വിവാദങ്ങളുടെയും അഴിമതിയുടെയും നടുവില്‍ നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുഖംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മിഷന്‍ 676ഉം തട്ടിപ്പാണെന്ന് വ്യക്തമായി. അതിവേഗം ബഹുദൂരം, സപ്തധാരാ പദ്ധതി, സാംപിത്രോദയുടെ പത്തിനം, വിഷന്‍ 2030 തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നടത്തി മാധ്യമങ്ങളിലൂടെ പുകമറ സൃഷ്ടിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പതിവുതട്ടിപ്പാണ് മിഷന്‍ 676ലൂടെയും പുറത്തുവന്നത്. സര്‍ക്കാരിന് ശേഷിക്കുന്ന 676 ദിവസം കണക്കാക്കി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് തുടക്കത്തില്‍ തന്നെ ഉമ്മന്‍ചാണ്ടി വിഴുങ്ങി. എല്ലാം പഴയതാണെന്ന് തുറന്നുസമ്മതിച്ചു.
നൂറുദിനകര്‍മപരിപാടിയായിരുന്നു സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ ആദ്യപ്രഖ്യാപനം. ബജറ്റില്‍ പ്രഖ്യാപിച്ചതും നടന്നുകൊണ്ടിരുന്നതുമായ പല പദ്ധതിയും കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ആ നാടകം. നൂറാംദിനം മുഖ്യമന്ത്രി അവകാശപ്പെട്ടത് താന്‍ പൂര്‍ണസംതൃപ്തനാണെന്നാണ്. പിന്നീട് സപ്തധാരാപദ്ധതിയായി. തൊട്ടുപിന്നാലെ വിഷന്‍ 2030ഉം. കേരളവികസനത്തിന്റെ മാര്‍ഗദര്‍ശിയായി സാംപിത്രോദയെ കെട്ടിയിറക്കിയായിരുന്നു അടുത്തകളി. ഇപ്പോള്‍ സാംപിത്രോദയുടെ പദ്ധതിയെ കുറിച്ചു പറയുന്നത് പത്തില്‍ അഞ്ചെണ്ണം അറ്റന്‍ഡ് ചെയ്യുന്നുവെന്നാണ്. ബാക്കി അഞ്ചെണ്ണം ഉപേക്ഷിച്ചെന്ന് സാരം.
എയര്‍ കേരള, സീ പ്ലെയിന്‍, കേരളത്തിന് ഐഐടി, വിഴിഞ്ഞം പദ്ധതി ഉടന്‍, ഇടുക്കി ക്ഷീരജില്ലയാക്കും-ഇതിനായി ഒരു ലക്ഷം പശുക്കളെ നല്‍കും, നിബിഡവനങ്ങളില്‍ താമസിക്കുന്ന ആദിവാസി കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കി പുനരധിവസിപ്പിക്കാന്‍ 80 കോടി, മത്സ്യത്തൊഴിലാളികളെ എപിഎല്‍-ബിപിഎല്‍ എന്നിങ്ങനെ വേര്‍തിരിച്ച് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കും, ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി കായംകുളം മുതല്‍ തിരുവനന്തപുരം വരെ നീട്ടും, മലപ്പുറത്ത് സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മഹിളാ കിസാന്‍ ശാക്തീകരണത്തിന് 130 കോടി, 89 കോടി ചെലവില്‍ തിരൂരങ്ങാടിയിലും 78 കോടി ചെലവില്‍ തൃശൂര്‍ തളിക്കുളത്തും ഗ്രാമങ്ങളില്‍ നഗരസൗകര്യം പദ്ധതി, അട്ടപ്പാടി ചതുപ്പുനില സമഗ്രവികസനപദ്ധതിക്ക് കേന്ദ്രഫണ്ട്, മൂന്നിടത്ത് വിദര്‍ഭ മോഡലിന്റെ അടുത്തഘട്ടം തുടങ്ങിയ പദ്ധതികളില്‍ ഒരെണ്ണവും നടപ്പായില്ല. ഡീസല്‍വിലയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസി ഗ്യാസിലേക്ക് മാറ്റും തുടങ്ങിയ വാഗദ്ാനങ്ങളും കടലാസിലാണ്.
കേന്ദ്ര അവഗണന കൊണ്ട് കേരളം പൊറുതിമുട്ടുകയാണ്. പുതിയ പദ്ധതികള്‍ ഇല്ലെന്ന് മാത്രമല്ല, എല്‍ഡിഎഫ് കാലത്ത് അന്നത്തെ യുപിഎ സര്‍ക്കാര്‍ അനുവദിച്ച കോച്ച് ഫാക്ടറി പോലുള്ളവ നഷ്ടപ്പെടുകയും ചെയ്തു.
deshabhimani
No comments:
Post a Comment