Sunday, February 21, 2021

കടല്‍ വിദേശകുത്തകകള്‍ക്ക് തീറെഴുതി കൊടുത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ കുപ്രചരണവുമായി എത്തിയിരിക്കുന്നത്: പിപി ചിത്തരഞ്ജന്‍

ആലപ്പുഴ> ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വികസന - ക്ഷേമ - ആശ്വാസ നടപടികളുമായി മുന്നേറുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെയും, വിശിഷ്യാ ഫിഷറീസ് വകുപ്പിനെയും ഇകഴ്ത്തി കാട്ടാനുള്ള ഗൂഢശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ . ആഴക്കടല്‍ മത്സ്യബന്ധനത്തെ സംബന്ധിച്ച നിലപാട് 2019-ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നയത്തിന്റെ രണ്ടാം അധ്യായത്തില്‍ 2.2-ല്‍ 'വിദേശ ട്രോളറുകള്‍ക്കോ,  കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണ്.

സംസ്ഥാനത്ത് നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പര്യാപ്തരാക്കുക എന്നതും സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ സര്‍ക്കാരും ഏതോ അമേരിക്കന്‍ കമ്പനിയും തമ്മില്‍ ഈ വിഷയത്തില്‍ കരാറില്‍ ഒപ്പിട്ടു എന്ന വ്യാജവാര്‍ത്തയാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്.

 1991-ല്‍ രാജ്യത്ത് ഉദാരവല്‍ക്കരണ നയം നടപ്പിലാക്കി കടല്‍ വിദേശകുത്തകകള്‍ക്ക് തീറെഴുതി കൊടുത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ ഇത്തരത്തിലൊരു കുപ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മേഖലയില്‍ ആസിയാന്‍ കരാറും ഗാട്ട് കരാറും മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണമാക്കുകയും വിദേശ ട്രോളറുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കകുകയുമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്.

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പായതോടെ ജനങ്ങള്‍ക്കിടയില്‍ പിണറായി സര്‍ക്കാരിനുള്ള ജനസമ്മതിയിലും പിന്തുണയിലും അസൂയപൂണ്ട പ്രതിപക്ഷ നേതാവും യുഡിഎഫ് നേതൃത്വവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍വെച്ചാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ പടച്ചുണ്ടാക്കിയിരിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ  സംബന്ധിച്ച് എന്നും അവരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ഇടപെട്ടിട്ടുള്ളത്  ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെന്ന തിരിച്ചറിവോടെ, 27ന് ആഹ്വാനം ചെയ്ത ഹര്‍ത്താലും കുപ്രചരണങ്ങളും കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം പുച്ഛിച്ച് തള്ളുമെന്നും ഇത്തരത്തിലുള്ള നുണപ്രചാരങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ചിത്തരഞ്ജന്‍ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നേതാക്കളായ എച്ച്.ബേസില്‍ലാല്‍, ആന്റണി ഷീലന്‍ എന്നിവരും പത്രസമ്മേളനത്തില്‍  പങ്കെടുത്തു.

No comments:

Post a Comment