Sunday, February 7, 2021

മുഖ്യവാർത്തയിലും ഇല്ലാക്കഥ: മുഖ്യമന്ത്രിയുടെ ഓഫീസിനെ ചാരി മനോരമയുടെ കള്ളപ്രചാരണം

സർക്കാരിന്റെ ആലോചനയിൽപോലുമില്ലാത്ത കാര്യം  മുഖ്യവാർത്തയാക്കി മനോരമയുടെ യുഡിഎഫ്‌ സേവ. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ സംഘവും സ്ഥിരമാക്കൽ ക്യൂവിൽ എന്ന തലക്കെട്ടിലാണ്‌‌ മനോരമ ഇത്‌ പ്രധാന വാർത്തയാക്കിയത്‌.   

മുഖ്യമന്ത്രിയുടെ സാമൂഹ്യമാധ്യമ സംഘത്തിൽപ്പെട്ട 10 പേർക്ക്‌ സി ഡിറ്റിൽ നിയമനം നൽകുന്നുവെന്നാണ്‌ വ്യാജവാർത്ത. ഇതുസംബന്ധിച്ച്‌‌ മുഖ്യമന്ത്രിയുടെ ഓഫീസിലോ സി ഡിറ്റിലോ ഒരു അന്വേഷണവും നടത്താതെയായിരുന്നു പ്രധാന വാർത്തയാക്കിയത്‌.

സി ഡിറ്റിൽ പത്ത്‌ വർഷത്തിലേറെ താൽക്കാലിക തസ്‌തികയിൽ ജോലി ചെയ്‌തവരെയാണ്‌ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്‌. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുന്ന വാർത്താ കുറിപ്പിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.   ഇത്‌ മനസ്സിലാക്കിയശേഷം വാർത്തയ്‌ക്ക്‌ എരിവ്‌ പകരാനും, പ്രതിപക്ഷ നേതാവും സംഘവും നടത്തുന്ന അനധികൃത നിയമന കുപ്രചാരണത്തിന്‌ ബലമേകാനും മനോരമ പച്ചക്കള്ളം അച്ചടിച്ചുവിടുകയായിരുന്നു.  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏതെങ്കിലും താൽക്കാലിക ജീവനക്കാരെയോ സോഷ്യൽ മീഡിയാ സംഘത്തിലെ അംഗങ്ങളെയോ സ്ഥിരപ്പെടുത്തുന്നതിനായി ആലോചനയോ, ഫയൽ തുറക്കലോ നടന്നിട്ടില്ലെന്ന്‌ ഓഫീസ്‌ ചുമതലക്കാർ വ്യക്തമാക്കി.

No comments:

Post a Comment