Friday, May 2, 2014

സ്വകാര്യസ്വത്താക്കാന്‍ നീക്കം: മാര്‍ക്സ്-ഏംഗല്‍സ് സമാഹൃത കൃതികള്‍ക്ക് വെബ് ലോകത്ത് വിലക്ക്

കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും സമാഹൃത കൃതികള്‍ സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നു മുതല്‍ വെബ്ലോകത്തുനിന്ന് അപ്രത്യക്ഷമാകും. മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ആര്‍കൈവ്സിന്റെ വെബ്സൈറ്റില്‍ (www.marxists.org) നിന്ന് 50 വോള്യം വരുന്ന മാര്‍ക്സ്- ഏംഗല്‍സ് സമാഹൃത കൃതികള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രസാധകരായ ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് നോട്ടീസ് നല്‍കി.

മലയാളം അടക്കം 25 ലോകഭാഷകളില്‍ മാര്‍ക്സിസ്റ്റ് സാഹിത്യം ഇന്റര്‍നെറ്റിലൂടെ സൗജന്യമായി എത്തിക്കുന്ന വെബ്സൈറ്റിലെ പ്രധാന ആകര്‍ഷണമാണ് മാര്‍ക്സ്-ഏംഗല്‍സ് സമാഹൃത കൃതികള്‍. പ്രതിമാസം 11 ലക്ഷത്തില്‍പരംപേര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്. ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന്റെ വിലക്കിനെ തുടര്‍ന്ന് മാര്‍ക്സിസത്തിന്റെ പഠനത്തിനും ഓണ്‍ലൈന്‍ ആശയസംവാദത്തിനുമായി ഇന്റര്‍നെറ്റ് ആര്‍കൈവ്സിന്റെ വെബ്സൈറ്റിനെ ആശ്രയിക്കുന്നവര്‍ ഇനിമുതല്‍ നിരാശരാകും.

മാര്‍ക്സും ഏംഗല്‍സും ഇംഗ്ലീഷിലും ജര്‍മനിലും എഴുതിയ മാര്‍ക്സിസ്റ്റ് ദര്‍ശനസാഹിത്യം വിവിധ രാജ്യങ്ങളിലെ പ്രസാധകര്‍ വിവിധ കൃതികളായി 1835നും 1895നും മധ്യേ പ്രസിദ്ധപ്പെടുത്തി. ഇവ സമാഹരിച്ച് മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതികള്‍ എന്ന പേരില്‍ റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലായി 50 വോള്യങ്ങള്‍ പ്രസിദ്ധീകരിച്ചത് പഴയ സോവിയറ്റ് യൂണിയന്‍ പ്രസാധകരായ പ്രോഗ്രസ് പബ്ലിഷേഴ്സ് ആണ്. മാര്‍ക്സിസത്തിന്റെ പ്രചാരകര്‍ സന്നദ്ധ പ്രവര്‍ത്തനമായാണ് പുസ്തകശേഖരത്തിന്റെ വിവര്‍ത്തനവും പ്രചാരണവും നടത്തിയത്. ഇന്റര്‍നെറ്റ് ആര്‍കൈവ്സ് വെബ്സൈറ്റിലൂടെ സമാഹൃതകൃതികള്‍ ലോകത്തിനു സൗജന്യമായി ലഭ്യമാക്കി.

സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റുപാര്‍ടി പ്രസിദ്ധീകരണ സ്ഥാപനമായിരുന്ന പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ സാമ്പത്തിക സഹായത്തോടെയാണ് ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതികള്‍ പ്രസിദ്ധീകരിച്ചത്. പകര്‍പ്പവകാശം ഇപ്പോഴും പ്രോഗ്രസിനാണ്.

ഗ്രന്ഥകര്‍ത്താവ് മരിച്ച് 70 വര്‍ഷം കഴിഞ്ഞാല്‍ കൃതി പൊതുസ്വത്തായി മാറുമെന്നാണ് ബ്രിട്ടീഷ് പകര്‍പ്പവകാശ നിയമം. മാര്‍ക്സും ഏംഗല്‍സും മരിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മാര്‍ക്സിയന്‍ ക്ലാസിക്കുകള്‍ പൊതുസഞ്ചയത്തിലാക്കാതെ സ്വന്തമാക്കി വില്‍പനച്ചരക്കാക്കാനാണ് ഇപ്പോള്‍ ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന്റെ ശ്രമം. പുസ്തകം വിവര്‍ത്തനംചെയ്ത കാലത്തെ അടിസ്ഥാനമാക്കി പകര്‍പ്പവകാശ പരിധി കഴിഞ്ഞിട്ടില്ലെന്നതോ പ്രസിദ്ധീകരണകാലത്ത് പ്രോഗ്രസ് പബ്ലിഷേഴ്സുമായുണ്ടാക്കിയ കരാര്‍ പ്രകാരമോ ആകാം ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് അവകാശവാദം ഉന്നയിക്കുന്നതെന്നാണ് വിദഗ്ധ നിഗമനം.

ഇനി മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതി സ്വന്തമാക്കണമെങ്കില്‍ ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന് 2500 പൗണ്ട് (രണ്ടര ലക്ഷത്തോളം രൂപ) നല്‍കേണ്ടിവരും. മാര്‍ക്സ്- ഏംഗല്‍സ് കൃതികളെ പകര്‍പ്പവകാശത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വെബ്സൈറ്റുവഴി ഒപ്പുശേഖരണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ഹര്‍ജി ഇവിടെ കാണാം

കൂടുതല്‍ വായനയ്ക്ക്:

കോപ്പി റൈറ്റ് ചെയ്യപ്പെടുന്ന മാര്‍ക്സും മാര്‍ക്സിസവും

അഡ്വ. ടി കെ സുജിത്തിന്റെ ലേഖനം

No comments:

Post a Comment