Sunday, May 30, 2021

കുഴൽപ്പണം കടത്തിയയാളെ 
അറിയാമെന്ന്‌ ബിജെപി നേതാവ്

കുഴൽപ്പണക്കേസിലെ പ്രതി ധർമരാജനെ അറിയാമെന്ന്‌ ബിജെപി സംസ്ഥാന  ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷിന്റെ മൊഴി. ശനിയാഴ്‌ചയാണ്‌ ഗിരീഷിനെ ചോദ്യം ചെയ്‌തത്‌. ബിജെപി   സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ  വെള്ളിയാഴ്‌ച ചോദ്യം ചെയ്‌തു. പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ അന്വേഷകസംഘത്തിന്  മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും വിളിപ്പിച്ചത്.

തൃശൂർ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തരയോടെ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറിനൊപ്പം കൊടിവച്ച കാറിലാണ്‌  ഗിരീഷ്‌ എത്തിയത്‌. പകൽ ഒന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷകസംഘം ഗിരീഷിനെ അറിയിച്ചിട്ടുണ്ട്. കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പിന്‌ ഇറക്കാൻ കൊണ്ടുവന്നതാണെന്ന വിവരം അന്വേഷകസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചോദ്യങ്ങൾ. കുഴൽപ്പണവുമായി ബന്ധമില്ലെന്ന്‌ ഗിരീഷ്‌ പറഞ്ഞു. എന്നാൽ,  ധർമരാജനെ അറിയാമെന്ന്‌ സമ്മതിച്ചു.

പണം കർണാടകത്തിലെ ബിജെപി കേന്ദ്രത്തിൽനിന്ന് വന്നതാണെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  കവർച്ച ചെയ്‌ത പണത്തിൽ ഒരു ഭാഗം ബിജെപി നേതാവ്‌   ബിനാമിയെ ഏൽപ്പിച്ചതായാണ്‌ വിവരം. ഇയാൾ പിടിയിലാവുന്നതോടെ നേതാവും കുടുങ്ങും. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ താമസിക്കാൻ ലോഡ്‌ജിൽ മുറിയെടുത്ത് നൽകിയത് ബിജെപി നേതാക്കളാണെന്ന്‌  ധർമരാജൻ വെളിപ്പെടുത്തി. ജില്ലാകമ്മിറ്റി  ഓഫീസിൽനിന്ന്‌ വിളിച്ചുപറഞ്ഞതു പ്രകാരമാണ്‌ മുറി നൽകിയതെന്ന്‌ ഹോട്ടൽ ജീവനക്കാരനും മൊഴി നൽകി.  ഇതനുസരിച്ച് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെയും ഉടൻ വിളിപ്പിക്കുമെന്ന് അന്വേഷകസംഘം സൂചിപ്പിച്ചു.

ബിജെപിയുടെ കുഴൽപ്പണക്കവർച്ച: ഡിജിറ്റൽ തെളിവുകളുമായി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യും

തൃശൂർ > തെരഞ്ഞെടുപ്പ്‌ ഫണ്ടായെത്തിച്ച കുഴൽപ്പണം കവർന്നകേസിൽ ഡിജിറ്റൽ തെളിവുകളുമായി ബിജെപി ഉന്നതനേതാക്കളെ വീണ്ടും ചോദ്യംചെയ്യും. മൊബൈൽ റെക്കോർഡുകളും  സിസിടിവി ദൃശ്യങ്ങളുമുൾപ്പെടെയാണ് ഇനിയുള്ള ചോദ്യം ചെയ്യൽ. ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴികളിൽ ഞായറാഴ്ച പരിശോധന നടക്കും.

പണം കടത്താൻ ഇടനിലക്കാരായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജ്, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരുടെ മൊഴികളാണ് അന്വേഷകസംഘം ഞായറാഴ്ച പരിശോധിക്കുക. കവർച്ചയ്‌ക്ക് തൊട്ടു മുമ്പും സമീപ ദിവസങ്ങളിലുമായി നേതാക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നതും ധർമരാജനുമായി ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ അന്വേഷക സംഘത്തിന് ലഭിച്ചു.  ഇവരെ വീണ്ടും വിളിപ്പിക്കും. പ്രതികളിൽ ചിലരെയും ഈ ആഴ്ച ചോദ്യം ചെയ്‌തേക്കും.

No comments:

Post a Comment