Tuesday, October 6, 2020

കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു; ലാഭം 374.75 കോടി

 കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ്  പ്രസിദ്ധീകരിച്ചു. 29.11.2019 ന്  ലയന സമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയതിനാല്‍ സഞ്ചിത നഷ്ടം 776 കോടിയായി കുറച്ചു കൊണ്ടുവരാന്‍ ബാങ്കിന് കഴിഞ്ഞു.

കോവിഡ്-19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും   374.75 കോടി ലാഭം നേടുകയും ചെയ്തത്.

സാധാരണ സഹകരണ ബാങ്കുകളില്‍ വായ്പകളുടെ തിരിച്ചടവ് ഏറെപങ്കും  ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് പ്രതിസന്ധി കാരണം വായ്പകളില്‍ തിരിച്ചടവ് കുറഞ്ഞു. ഇത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വളരെയേറെ വര്‍ദ്ധിക്കുന്നതിന് കാരണമായി.

നിഷ്‌ക്രിയ ആസ്തിക്ക് വേണ്ടി നാളിതുവരെ 1524.54 കോടിരൂപബാങ്ക് കരുതല്‍ വെച്ചിട്ടുണ്ട്. അതായത് സഞ്ചിത നഷ്ടത്തിന്റെ ഇരട്ടിയിലധികം കരുതല്‍ ധനം (Provision)  ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്.

2019 - 2020 സാമ്പത്തിക വര്‍ഷം 61037.59 കോടി നിക്ഷേപവും 40156.81 കോടി വായ്പ യുമായി 101194 .40 കോടിയുടെ  ബിസിനസ്സാണ് കേരള ബാങ്കിനുള്ളത്..

മുന്‍ വര്‍ഷത്തേക്കാള്‍  നിക്ഷേപത്തില്‍  1525.8 കോടിയുടെയും  വായ്പയില്‍  2026.40  കോടിയുടെയും വര്‍ദ്ധനവുണ്ടായി .

കേരള സര്‍ക്കാരിന്റെ പിന്തുണയും സഹകാരികളുടെയും ഇടപാടുകാരുടെയും സഹകരണവും ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ടാണ് ബാങ്കിന്  ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

വായ്‌പാ പദ്ധതികള്‍

13 വായ്പാ പദ്ധതികളാണ് കേരള ബാങ്ക് നടപ്പിലാക്കുന്നത്. മുന്‍ഗണനാ മേഖലകളായ കൃഷി, ചെറുകിട സംരംഭങ്ങള്‍, ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുള്ള ഭവന വായ്പകള്‍ , സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കികൊണ്ട് വായ്പകള്‍ പുനരാവിഷ്‌കരിക്കുകയുണ്ടായി.

•         കേരളത്തിന്റെ സുസ്ഥിര കാര്‍ഷിക വികസനത്തിനു സഹായിക്കുന്നതും , കോവിഡ് കാലത്തുണ്ടായ കാര്‍ഷിക  ഉണര്‍വിനെ പിന്തുണച്ചുകൊണ്ടും  ദീര്‍ഘകാല കാര്‍ഷിക വായ്പാ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുവാനുദ്ദേശിക്കുന്നു.

• കേരളത്തില്‍ വന്‍കിട സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്കുള്ള അപ്രമാദിത്വം അവസാനിപ്പി ക്കുന്നതിനും, കൊള്ള പലിശ അവസാനിപ്പിക്കുന്നതിനും കേരള ബാങ്കിന്റെ 769 ശാഖകളിലും കൂടി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ത്വരിത ഗതിയില്‍ ലഭ്യമാവുന്ന സ്വര്‍ണ്ണപണയ വായ്പ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

•         ഗ്രാമീണ മേഖലയിലുള്ള ചെറുകിട സംരംഭകരെ സഹായിക്കുന്ന എം എസ് എം ഇ സുവിധ വായ്പ പദ്ധതിക്ക് നല്ല പ്രതികരണമാണുള്ളത്.

•         ചെറുകിടക്കാര്‍ക്കും ദുര്‍ബല  വിഭാഗങ്ങള്‍ക്കുമായി സുവിധ എന്ന പേരില്‍ പ്രത്യേക ഭവന വായ്പ പദ്ധതിയും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്.

•         പ്രവാസികള്‍ക്ക് പ്രവാസികിരണ്‍, വ്യക്തിഗത വായ്പ, പെന്‍ഷന്‍കാര്‍ക്കുള്ള വായ്പ തുടങ്ങിയവയും  നല്‍കി  വരുന്നു.

2020 - 2021

2020 - 2021 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോവിഡ്കാലത്തെ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടാണ് ബാങ്ക് മുന്നോട്ടു പോകുന്നത്. 2020 - 2021 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സഞ്ചിത നഷ്ടം മറികടന്ന് കേരള ബാങ്ക് മികച്ച സാമ്പത്തിക നേട്ടവും ലാഭവും കൈവരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

• കോവിഡ് കാലത്ത് പ്രവാസികള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒട്ടേറെ വായ്പാ സഹായങ്ങള്‍ കേരള ബാങ്ക് നല്‍കിയിട്ടുണ്ട് .

• കര്‍ഷകര്‍ക്ക് സഹായ ഹസ്തമായി പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ മുഖേന അനുവദിച്ച എസ്.എല്‍.എഫ് വായ്പ 1543.44 കോടി രൂപ നല്‍കി. നബാര്‍ഡ് പുനര്‍ വായ്പ പദ്ധതിയിലൂടെ ദീര്‍ഘകാല കാര്‍ഷിക വായ്പയും നല്‍കിയിട്ടുണ്ട്.

• സ്വയം സഹായ സംഘങ്ങള്‍ക്കും (SHG) കൂട്ടുബാധ്യതാ സംഘങ്ങള്‍ക്കും (JLG) വേണ്ടി പുതിയ മൈക്രോ ഫിനാന്‍സ് സ്‌കീമില്‍ മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായി ഇതുവരെ 120.27 കോടി രൂപ നല്‍കി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

• പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 4 ശതമാനം പലിശ നിരക്കില്‍ 13.07 കോടി സ്വര്‍ണ്ണപണയ വായ്പയായി നല്‍കി .

• 2020-2021 സാമ്പത്തിക വര്‍ഷം  30.09.2021 വരെ സ്വര്‍ണ്ണ പണയ വായ്പയായി ആകെ 3676.49 കോടിയും, മോര്‍ട്ടഗേജ് വായ്പയായി 425.86 കോടിയും, ഭവന വായ്പയായി 195.83 കോടിയും സഹകരണ സംഘങ്ങള്‍ക്കുള്ള വായ്പയായി 2887.35 കോടിയും നല്‍കിയിട്ടുണ്ട്.

• കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് സഹകരണ മേഖലയിലൂടെ പുതിയതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേരള ഗവണ്മെന്റിനോടൊപ്പം പങ്കു ചേര്‍ന്നുകൊണ്ട് പദ്ധതി വിജയിപ്പിക്കുന്നതിനായി  കേരളബാങ്ക് നേതൃത്വം നല്‍കുന്നതാണ്. പുതിയ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ ധനസഹായം പുനര്‍വായ്പയായി (Refinance) കേരള ബാങ്ക് നല്‍കുന്നതാണ്.

നബാര്‍ഡ് കുറഞ്ഞ പലിശ നിരക്കില്‍ നല്‍കിവരുന്ന പുനര്‍ വായ്പാ സഹായങ്ങള്‍ കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും വഴി മുന്‍ഗണനാ മേഖലകളില്‍ എത്തിക്കുക എന്ന പ്രഖ്യാപിത  ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കി വരുന്നു.

·  നബാര്‍ഡ് പുനര്‍വായ്പാ ഉപയോഗം 2018-19 ല്‍ 2842 കോടിയായിരുന്നത് 2019-20 ല്‍ 4316 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട് . 2020  21 സാമ്പത്തിക വര്‍ഷം ലഭിച്ച പുനര്‍ വായ്പാ സഹായം 2020 സെപ്തംപര്‍ 30 വരെ  30 3720 കോടിയാണ്.

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി പ്രകാരം നബാര്‍ഡ് സഹായത്തോടെ പത്ത് മൊബൈല്‍ വാനുകളും 1500 മൈക്രോ എ ടി എം കളും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും

നബാര്‍ഡ് പുതിയതായി പ്രഖ്യാപിച്ചതും കേരളത്തില്‍ ഏറ്റവുമധികം സാദ്ധ്യതയുള്ളതു മായ ഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാപദ്ധതി, കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കുള്ള ഫണ്ട്, പാക്സ് മുഖേനയുള്ള മള്‍ട്ടി സര്‍വീസ് സെന്റര്‍ എന്നീ മേഖലകളില്‍ പദ്ധതി തയ്യാറായി വരുന്നു.

റിക്കവറി നടപടികള്‍ ലഘൂകരിക്കുന്നതിന് വേണ്ടി ആകര്‍ഷകമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്

എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമായ സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിങ് സേവനം നല്‍കുക എന്ന ലക്ഷ്യമാണ് കേരള ബാങ്കിനുള്ളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 7 മേഖലാ ഓഫീസുകളും, 13 ജില്ലകളില്‍  വായ്പാ വിതരണ  കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ കേരള ബാങ്കിന് 769 ശാഖകളാണുള്ളത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും ഇതര സംഘങ്ങളെയും ശക്തിപ്പെടുത്തി സഹകരണ ബാങ്കിങ് രംഗത്ത് പുതിയ മുന്നേറ്റമുണ്ടാക്കുക എന്ന ദീര്‍ഘകാല വികസന ലക്ഷ്യവും കേരള ബാങ്കിനുണ്ട്.

പത്ര സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, കേരള ബാങ്ക് സിഇഒ പിഎസ് രാജന്‍, കേരള ബാങ്ക് സിജിഎം കെസി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment