Sunday, February 21, 2021

മഹാകാര്യമെന്ന മട്ടില്‍ പ്രതിപക്ഷ നേതാവ് ചിലത് പറയുന്നു; മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം> മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒരു മഹാകാര്യമെന്ന മട്ടില്‍ ചിലത് പറഞ്ഞുകേട്ടു. ഒരുകാര്യം ആദ്യം തന്നെ വ്യക്തമാക്കട്ടെ. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. അത് തീരദേശങ്ങളിലെ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. എന്തെങ്കിലും കുപ്രചാരണം നടത്തി അവരുടെ മനസ്സുകളെ സര്‍ക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.

മത്സ്യമേഖലയില്‍ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്. 2019 ജനുവരിയില്‍ നടപ്പാക്കിയ ഫിഷറീസ് നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകള്‍ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്:

1. വിദേശ ട്രോളറുകള്‍ക്കോ, തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും, ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും.

2. സംസ്ഥാനത്തിന്റെ തീരക്കടലില്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കും. എന്നാല്‍, കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരമായി പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കും.

ഇതാണ് സര്‍ക്കാറിന്റെ നയം. ഇതോടൊപ്പം അതേ നയത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാടുകള്‍ പറയുന്നുണ്ട്.

മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വില്‍പനയില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവകാശം അവര്‍ക്ക് ഉറപ്പു വരുത്തും.

ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതിക്കൊടുക എന്ന നയം കൊണ്ടുവന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവിന് ഓര്‍മയില്ലേ? കോണ്‍ഗ്രസ് നേതാവ് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴാണ് ആഴക്കടലില്‍നിന്ന് മത്സ്യസമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോകാന്‍ വിദേശ ഭീമന്‍മാര്‍ക്ക് അവസരം നല്‍കിയത്. അതിനെതിരെ പോരാടിയ പാരമ്പര്യമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി എക്കാലവും വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമുള്ള, ഇന്നും ആ പോരാട്ടം തുടരുന്ന രാഷ്ട്രീയമാണ് ഈ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നത്. മത്സ്യബന്ധനത്തിനായി ആഴക്കടല്‍ വിദേശ കുത്തകകളൂടെ ലാഭക്കൊതിക്ക് തുറന്നു കൊടുത്ത കോണ്‍ഗ്രസിന്റെ നയമല്ല, ഈ സര്‍ക്കാരിന്റേത്. ഇത്രയും കാലത്തെ പ്രവര്‍ത്തനം അര്‍ത്ഥസങ്കയ്ക്കിടയില്ലാത്തവിധം തെളിയിച്ചതാണ്.

വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് അനുമതിപത്രം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരള സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നിരന്തരമായ എതിര്‍പ്പിനെ തുടര്‍ന്ന് 2017ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധന നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ സ്വദേശ കമ്പനികള്‍ക്ക് നല്‍കിവന്നിരുന്ന അനുമതിപത്രം നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് പ്രാഖ്യാപിക്കേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധനത്തോടുള്ള നിലപാട് ഇതില്‍ നിന്നും വ്യക്തമാണ്.

പരമ്പരാഗത മത്സ്യബന്ധനത്തിന് ഉതകുന്ന ആഴക്കടല്‍ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന ആഴക്കടല്‍ യാനങ്ങളുടെ ഉടമസ്ഥരാക്കി പ്രാത്സാഹിപ്പിക്കലാണ് സംസ്ഥാന ഫിഷറീസ് നയത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശീയ തദ്ദേശീയ കോര്‍പ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നല്‍കില്ല. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവായ നയമാണ്. കൃത്യമായ ഉറപ്പാണ്. അതില്‍നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരാണ് എന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കേരളതീരം കുത്തകകൾക്കില്ല ; മത്സ്യത്തൊഴിലാളികൾക്ക്‌ പ്രതികൂലമായ ഒരു നടപടിയുമുണ്ടാകില്ല

ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ, തദ്ദേശ കുത്തകകളെയോ കമ്പനികളെയോ കേരളതീരത്ത് അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. സർക്കാരിന്റെ സുവ്യക്തമായ നയമാണിത്‌. സംസ്ഥാന ഫിഷറീസ് നയത്തിൽനിന്ന്‌ വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നൽകില്ല. ഇത് കൃത്യമായ ഉറപ്പാണ്. ഒരിഞ്ച് പിന്നോട്ടുപോകില്ല. സർക്കാർ മത്സ്യത്തൊഴിലാളികൾക്കെതിരാണെന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം വ്യവസായമന്ത്രിക്ക്‌ ലഭിച്ച നിവേദനത്തിലെ ഉള്ളടക്കം അതേപടി പ്രതിപക്ഷ നേതാവിന്‌ ലഭിച്ചു. ഇതാണ്‌ കരാറെന്ന പേരിൽ പ്രചരിപ്പിക്കുന്നത്‌. ഇതിൽ ദുരൂഹതയുണ്ട്‌. പ്രതിപക്ഷ നേതാവിന്‌ ഈ വിവരങ്ങൾ എങ്ങനെ കിട്ടിയെന്ന്‌ അദ്ദേഹമാണ്‌ വ്യക്തമാക്കേണ്ടത്‌.

മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതിയുണ്ടാക്കാനുമുള്ള  ഇടപെടലാണ് സർക്കാർ നടത്തുന്നത്. അത് തീരദേശ ജനങ്ങൾ  ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുമുണ്ട്. കുപ്രചാരണത്തിലൂടെ  അവരുടെ മനസ്സ്‌ സർക്കാരിനെതിരെ തിരിക്കാമെന്ന്‌ വ്യാമോഹിക്കേണ്ടാ.

ഏതെങ്കിലും സർക്കാർ, പൊതുമേഖലാ സ്ഥാപനം ധാരണപത്രമുണ്ടാക്കിയാൽ, അത്‌ പിന്നീടാണ്‌ സർക്കാരിന്റെ പരിശോധനയിൽ വരിക. കരാർ ഒപ്പിടുന്ന ഘട്ടമെത്തുമ്പോൾ സർക്കാരിൽ വിഷയമെത്തും. നയവ്യതിയാനമോ സംസ്ഥാന താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമായ  കാര്യങ്ങളോ ഉണ്ടെങ്കിൽ നിരാകരിക്കുകയാണ്‌ രീതി. മത്സ്യമേഖലയിൽ കൃത്യമായി നയം രൂപീകരിച്ച് നടപ്പാക്കുന്ന സർക്കാരാണിത്. വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കുത്തക യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അനുവാദം നൽകില്ലെന്നത് 2019 ജനുവരിയിൽ നടപ്പാക്കിയ ഫിഷറീസ് നയത്തിലെ സുപ്രധാന പ്രഖ്യാപനമാണ്‌.  ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ അവയുടെ  പ്രവേശം നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നത്‌ ശക്തമായ നിലപാടാണ്‌.  സംസ്ഥാനത്തിന്റെ തീരക്കടലിൽ യന്ത്രവൽക്കൃത മത്സ്യബന്ധന യാനങ്ങൾക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പാക്കും. കാലഹരണപ്പെടുന്ന യാനങ്ങൾക്ക് പകരം പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുമാത്രം നൽകുമെന്നും നയത്തിൽ ഉറപ്പിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായുള്ള നിലപാടുകളും നയത്തിന്റെ ഭാഗമാക്കി. മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനിന്റെ വില നിശ്ചയിക്കാനും സ്വതന്ത്രമായി വിൽക്കാനുമുള്ള അവകാശം അവർക്ക് ഉറപ്പുവരുത്തുമെന്ന്‌ പ്രഖ്യാപിച്ചു. നടപ്പാക്കുകയും ചെയ്തു. ഇതെല്ലാം മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിന്റെ നേർചിത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

No comments:

Post a Comment