Tuesday, July 16, 2013

എന്‍എസ്എയുടെ ബ്ലൂപ്രിന്റ് അടക്കം സ്നോഡെന്റെ പക്കല്‍

അമേരിക്കയ്ക്കുവേണ്ടി പ്രിസം ചാരപ്പണി നടത്തിയ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) പ്രവര്‍ത്തനം സംബന്ധിച്ച "ബ്ലൂപ്രിന്റ്" അടക്കമുള്ള സമഗ്രമായ വിവരങ്ങള്‍ എഡ്വേഡ് സ്നോഡെന്റെ പക്കലുണ്ടെന്ന് വെളിപ്പെടുത്തല്‍. സ്നോഡെന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ ചാരപ്പണി "ദ ഗാര്‍ഡിയന്‍" പത്രത്തില്‍ റിപ്പോര്‍ട്ടുചെയ്ത ഗ്ലെന്‍ ഗ്രീന്‍വാള്‍ഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍എസ്എ എന്തൊക്കെ ചെയ്യുന്നെന്നും അതിന്റെ പ്രവര്‍ത്തനരീതിയും ഘടനയും എന്താണെന്നും വ്യക്തമാക്കുന്ന എല്ലാ രേഖകളും സ്നോഡെന്‍ ശേഖരിച്ചിട്ടുണ്ടെന്ന് എപി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രീന്‍വാള്‍ഡ് പറഞ്ഞു.

തന്റെ വാദമുഖങ്ങള്‍ക്ക് അടിസ്ഥാനമായി സ്നോഡെന്‍ ശേഖരിച്ച ആയിരക്കണക്കിന് രേഖകള്‍ എന്‍എസ്എയുടെ മാര്‍ഗനിര്‍ദേശസംഹിതയടക്കമുള്ളതാണ്. ഇക്കാര്യങ്ങള്‍കൂടി വെളിപ്പെടുത്തുന്നത് അമേരിക്കന്‍ ജനതയ്ക്കോ ദേശീയസുരക്ഷയ്ക്കോ ഒരിക്കലും ഭീഷണിയാകില്ല. എന്നാല്‍, ഇത്തരം വിവരങ്ങള്‍ പരസ്യമാക്കരുതെന്ന് സ്നോഡെന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ അവ മറ്റുള്ളവരുമായി താന്‍ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നും ഗ്രീന്‍വാള്‍ഡ് പറഞ്ഞു. നാല് മണിക്കൂര്‍ നീണ്ട അഭിമുഖത്തിലാണ് അമേരിക്കയുടെ ചാരപ്പണി സ്നോഡെന്‍ തന്നോട് വിവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏത് രാജ്യത്താകും സ്നോഡെന്‍ പോവുകയെന്നും മറ്റുമുള്ള കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ചചെയ്യാതിരിക്കുന്നത് ബോധപൂര്‍വമാണെന്നും ഗ്രീന്‍വാള്‍ഡ് പറഞ്ഞു. താന്‍ എത്തപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും സ്നോഡെന്‍ ശാന്തനാണെന്ന് അദ്ദേഹം പറഞ്ഞു. റിയോയിലെ വീട്ടില്‍നിന്ന് ലാപ്ടോപ്പ് മോഷണംചെയ്തശേഷം താനും സുരക്ഷ ശക്തമാക്കിയെന്നും ഗ്രീന്‍വാള്‍ഡ് പറഞ്ഞു.

മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമായ ഗ്രീന്‍വാള്‍ഡ് എട്ടുവര്‍ഷമായി ബ്രസീലിലെ റിയോ ഡി ജനീറോയിലാണ്. ദേശീയസുരക്ഷയുടെ പേരില്‍ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ ഈ നാല്‍പ്പത്താറുകാരന്‍ എഴുതിയിട്ടുണ്ട്. ഇനിയും വെളിപ്പെടാത്ത ആഭ്യന്തര ചാരവൃത്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാകും ഇനി പുറത്തുവരികയെന്നും അദ്ദേഹം പറഞ്ഞു. ഹോങ്കോങ്ങില്‍നിന്ന് മോസ്കോയിലെത്തിയ സ്നോഡെന്‍ മൂന്നാഴ്ചയായി ഷെറിമത്യേവ് വിമാനത്താവളത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച മനുഷ്യാവകാശപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ മുപ്പതുകാരന്‍ റഷ്യയില്‍ അഭയം അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക പൗരത്വരേഖകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ മറ്റെവിടേക്കും പോകാന്‍ കഴിയാത്തതിനാലാണ് റഷ്യയുടെ ഉപാധികള്‍ സ്നോഡെന്‍ അംഗീകരിച്ചത്. ലാറ്റിനമേരിക്കയിലേക്ക് പോകാന്‍ കഴിയുന്നതുവരെ റഷ്യയില്‍ തങ്ങാനാണ് നീക്കം

deshabhimani

No comments:

Post a Comment