Thursday, July 18, 2013

പൊലീസിന്റെ "കര്‍ത്തവ്യ ധീരത" കോണ്‍. നേതാവിന്റെ മുന്നില്‍ കണ്ടില്ല

ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കേസ് ചാര്‍ജ് ചെയ്ത സിപിഐ എം പ്രവര്‍ത്തകരെ ഓടിനടന്ന് അറസ്റ്റ് ചെയ്യുന്ന പത്തനംതിട്ടയിലെ പൊലീസിന്റെ വീരശൂരപരാക്രമം കോണ്‍ഗ്രസ് നേതാവിന്റെ മുഷ്ക്കിനു മുമ്പില്‍ അടിയറവ് വച്ചു. ഡിവൈഎസ്പിയുള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വച്ച് പൊലീസ് ജീപ്പിന്റെ കാറ്റ് കുത്തിവിട്ട സംഭവത്തിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടിയപ്പോള്‍ ഇയാളെ മോചിപ്പിക്കാന്‍ എത്തിയ നഗരസഭ കൗണ്‍സിലറുടെ ഭീഷണിയ്ക്കു മുന്നില്‍ പൊലീസിന്റെ മുട്ടുവിറച്ചു.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട മുന്‍ മണ്ഡലം പ്രസിഡന്റ് സിദ്ദിഖിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പത്തനംതിട്ടയിലെ ഒരു എസ്ഐയുടെ നേതൃത്വത്തില്‍ വീട്ടില്‍നിന്ന് പിടികൂടിയത്. ഇയാളെ പൊലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ വിവരമറിഞ്ഞെത്തിയ അനില്‍ മണ്ണില്‍ എസ്ഐയെയും മറ്റ് പൊലീസുകാരെയും തടയുകയായിരുന്നു. ഇയാളെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് പൊലീസ് കീഴടങ്ങി തിരിച്ചുപോന്നു. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും കാണ്‍കെയാണ് സേനയ്ക്കാകെ നാണക്കേടുണ്ടാകുന്ന സംഭവമുണ്ടായത്. ഇതില്‍ ഒരു മാസം കഴിയുമ്പോഴാണ് പൊലീസ് പ്രതികളെ തപ്പിയിറങ്ങിയത്. പത്തനംതിട്ട എസ്ഐ മനു രാജ് ഉറക്കമൊഴിഞ്ഞ് നടന്നാണ്, സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ പങ്കെടുത്ത പേരില്‍ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തശേഷം അറസ്റ്റ് ചെയ്യുന്നത്.

കെഎസ്യു ഡിഡി ഓഫീസ് മാര്‍ച്ചില്‍ പരാക്രമം: ബോര്‍ഡുകള്‍ നശിപ്പിച്ചു

കണ്ണൂര്‍: അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്യുക്കാര്‍ ഇടതുപക്ഷ സംഘടനകളുടെ പ്രചാരണ ബോര്‍ഡ് വ്യാപകമായി നശിപ്പിച്ചു. കാല്‍ടെക്സ് മുതല്‍ മുനിസിപ്പല്‍ സ്കൂള്‍ വരെയുള്ള റോഡരികിലെ ബോര്‍ഡുകളാണ് നശിപ്പിച്ചത്. പൊലീസുണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. പിന്നീട് കൂടുതല്‍ പൊലീസെത്തി ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പൊലീസ് ഉന്നതന്റെ മുന്നില്‍വച്ച് ഇവരെ കെഎസ്യു നേതാക്കള്‍ ഡിസിസി ഓഫീസിലേക്ക് കൊണ്ടു പോകുകയായിരുന്നു

പ്രതിഷേധിക്കുക: എന്‍ജിഒ യൂണിയന്‍

കണ്ണൂര്‍: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ കെഎസ്യുക്കാര്‍ എന്‍ജിഒ യൂണിയന്‍ 25ന് നടത്താന്‍ നിശ്ചയിച്ച ജില്ലാ മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം കണ്ണൂര്‍ പട്ടണത്തില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന ബാനറുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചതില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അവകാശ സമരത്തിന്റെ പ്രചാരണാര്‍ത്ഥം യൂണിയന്‍ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികളാണ് കെഎസ്യുക്കാര്‍ ഭഭരണത്തിന്റെ ഹുങ്കില്‍ തല്ലിത്തകര്‍ത്തത്. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭഭാഗമാണിത്. അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

പാര്‍ടി ഓഫീസുകള്‍ തകര്‍ത്തു; കുരുവട്ടൂരില്‍ ആര്‍എസ്എസ് അക്രമം

കക്കോടി: കുരുവട്ടൂരില്‍ ആര്‍എസ്എസ് അക്രമം. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ കുരുവട്ടൂര്‍ അങ്ങാടിയിലാണ് അക്രമം. സിപിഐ എം കുരുവട്ടൂര്‍ ബ്രാഞ്ച് ഓഫീസായ അഴീക്കോടന്‍ മന്ദിരം, 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആര്‍ടിസാന്‍സ് യൂണിയന്‍ നിര്‍മിച്ച സ്തൂപം, കൊടിമരം, കുരുവട്ടൂര്‍ പഞ്ചായത്ത് ഇഎംഎസ് സ്മാരക സാംസ്കാരിക നിലയം, പൊട്ടംമുറിയിലെ ബസ് കാത്തിരുപ്പ് കേന്ദ്രം തുടങ്ങിയവയാണ് തകര്‍ക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് കക്കോടി ബസാറില്‍ ആര്‍എസ്എസ് മതവിദ്വേഷം വളര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ തുടര്‍ച്ചയായാണ് തൊട്ടടുത്ത കുരുവട്ടൂരില്‍ നടന്ന അക്രമം. തിങ്കളാഴ്ച കക്കോടി ബസാറില്‍ രണ്ട് അന്യസംസ്ഥാനക്കാര്‍ സക്കാത്തിനെത്തിയിരുന്നു. തിരിച്ചുപോകാന്‍ നേരംവൈകിയതിനാല്‍ അവര്‍ അടുത്തുള്ള മുജാഹിദ് റിലീഫ് സെന്ററില്‍ താമസിച്ചു. ഇവര്‍ മുസ്ലിം ഭീകരരാണെന്ന് ആര്‍എസ്എസ് പ്രചരിപ്പിച്ചു. തുടര്‍ന്ന് ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വ്യക്തമായ തിരിച്ചറിയല്‍ രേഖയുള്ളതിനാല്‍ പൊലീസ് അവരെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചു. സംഭവത്തെ തുടര്‍ന്ന് ആര്‍എസ്എസ് കക്കോടിയില്‍ പ്രകോപന മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തി. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഐ എമ്മും പ്രകടനം നടത്തിയപ്പോള്‍ ആര്‍എസ്എസ് സംഘം കല്ലെറിയുകയായിരുന്നു. ലോക്കല്‍ സെക്രട്ടറിയടക്കം രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കക്കോടിയില്‍ കുഴപ്പമുണ്ടാക്കാന്‍ സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ തിരിച്ചുപോകുമ്പോഴാണ് കുരുവട്ടൂരില്‍ അക്രമം നടത്തിയത്. അക്രമികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ചന്ദ്രന്‍, ഏരിയാ സെക്രട്ടറി മാമ്പറ്റ ശ്രീധരന്‍ തുടങ്ങിയവരും സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍, അസി. കമീഷണര്‍ പ്രിന്‍സ് അബ്രഹാം തുടങ്ങി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു

കൂടരഞ്ഞി: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസിനെ ആക്രമിച്ച് വ്യാജമദ്യ-കഞ്ചാവ് വില്‍പ്പനക്കാരനെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചു. കൂടരഞ്ഞി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാത്രി പൊലീസ് ജീപ്പില്‍നിന്ന് പൊലീസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചത്. പ്രദേശത്ത് വ്യാജമദ്യ- കഞ്ചാവ് വില്‍പ്പന നടത്തുന്ന വില്‍സണിനെയാണ് മോചിപ്പിച്ചത്. കൂടരഞ്ഞി അങ്ങാടിയില്‍ രാത്രി ഏഴോടെയാണ് സംഭവം. വില്‍സണിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്ന പൊലീസ് ജീപ്പ് ജോസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് പൊലീസിനെ തള്ളിമാറ്റിയാണ് പ്രതിയെ സിനിമാ സ്റ്റൈലില്‍ മോചിപ്പിച്ചത്. എഎസ്ഐ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള തിരുവമ്പാടി പൊലീസ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വില്‍സണിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം വ്യാജമദ്യ വില്‍പ്പനക്കെതിരെ കൂടരഞ്ഞിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തത് ജോസ് പള്ളിക്കുന്നേല്‍ ആയിരുന്നു.

പ്ലസ്വണ്‍ സീറ്റ്: കെഎസ്യുക്കാര്‍ വൈദികനെ ആശ്രമത്തില്‍ കയറി മര്‍ദിച്ചു

പത്തനാപുരം: സ്കൂളില്‍ പ്ലസ്വണ്ണിന് സീറ്റു നല്‍കാത്തതിന് കെഎസ്യു അക്രമികള്‍ വൈദികനെ മര്‍ദിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്വണ്ണിന് കെഎസ്യു ഐ ഗ്രൂപ്പിനു സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സ്കൂള്‍ മാനേജ്മെന്റിലെ വൈദികര്‍ താമസിക്കുന്ന ദയറായില്‍ (ആശ്രമത്തില്‍) കയറി യൂത്തുകോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ വൈദികനെ കൈയേറ്റം ചെയ്തത്. തൃശിനാപ്പള്ളിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. മാര്‍ക്കോസ് ഗീവര്‍ഗീസിനാണ് മര്‍ദനമേറ്റത്. ദയറായുടെ സുപ്പീരിയര്‍ റവ. ഫാ. ജോസഫ് റമ്പാന്‍, പത്തനാപുരം സെന്റ്സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. കെ വി പോള്‍ എന്നിവര്‍ യൂത്തുകോണ്‍ഗ്രസുകാരുടെ മര്‍ദനത്തില്‍നിന്ന് ഫാ. മാര്‍ക്കോസ് ഗീവര്‍ഗീസിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭയിലെ മൗണ്ട് താബോര്‍ ദയറായുടെ കീഴിലെ ചാപ്റ്റര്‍ (ഗവേണിങ്ബോഡി) യോഗം ബുധനാഴ്ച രാത്രി കൂടവെയാണ് സംഭവം. യൂത്തുകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രദീപ്കുമാര്‍, കെഎസ്യു നേതാവും കേരള സര്‍വകലാശാല സെനറ്റ്അംഗവുമായ ഷാജുഖാന്‍, ഡിസിസി അംഗം പള്ളിത്തോപ്പില്‍ ഷിബു, കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ഐ നാസറുദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞ് ഒരുമണിക്കൂര്‍ വൈകിയെത്തിയ പത്തനാപുരം പൊലീസ് യൂത്തുകോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് പറഞ്ഞുവിടുകയായിരുന്നു.

deshabhimani

No comments:

Post a Comment