Thursday, July 18, 2013

മുഖ്യമന്ത്രിയില്‍നിന്ന് നീതികിട്ടാതെ യുവതി വനിതാകമീഷനില്‍

മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതിക്കും ഭര്‍ത്താവിനും എതിരെ വനിതാകമീഷന്‍ അദാലത്തില്‍ പരാതി. കാവാലം സ്വദേശി റാണിയെന്ന ജലറാണിയും, ഭര്‍ത്താവ് വര്‍ഗീസ് വി ജോര്‍ജും ചേര്‍ന്ന് 1,18,000 രൂപ തട്ടിയതായി ആരോപിച്ച് കോട്ടയം സ്വദേശി ശ്രീലതയാണ് പരാതി നല്‍കിയത്. അസിസ്റ്റന്റ് നേഴ്സ് എന്ന പദവി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതുസംബന്ധിച്ച് രണ്ടുപ്രാവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയെങ്കിലും ഇവരെ അറസ്റ്റ് ചെയ്തില്ല. എന്നാല്‍ 2009ല്‍ ആലപ്പുഴ സ്വദേശിനി എലിസബത്തില്‍ നിന്ന് 1,20,000 രൂപ തട്ടിച്ചതു സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റാണിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഇവര്‍ വീണ്ടും തട്ടിപ്പ് നടത്തിയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്.

എറണാകുളം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ അഹമ്മദില്‍ നിന്ന് 11ലക്ഷവും തിരുവല്ല സ്വദേശി പൊന്നമ്മയില്‍ നിന്ന് 22,000 രൂപയും 21 ഗ്രാം സ്വര്‍ണവും ഇവര്‍ തട്ടിയതായി പരാതിയില്‍ പറയുന്നു. ആലപ്പുഴയില്‍ തങ്ങളുടെ കൈവശമുള്ള ഭൂമി നല്‍കാമെന്ന് പറഞ്ഞാണ് അഹമ്മദിനെ കബളിപ്പിച്ചത്. ഇതുസംബന്ധിച്ച് കോടതി നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും, പൊന്നമ്മയുടെ പരാതിയില്‍ തിരുവല്ല സ്റ്റേഷനിലും കേസുണ്ടെങ്കിലും പ്രതികളെ പിടിക്കാന്‍ ഒരു ശ്രമവും നടന്നില്ല. പരാതി സ്വീകരിച്ച വനിതാ കമീഷന്‍ നേരിട്ട് ഹാജരാകാന്‍ ജലറാണിക്കും ഭര്‍ത്താവ് വര്‍ഗീസ് വി ജോര്‍ജിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. ഹാജരായില്ലെങ്കില്‍ പരാതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമീഷന്‍ അംഗം ആര്‍ പ്രമീള പറഞ്ഞു.

deshabhimani

No comments:

Post a Comment