Sunday, May 20, 2012

കസേരയേറിനിടെ ഡിസിസി അംഗം വീണു മരിച്ചു


കോണ്‍ഗ്രസ് നിയോജകമണ്ഡലം സമ്മേളനത്തില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രസംഗിച്ചുകൊണ്ടിരുന്ന ഡിസിസി അംഗം വീണുമരിച്ചു. കോഴിക്കോട് ഡിസിസി അംഗവും തലക്കുളത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റുമായ ശ്രീനിവാസന്‍ ഏറാടിയാണ് (77) മരിച്ചത്.

ശനിയാഴ്ച രാവിലെ തലക്കുളത്തൂരിലെ കാരന്നൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എലത്തൂര്‍ നിയോജകമണ്ഡലം സമ്മേളനത്തിലാണ് കൈയാങ്കളിയും കസേരയേറും ഉണ്ടായത്. നിയോജകമണ്ഡലം സമ്മേളനത്തിനു മുമ്പ് തലക്കുളത്തൂര്‍ പഞ്ചായത്ത് സമ്മേളനം നടത്തുകയോ ഭാരവാഹികളെ തെരഞ്ഞെടുക്കുകയോ ചെയ്യാത്തതിനെ ശ്രീനിവാസന്‍ ഏറാടി ചോദ്യംചെയ്ത് കത്ത് നല്‍കിയിരുന്നു. അതു വകവയ്ക്കാതെയാണ് സമ്മേളനം തുടര്‍ന്നത്. സമ്മേളനം ബഹിഷ്കരിക്കുകയാണെന്ന ആമുഖത്തോടെ ഏറാടി പ്രസംഗം ആരംഭിച്ചപ്പോള്‍ ഒരു വിഭാഗം ബഹളം വയ്ക്കുകയും കസേരകള്‍ വേദിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ മറിഞ്ഞുവീണ ശ്രീനിവാസനെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇതിനിടയിലും കെപിസിസി അംഗം എ ശ്രീനിവാസന്റെയും അഡ്വ. എം രാജന്റെയും സാന്നിധ്യത്തില്‍ സമ്മേളനം തുടര്‍ന്നു. ക്ഷുഭിതരായ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍നിന്ന് കൂട്ടമായി സമ്മേളനഗറില്‍ എത്തിയപ്പോഴാണ് നടപടികള്‍ നിര്‍ത്തിവച്ചത്. ശ്രീനിവാസന്‍ ഏറാടിയുടെ മരണത്തിന് ഉത്തരവാദികള്‍ നേതാക്കളാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞു. എരഞ്ഞിക്കല്‍ ഇല്ലത്ത് സ്കൂള്‍ അധ്യാപകനായിരുന്നു ശ്രീനിവാസന്‍ ഏറാടി. ഭാര്യ തങ്കം. മക്കള്‍: രമ, ശ്രീജിത്ത്, ബിന്ദു. മരുമക്കള്‍: വിനോദ്കുമാര്‍, മോഹനന്‍.

deshabhimani 200512

1 comment:

  1. കോണ്‍ഗ്രസ് നിയോജകമണ്ഡലം സമ്മേളനത്തില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രസംഗിച്ചുകൊണ്ടിരുന്ന ഡിസിസി അംഗം വീണുമരിച്ചു. കോഴിക്കോട് ഡിസിസി അംഗവും തലക്കുളത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റുമായ ശ്രീനിവാസന്‍ ഏറാടിയാണ് (77) മരിച്ചത്.

    ReplyDelete