Tuesday, October 12, 2010

വികസനനേട്ടം പൊള്ള പട്ടിണിയില്‍ ഇന്ത്യ മുന്നില്‍

അന്താരാഷ്ട്ര പട്ടിണിസൂചികയില്‍ ഇന്ത്യ അയല്‍രാജ്യങ്ങളെക്കാള്‍ പിന്നില്‍. 84 രാജ്യങ്ങളുടെ പട്ടികയില്‍ 67-ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളെല്ലാം. കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ഊര്‍ജ അപര്യാപ്തതയുള്ള ജനങ്ങളുടെ അനുപാതം എന്നിവ പരിഗണിച്ചാണ് കണ്‍സേണ്‍ വേള്‍ഡ് വൈഡ് എന്ന ജര്‍മന്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആഗോളപട്ടിക തയ്യാറാക്കിയത്.

ചൈന പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ്. പാകിസ്ഥാന്‍ 52ഉം ശ്രീലങ്ക 39ഉം നേപ്പാള്‍ 56ഉം സ്ഥാനങ്ങളിലാണുള്ളത്.

കുട്ടികളിലെ പോഷകാഹാരക്കുറവും ഭാരക്കുറവും സ്ത്രീകളുടെ സാമൂഹ്യാവസ്ഥയും മറ്റുമാണ് ഇന്ത്യയുടെ നില പിന്നിലാക്കിയത്. ലോകത്ത് പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ 42 ശതമാനവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പാകിസ്ഥാനില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ളാദേശ്, കിഴക്കന്‍ ടിമോര്‍ എന്നീ രാജ്യങ്ങളിലാണ് ദേശീയ ആളോഹരി വരുമാനത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ദാരിദ്ര്യമുള്ളത്.

സഹസ്രാബ്ദ വികസനലക്ഷ്യമായി പട്ടിണിക്കാരുടെ തോത് 2015നകം ഗണ്യമായി കുറയ്ക്കുമെന്ന് ലോകനേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു രാജ്യവും ഈ ലക്ഷ്യത്തിന്റെ സമീപത്തുപോലും എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1990ല്‍ 19.8 പോയിന്റായിരുന്ന ആഗോള പട്ടിണിസൂചിക 2010ല്‍ 15.1 ആയി കുറഞ്ഞിട്ടുണ്ട്. 2009ലെ ആഗോള സാമ്പത്തികമാന്ദ്യകാലത്ത് പട്ടിണിക്കാരുടെ എണ്ണം നൂറുകോടി കവിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

deshabhimani 121010

1 comment:

  1. അന്താരാഷ്ട്ര പട്ടിണിസൂചികയില്‍ ഇന്ത്യ അയല്‍രാജ്യങ്ങളെക്കാള്‍ പിന്നില്‍. 84 രാജ്യങ്ങളുടെ പട്ടികയില്‍ 67-ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളെല്ലാം. കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ഊര്‍ജ അപര്യാപ്തതയുള്ള ജനങ്ങളുടെ അനുപാതം എന്നിവ പരിഗണിച്ചാണ് കണ്‍സേണ്‍ വേള്‍ഡ് വൈഡ് എന്ന ജര്‍മന്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആഗോളപട്ടിക തയ്യാറാക്കിയത്.

    ReplyDelete