Saturday, October 23, 2010

ഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന എതിര്‍പ്പ്

ഫ്രാന്‍സ് തിളച്ചുമറിയുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തവും വിപുലവുമായ പണിമുടക്കിനാണ് ഫ്രാന്‍സ് സാക്ഷ്യംവഹിക്കുന്നത്. സെപ്തംബര്‍ ഏഴിനുശേഷം മൂന്നു പൊതു പണിമുടക്കുകള്‍ നടന്നു. ഓരോ പണിമുടക്ക് കഴിയുംതോറും കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ സമരരംഗത്ത് അണിനിരക്കുകയാണ്. സെപ്തംബര്‍ 23 ലെയും പണിമുടക്കില്‍ പങ്കെടുത്തതിലും കൂടുതല്‍ തൊഴിലാളികള്‍ ഒക്‌ടോബര്‍ 12 ന്റെ ചരിത്രപ്രസിദ്ധമായ പണിമുടക്കില്‍ അണിചേര്‍ന്നു. 35 ലക്ഷം തൊഴിലാളികളാണ് ഒക്‌ടോബര്‍ 12 ന് പണിമുടക്കിയത്. ഒക്‌ടോബര്‍ 12 നുശേഷവും വിവിധമേഖലകളിലെ തൊഴിലാളികള്‍ പണിമുടക്ക് തുടരുകയാണ്. അനിശ്ചിതകാല പണിമുടക്കിനുള്ള വോട്ടെടുപ്പിന്റെ ഭാഗമായാണ് ഓരോ മേഖലയിലെയും തൊഴിലാളികള്‍ സമരം ചെയ്യുന്നത്. പണിമുടക്ക് ബാധിക്കാത്ത ഒരു രംഗവും ഇല്ല. റോഡ്, റയില്‍, വ്യോമഗതാഗതം താറുമാറായി. തപാല്‍ സര്‍വീസുകള്‍ നിശ്ചലമായി. വൈദ്യുതി വിതരണത്തെയും ആശുപത്രികളുടെ പ്രവര്‍ത്തനത്തെയുമെല്ലാം പണിമുടക്ക് ബാധിച്ചു. ഫ്രാന്‍സിലെ 12 എണ്ണ ശുദ്ധീകരണശാലകളില്‍ പതിനൊന്നിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വ്യാവസായിക ഉല്‍പ്പാദനം സ്തംഭിക്കുന്നു. ഉല്‍പ്പാദന-സര്‍വീസ് രംഗങ്ങള്‍ താറുമാറായതായി ഔദ്യോഗികവൃത്തങ്ങള്‍ സമ്മതിക്കുന്നു.

തൊഴിലാളികളുടെ പ്രതിഷേധസമരത്തില്‍ വിദ്യാര്‍ഥികള്‍കൂടി അണിചേരാന്‍ തുടങ്ങിയതോടെ പ്രക്ഷോഭത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ് പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന പ്രസിഡന്റ് സര്‍കോസിയുടെ പ്രഖ്യാപനം വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ടാണ് കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ സമരരംഗത്തു വരുന്നത്.

പെന്‍ഷന്‍ പരിഷ്‌കരണത്തിനുള്ള നിയമനിര്‍മാണമാണ് പ്രക്ഷോഭത്തിനു നിമിത്തമായതെങ്കിലും ഫ്രാന്‍സ് ഉള്‍പ്പെടെ യൂറോപ്പിലെ ഭരണകൂടങ്ങള്‍ വാശിപൂര്‍വം നടപ്പാക്കാന്‍ ശ്രമിക്കുന്ന നവ ലിബറല്‍ സാമ്പത്തിക നയങ്ങളോടുള്ള എതിര്‍പ്പാണ് സാവത്രികമായ പ്രതിഷേധത്തിന്റെ മൂലകാരണം. ഫ്രാന്‍സില്‍ പെന്‍ഷന്‍ പ്രായം 62 ല്‍ നിന്നും 65 ആയി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. ഇപ്പോള്‍ ബില്‍ സെനറ്റിന്റെ പരിഗണനയിലാണ്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന വ്യവസ്ഥ സെനറ്റ് പാസാക്കിയ ദിവസമാണ് 35 ലക്ഷം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധം രേഖപ്പെടുത്തിയത്. ബില്ലിന്റെ ഗതി എന്തായിരുന്നാലും എതിര്‍പ്പിന് ശക്തി കുറയില്ലെന്ന സന്ദേശമാണ് ഇതിലൂടെ തൊഴിലാളികള്‍ നല്‍കിയത്.

സര്‍കോസി സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക, തൊഴില്‍ സമയം ദീര്‍ഘിപ്പിക്കുക, തുറമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുക തുടങ്ങി ചെലവു ചുരുക്കലിന്റെ പേരില്‍ ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഒരു ടെസ്റ്റ് ഡോസാണ്. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം ഇതു ബോധ്യമായതുകൊണ്ടാണ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് അവര്‍ തയ്യാറാകുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായ ഭരണാധികാരികളുടെ കടന്നാക്രമണങ്ങളെ ചെറുത്തു പരാജയപ്പെടുത്തിയ അനുഭവങ്ങള്‍ ഫ്രാന്‍സിലെ തൊഴിലാളികള്‍ക്ക് കരുത്തു പകരുന്നുണ്ട്. 1995 ല്‍ പ്രസിഡന്റ് ഷിറാക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ആഴ്ചകള്‍ നീണ്ടുനിന്ന പൊതുപണിമുടക്കിലൂടെ തൊഴിലാളികള്‍ തിരിച്ചടിച്ചു. ഗതിമുട്ടിയ ഷിറാക്ക് പിന്തിരിഞ്ഞു. 2006 ല്‍ സര്‍ക്കാര്‍ ''കരാര്‍ തൊഴില്‍'' വ്യാപകമാക്കാന്‍ ശ്രമിച്ചപ്പോഴും തൊഴിലാളികള്‍ പണിമുടക്കി. അന്നും സര്‍ക്കാരിനു കീഴടങ്ങേണ്ടിവന്നു.

ഇപ്പോള്‍ ഫ്രാന്‍സില്‍ മാത്രമല്ല, ബ്രിട്ടന്‍, ഇറ്റലി, ജര്‍മനി, ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ചെലവുചുരുക്കലിന്റെ പേരില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറയ്ക്കാന്‍ ആസൂത്രിതമായ നീക്കം നടന്നുവരികയാണ്. ഈ രാജ്യങ്ങളിലെല്ലാം തൊഴിലാളികള്‍ ചെറുത്തുനില്‍പിന്റെ പാതയിലുമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെ ചുമലില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. അമേരിക്കയില്‍ തുടങ്ങി ലോകമാകെ വ്യാപിപ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ മുതലാളിമാര്‍ക്ക് നഷ്ടമുണ്ടായില്ല. രക്ഷാ പാക്കേജുകളുടെ രൂപത്തില്‍ കോടിക്കണക്കിനു ഡോളര്‍ അവര്‍ക്ക് ലഭിച്ചു. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ തെരുവാധാരമായി. അവശേഷിക്കുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൂടി തട്ടിപ്പറിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനെതിരെ ലോകവ്യാപകമായി നടക്കുന്ന സമരത്തിന് ഫ്രാന്‍സിലെ തൊഴിലാളികളുടെ പോരാട്ടം ഊര്‍ജം പകരും.

janayugom editorial 231010

1 comment:

  1. ഫ്രാന്‍സ് തിളച്ചുമറിയുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തവും വിപുലവുമായ പണിമുടക്കിനാണ് ഫ്രാന്‍സ് സാക്ഷ്യംവഹിക്കുന്നത്. സെപ്തംബര്‍ ഏഴിനുശേഷം മൂന്നു പൊതു പണിമുടക്കുകള്‍ നടന്നു. ഓരോ പണിമുടക്ക് കഴിയുംതോറും കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ സമരരംഗത്ത് അണിനിരക്കുകയാണ്. സെപ്തംബര്‍ 23 ലെയും പണിമുടക്കില്‍ പങ്കെടുത്തതിലും കൂടുതല്‍ തൊഴിലാളികള്‍ ഒക്‌ടോബര്‍ 12 ന്റെ ചരിത്രപ്രസിദ്ധമായ പണിമുടക്കില്‍ അണിചേര്‍ന്നു. 35 ലക്ഷം തൊഴിലാളികളാണ് ഒക്‌ടോബര്‍ 12 ന് പണിമുടക്കിയത്. ഒക്‌ടോബര്‍ 12 നുശേഷവും വിവിധമേഖലകളിലെ തൊഴിലാളികള്‍ പണിമുടക്ക് തുടരുകയാണ്. അനിശ്ചിതകാല പണിമുടക്കിനുള്ള വോട്ടെടുപ്പിന്റെ ഭാഗമായാണ് ഓരോ മേഖലയിലെയും തൊഴിലാളികള്‍ സമരം ചെയ്യുന്നത്. പണിമുടക്ക് ബാധിക്കാത്ത ഒരു രംഗവും ഇല്ല. റോഡ്, റയില്‍, വ്യോമഗതാഗതം താറുമാറായി. തപാല്‍ സര്‍വീസുകള്‍ നിശ്ചലമായി. വൈദ്യുതി വിതരണത്തെയും ആശുപത്രികളുടെ പ്രവര്‍ത്തനത്തെയുമെല്ലാം പണിമുടക്ക് ബാധിച്ചു. ഫ്രാന്‍സിലെ 12 എണ്ണ ശുദ്ധീകരണശാലകളില്‍ പതിനൊന്നിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വ്യാവസായിക ഉല്‍പ്പാദനം സ്തംഭിക്കുന്നു. ഉല്‍പ്പാദന-സര്‍വീസ് രംഗങ്ങള്‍ താറുമാറായതായി ഔദ്യോഗികവൃത്തങ്ങള്‍ സമ്മതിക്കുന്നു.

    ReplyDelete