയെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്ററും നിയുക്‌ത  എംഎൽഎയുമായ പി രാജീവ്‌ അനുസ്‌മരിച്ചു.

 കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരാക്കുന്നതു പോലും സാഹസമായി കരുതിയിരുന്ന കാലത്ത്, തൊഴിലാളി വർഗ്ഗത്തിൻ്റെയും മാനവ സമൂഹത്തിൻ്റേയും വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിത. കേരളീയ സാമൂഹ്യ ചരിത്രവും കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രവും സഖാവില്ലാതെ പൂർണ്ണമായില്ല. റെഡ് സല്യൂട്ട്. പി രാജീവ്‌ ഫേസ്‌ബുക്കിൽ കുറിച്ചു.

No comments:

Post a Comment