Monday, February 1, 2021

കേന്ദ്രബജറ്റ്‌ ജനങ്ങളോടുള്ള കടുത്ത വഞ്ചന: വൻകിട ബിസിനസ്സുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത: പിബി

ന്യൂഡൽഹി > കോവിഡ്‌ മഹാമാരിയും സാമ്പത്തികമാന്ദ്യവും ബാധിച്ച ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്‌ കേന്ദ്രബജറ്റെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതദുരിതങ്ങൾ വർധിപ്പിച്ചുകൊണ്ട്‌ വൻകിട ബിസിനസ്സുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മോഡിസർക്കാർ കാട്ടുന്ന അചഞ്ചലമായ പ്രതിബദ്ധതയ്‌ക്ക്‌ മികച്ച ഉദാഹരണമാണ്‌ ഈ ബജറ്റ്‌. പൊതുനിക്ഷേപം വർധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തത്‌ ഇതിനു തെളിവാണ്‌.

നടപ്പുവർഷ അടങ്കലിനു ഏതാണ്ട്‌  തുല്യമായ  34.8 ലക്ഷം കോടി രൂപയാണ്‌ അടുത്തവർഷത്തെ മൊത്തം ചെലവ്. യഥാർഥ ചെലവ്‌ ‌ ഇതിലും കുറയും. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽനിന്ന്‌ സർക്കാർ ഒഴിയുന്നതിന്റെ പ്രതിഫലനമാണിത്‌. നടപ്പുവർഷം ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനമായി ഉയരാൻ കാരണം വരുമാനത്തിൽ ഉണ്ടായ വൻഇടിവാണെന്ന്‌ സർക്കാർ അവകാശപ്പെടുന്നു. പെട്രോൾ, ഡീസൽ തീരുവ വർധന വഴി ജനങ്ങളിൽനിന്ന്‌ വൻതുക പിഴിഞ്ഞെടുത്തിട്ടും ഇതു സംഭവിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകിയ വിഹിതം കഴിഞ്ഞവർഷത്തെ പുതുക്കിയ കണക്കിനെ അനുസരിച്ച്‌ 40 ശതമാനത്തോളം ഇടിയുകയും ചെയ്‌തു. കോർപറേറ്റ്‌, ആദായനികുതി വരുമാനത്തിലും വൻഇടിവുണ്ടായി. 2021–-22ലും കോർപറേറ്റുകളിലും ധനികരിലുംനിന്നുള്ള നികുതിവരുമാനം കോവിഡ്‌പൂർവ കാലത്തെക്കാൾ കുറയുമെന്ന്‌ ‌ സർക്കാർ പറയുന്നു.2020–-21ൽ കോർപറേറ്റ്‌, ആദായനികുതി വരുമാനം യഥാക്രമം 6.81, 6.38 ലക്ഷം കോടി രൂപ വീതമായിരുന്നെങ്കിൽ 2021–-22ൽ പ്രതീക്ഷിക്കുന്നത്‌ 5.47, 5.61 ലക്ഷം കോടി രൂപ വീതമാണ്‌.

നടപ്പ്‌ വർഷത്തെ ചെലവ്‌ 34.8 ലക്ഷം കോടി രൂപയാണെന്ന്‌ സർക്കാർ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഡിസംബർ വരെ ചെലവിട്ടത്‌ 22.8 ലക്ഷം കോടി മാത്രമാണ്‌. പുതുക്കിയ കണക്കിൽ നാല്‌ ലക്ഷം കോടി രൂപയുടെ അധിക ചെലവ്‌ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതു എഫ്‌സിഐ ഭക്ഷ്യസബ്‌സിഡി ബജറ്റ്‌ കണക്കിൽപെടുത്തിയതു വഴി വന്നതാണ്‌. ഭക്ഷ്യസബ്‌സിഡി 2021–-22ൽ നടപ്പുവർഷത്തെ അപേക്ഷിച്ച്‌ 41 ശതമാനം വെട്ടിക്കുറച്ചു.

കൃഷി, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, വനിത–-ശിശുക്ഷേമം, ശാസ്‌ത്രസാങ്കേതികം, നഗരവികസനം, ഭിന്നശേഷിക്കാരുടെ വികസനം എന്നീ മേഖലകളിൽ നടപ്പുവർഷം വിഹിതം വെട്ടിക്കുറച്ചു. ആരോഗ്യമേഖലയിൽ 74,600 കോടി രൂപയാണ്‌ ബജറ്റ്‌ വിഹിതം. എന്നാൽ കഴിഞ്ഞവർഷത്തെ പുതുക്കിയ കണക്കിനെക്കാൾ 8,000 കോടി രൂപ കുറവാണിത്‌. ദേശീയ ആസ്‌തികളുടെ വിൽപനയാണ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയായി സർക്കാർ കാണുന്നതെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.

No comments:

Post a Comment