Saturday, February 27, 2021

പരമ്പരാഗത തൊഴിലാളികൾക്കായി 10 ആഴക്കടൽ മത്സ്യബന്ധന യാനം

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധന രീതികളിൽ‌ പ്രാപ്‌തരാക്കും. ഇതിന്റെ ആദ്യഘട്ടമായി 10 ആഴക്കടൽ മത്സ്യബന്ധനയാനം നൽകും. ഇവ നിർമിക്കാനുള്ള ധാരണപത്രത്തിൽ മാർച്ച്‌ രണ്ടിന്‌ മത്സ്യഫെഡും കൊച്ചിൻ ഷിപ്പിയാർഡും ഒപ്പിടുമെന്ന്‌ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രീയമായ രീതിയിൽ മീൻ പിടിക്കാനുള്ള അവസരമാണ്‌‌ പരമ്പരാഗത തൊഴിലാളികൾക്ക്‌ ലഭ്യമാകുക.

ആഴക്കടലിനെ ഇളക്കി മറിക്കാതെ ചൂണ്ട, ഗിൽനെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇതിലൂടെ സാധ്യമാകുക. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായ യന്ത്രവൽക്കൃത മത്സ്യബന്ധന രീതിയിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായാണ് നടപ്പാക്കുന്നത്.

ആധുനിക സൗകര്യങ്ങളെല്ലാമുള്ള ബോട്ട് കൊച്ചിൻ ഷിപ്പിയാർഡ് നിർമിച്ചു നൽകും. നിർമാണച്ചെലവ്, വല, ഇൻഷുറൻസ്, കടൽ സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ബോട്ടിന് 1.64 കോടി രൂപയാണ് ചെലവ്. 48 ലക്ഷം രൂപ കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സബ്സിഡി. ബാക്കി ബാങ്ക് വായ്പയായി ലഭ്യമാക്കും. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായ പത്ത് വീതം മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന ഗ്രൂപ്പുകളാണ്‌ ഗുണഭോക്താക്കൾ.

തിരുവനന്തപുരം ജില്ലയിൽ മാമ്പള്ളി -നെടുങ്കണ്ട മത്സ്യത്തൊഴിലാളി സഹകരണ സംഘം, മര്യനാട് -പെരുമാതുറ മത്സ്യത്തൊഴിലാളി സഹകരണ സംഘം, ചിറയിൻകീഴ് -മുതലപ്പൊഴി മത്സ്യത്തൊഴിലാളി സഹകരണ സംഘം, വലിയതുറ സെന്റ്‌ ആൻസ്‌ തോപ്പ്‌ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കൊല്ലം ജില്ലയിൽ വെള്ളനാതുരുത്ത് -പണ്ടാരത്തുരുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം, ജോനകപ്പുറം -മൂതാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം, കോഴിക്കോട് ജില്ലയിൽ പുതിയങ്ങാടി- എലത്തൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം, കൊല്ലം മൂടാടി- ഇരിങ്ങൽ മത്സ്യത്തൊഴിലാളി സഹകരണ സംഘം  എന്നിവയ്‌ക്കാണ്‌ യാനങ്ങൾ കൈമാറുക.

കൊല്ലം, എറണാകുളം ജില്ലകളിലെ ഓരോ സംഘങ്ങളെകൂടി പദ്ധതിയുടെ ഭാഗമാക്കും. എട്ട് മാസത്തിനുള്ളിൽ യാനങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ മത്സ്യബന്ധനോപകരണത്തിന്റെ ഉടമകളായി മത്സ്യത്തൊഴിലാളികളെ മാറ്റുക എന്ന സർക്കാരിന്റെ നയം സാധ്യമാക്കൽകൂടി ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.

ഫിഷറീസ് വകുപ്പിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പ്രസിദ്ധീകരണം മന്ത്രി പ്രകാശനം ചെയ്തു. മത്സ്യഫെഡ് മാനേജിങ്‌ ഡയറക്ടർ ലോറൻസ് ഹാരോൾഡ് ഏറ്റുവാങ്ങി. ഫിഷറീസ് ജോയിന്റ് ഡയറക്ടർ (പ്രോജക്ട്‌സ്‌) സ്മിത ആർ നായർ, ഫിഷറീസ്‌ ഡയറക്ടർ (മറൈൻ) എം താജുദീൻ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment