Saturday, May 17, 2014

തലസ്ഥാനത്ത് എല്‍ഡിഎഫിന് 22064 വോട്ട് വര്‍ധിച്ചു

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് 22,064 വോട്ട് കൂടുതല്‍ നേടി. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വോട്ട് വന്‍തോതില്‍ ബിജെപിക്ക് പോയതും ജാതിവികാരം സൃഷ്ടിച്ച് മുതലെടുപ്പിന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശ്രമിച്ചതും ഒ രാജഗോപാലിനെ രണ്ടാംസ്ഥാനത്തെത്തിച്ചു. കഴിഞ്ഞ തവണ 7,37,917 വോട്ടില്‍ ശശി തരൂരിന് 3,26,725 വോട്ട് ലഭിച്ചപ്പോള്‍; ഇക്കുറി ആകെ പോള്‍ചെയ്ത വോട്ട് 8,70, 650 ആയി ഉയര്‍ന്നപ്പോഴും തരൂരിന്റെ ആകെ വോട്ട് 2,97,086 വോട്ടായി കുറഞ്ഞു. എന്നാല്‍, എല്‍ഡിഎഫിലെ പി രാമചന്ദ്രന്‍നായര്‍ക്ക് കഴിഞ്ഞ തവണ 2,26,727 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ എല്‍ഡിഎഫിലെ ബെനറ്റ് എബ്രഹാമിന് 2,48,941 വോട്ട് ലഭിച്ചു. 22,064 വോട്ടാണ് എല്‍ഡിഎഫ് കൂടുതല്‍ നേടിയത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നതിന് തടയിട്ടത് കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളാണ്. മൂന്നു മണ്ഡലത്തില്‍നിന്നും മറ്റു മണ്ഡലങ്ങളിലെപ്പോലെ രാജഗോപാലിന് വോട്ട് കൂട്ടത്തോടെ നല്‍കുന്ന അവസ്ഥയുണ്ടായില്ല. ഈ മണ്ഡലങ്ങളില്‍ ഏറെക്കുറെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മിലും നേരിയ വോട്ട് വ്യത്യാസമേയുള്ളൂ. എന്നാല്‍, മൂന്നിടത്തും ബിജെപി മൂന്നാംസ്ഥാനത്തായി.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടായിരുന്ന തിരുവനന്തപുരത്ത് ആം ആദ്മി സ്ഥാനാര്‍ഥി അജിത് ജോയി 14,153 വോട്ട് നേടിയപ്പോള്‍ സ്വതന്ത്രരില്‍ മിക്കവരും നാലക്കം കണ്ടു. എസ്ഡിപിഐക്ക് 4820 വോട്ട് ലഭിച്ചു. ബെനറ്റിന്റെ അപരനായ ബെനറ്റ് ബാബു 4229 വോട്ട് നേടി. ബിഎസ്പിക്ക് 3260 വോട്ട് ലഭിച്ചപ്പോള്‍ നോട്ടയ്ക്ക് 3346 വോട്ട് കിട്ടി. രംഗത്തുണ്ടായിരുന്ന മറ്റ് 13 സ്ഥാനാര്‍ഥികളുംകൂടി 15,000 വോട്ട് നേടി. പോസ്റ്റല്‍വോട്ടില്‍ 1487 വോട്ട് ശശി തരൂരിന് ലഭിച്ചപ്പോള്‍ 739 എണ്ണം ബെനറ്റിനും 518 എണ്ണം രാജഗോപാലിനും ലഭിച്ചു.

deshabhimani

No comments:

Post a Comment