Saturday, October 16, 2010

ജയിച്ചത് കോണ്‍ഗ്രസും ലോട്ടറി മാഫിയയും

അന്യസംസ്ഥാന ലോട്ടറി കേസിലെ ഹൈക്കോടതി വിധി കോണ്‍ഗ്രസിനെന്നപോലെ യുഡിഎഫ് പ്രചാരവേലയ്ക്ക് ചുക്കാന്‍ പിടിക്കുന്ന മാധ്യമങ്ങള്‍ക്കും കനത്തപ്രഹരമായി. ലോട്ടറിവിവാദംകൊണ്ട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുപ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കമാണ് ദയനീയമായി പൊളിഞ്ഞത്. കോണ്‍ഗ്രസ് ദേശീയനേതൃത്വവും ലോട്ടറിക്കാര്‍ക്കായി വാദിക്കാന്‍ വന്ന കോണ്‍ഗ്രസ് ദേശീയവക്താവ് അഭിഷേക് സിങ്വിയുമൊക്കെ ജയിച്ചുനില്‍ക്കുമ്പോള്‍ തിരിഞ്ഞുകുത്തിയ ലോട്ടറിവിവാദത്തില്‍ കുരുങ്ങി കുഴങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുടര്‍ച്ചയായി കിട്ടുന്ന പ്രഹരം മൂടിവയ്ക്കാനാണ് പതിവുപോലെ മനോരമയും യുഡിഎഫ് അനുകൂല മാധ്യമങ്ങളും ശ്രമിച്ചത്. നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്ന കോടതിയുടെ സുപ്രധാന നിരീക്ഷണം വിധിയുടെ പ്രധാന വാര്‍ത്തയില്‍നിന്ന് മനോരമ മറച്ചുവച്ചു. വിധിവന്ന ഉടനെ ഓണ്‍ലൈന്‍ പത്രത്തില്‍ മുഖ്യവാര്‍ത്തയായി നല്‍കിയ മാതൃഭൂമി അധികം വൈകാതെ അതു മാറ്റി.

ലോട്ടറിമാഫിയയുമായി കോണ്‍ഗ്രസിനുള്ള ഗാഢബന്ധം മറനീക്കി കാണിക്കുന്ന സംഭവവികാസങ്ങളാണ് ഓരോദിവസവും ഉണ്ടാകുന്നത്. സാന്തിയാഗോ മാര്‍ട്ടിനുവേണ്ടി സിങ്വി വാദിക്കാനെത്തിയതും ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളൊക്കെയും കേന്ദ്രനിയമം ഉയര്‍ത്തിക്കാട്ടി കോടതികള്‍ തടയുന്നതും കണക്കറ്റ കോടികള്‍ ഒഴുകുന്ന ലോട്ടറിസാമ്രാജ്യത്തില്‍ കോണ്‍ഗ്രസിനുള്ള പങ്ക് എന്തെന്ന് വ്യക്തമാക്കുന്നു. ഇത് യുഡിഎഫ് ഘടകകക്ഷികളെയും കടുത്ത സമ്മര്‍ദത്തിലാക്കി. ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലാണ് യുഡിഎഫ്. സിങ്വി കുരുക്കില്‍നിന്ന് തലയൂരാന്‍ കഴിയാതെ ചക്രശ്വാസം വലിക്കുന്നതിനിടയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ച് അന്യസംസ്ഥാന ലോട്ടറിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അധികാരം കേന്ദ്രത്തിനുമാത്രമേ ഉള്ളൂവെന്നും കോടതി എടുത്തുപറഞ്ഞിരിക്കുന്നു.

സിങ്വി വിഷയം എഐസിസിയുടെ അച്ചടക്കസമിതിക്ക് വിട്ടതായാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. വക്താവായ സിങ്വി തല്‍ക്കാലം മാധ്യമപ്രവര്‍ത്തകരെ കാണേണ്ടെന്ന് നിര്‍ദേശിച്ചത് ഔദ്യോഗികസ്ഥാനത്തുനിന്ന് നീക്കംചെയ്യലായി വ്യാഖ്യാനിച്ച് മുഖംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. അച്ചടക്കസമിതിക്ക് വിട്ടതായി പറഞ്ഞിട്ട് ദിവസങ്ങളേറെയായി. പരാതി നല്‍കിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും അവകാശപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് സിങ്വിയോട് തല്‍ക്കാലം മാറിനില്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഉപദേശിച്ചത്. മാധ്യമസഹായത്തോടെ കെട്ടിപ്പൊക്കിയ വിവാദക്കോട്ടകള്‍ പൊളിയുന്നത് കോണ്‍ഗ്രസിനെ വല്ലാത്ത പരിഭ്രാന്തിയിലാക്കി. ലോട്ടറിക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കപടമുഖം പിച്ചിച്ചീന്തി സിങ്വി സ്ഥലംവിട്ടതിനുപിന്നാലെ ഹൈക്കോടതി ഉത്തരവ് വന്നു. കേന്ദ്രമാണ് നടപടിയെടുക്കേണ്ടതെന്ന ഉത്തരവിനോട് പ്രതികരിക്കാതെ ഒളിച്ചോടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

മാര്‍ട്ടിന്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചത് കേന്ദ്രം മറച്ചുവച്ചു: എം വി ജയരാജന്‍

മോണിക്കയുടെ ഡയറക്ടര്‍ സ്ഥാനം മാര്‍ടിന്‍ രാജിവച്ച കാര്യം കേന്ദ്രം മറച്ചുവച്ചതിനാലാണ് ലോട്ടറി മാഫിയക്ക് അനുകൂലമായി കോടതി വിധിച്ചതെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണസമിതി സംസ്ഥാന കണ്‍വീനര്‍ എം വി ജയരാജന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആഭ്യന്ത മന്ത്രി ചിദംബരം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. മേഘയാണ് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറെന്ന കത്ത് മാത്രമാണ് ചിദംബരം നല്‍കിയത്. മോണിക്കയുടെ ഡയറക്ടര്‍ സ്ഥാനം മാര്‍ടിന്‍ രാജിവച്ചുവെന്ന ഭൂട്ടാന്‍ സര്‍ക്കാരിന്റെ കത്ത് ചിദംബരം കോടതിയില്‍ സമര്‍പ്പിച്ചില്ല. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള കരാര്‍ പ്രകാരം ലോട്ടറി നടത്താന്‍ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂട്ടാന്‍ മോണിക്ക കമ്പനിയെയാണ് ലോട്ടറിയുടെ ചുമതലയേല്‍പിച്ചത്. മോണിക്കയുടെ സബ് ഏജന്റാണ് മേഘ. മോണിക്കയുടെ ഡയറക്ടര്‍ സ്ഥാനം മാര്‍ടിന്‍ രാജിവച്ചതോടെ മേഘയുടെ പ്രമോട്ടര്‍ പദവി നഷ്ടമായി. എന്നാല്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സാണ് ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ പ്രമോട്ടറെന്ന കത്ത് മാത്രമാണ് ചിദംബരം നല്‍കിയത്. ഡയറക്ടര്‍ സ്ഥാനം രാജിവച്ചകാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ മേഘയ്ക്ക് അനുകൂലമായി കോടതി വിധിയുണ്ടാവുമായിരുന്നില്ല. യഥാര്‍ഥ വിവരം മറച്ചുവച്ചതിനാലാണ് മേഘയില്‍നിന്ന് മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഭൂട്ടാന്‍ ലോട്ടറി നിരോധിച്ചിരുന്നു. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിരോധിച്ച ലോട്ടറി വില്‍ക്കുന്ന കാര്യം ഭൂട്ടാന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഭൂട്ടാന്‍ സര്‍ക്കാരും മാര്‍ടിനുമായുണ്ടാക്കിയ കരാറിന്റെ ലംഘനമാണിത്. ഇക്കാര്യവും കോടതിയില്‍നിന്ന് മറച്ചുവച്ചു. മേഘയാണ് പ്രമോട്ടറെന്നും നികുതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചത് ഭൂട്ടാന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലവും കേന്ദ്ര സര്‍ക്കാരിന്റെ കത്തും പരിഗണിച്ചാണ്. കേസിലെ കക്ഷി പോലുമല്ലാത്ത കേന്ദ്ര സര്‍ക്കാരാണ് മാര്‍ടിനെ രക്ഷിച്ചത്. കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി മാര്‍ടിന്റെ കേസ് വാദിക്കാന്‍ വന്നതും മേഘ പ്രമോട്ടറാണെന്ന് വ്യക്തമാക്കി ചിദംബരം കത്തയച്ചതും യാദൃഛികമല്ല. കോണ്‍ഗ്രസും അന്യസംസ്ഥാന ലോട്ടറി മാഫിയകളും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ്.

ലോട്ടറി വിഷയത്തില്‍ 2005ല്‍ ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന നികുതി നിയമം മാര്‍ടിന്മാരെ സഹായിക്കുന്നതായിരുന്നു. 2010 ഏപ്രില്‍ ഒന്നിന് ചിദംബരം കൊണ്ടുവന്ന കേന്ദ്ര ലോട്ടറി ചട്ടവും മാര്‍ടിന് തുണയായി. തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്ന കാര്യം പരിഗണനയില്‍ പോലുമില്ലെന്നാണ് കേന്ദ്ര മന്ത്രി വയലാര്‍ രവി പറയുന്നത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രസില്‍ അച്ചടിക്കുന്ന ലോട്ടറി കേരളത്തില്‍ വില്‍ക്കണമെന്ന് പറയുന്ന വയലാര്‍ രവി ലോട്ടറി മാഫിയയുടെ ഏജന്റാണ്.

വിവാദങ്ങള്‍ക്കിടയില്‍ കേരള ഭാഗ്യക്കുറി വിറ്റ് ജീവിക്കുന്ന തൊഴിലാളികളുടെ കാര്യം ആരും ഓര്‍ക്കുന്നില്ല. കേരള ഭാഗ്യക്കുറി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ചൂതാട്ടമായി മാറിയ അന്യസംസ്ഥാന ലോട്ടറി കേരളത്തിന് വേണ്ട. എല്ലാ ദിവസവും നറുക്കെടുപ്പ് വേണം. കൂടുതല്‍ വില്‍പന കേന്ദ്രങ്ങള്‍ വേണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്‍(എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി വി ബാലനും പങ്കെടുത്തു.

ദേശാഭിമാനി 161010

1 comment:

  1. അന്യസംസ്ഥാന ലോട്ടറി കേസിലെ ഹൈക്കോടതി വിധി കോണ്‍ഗ്രസിനെന്നപോലെ യുഡിഎഫ് പ്രചാരവേലയ്ക്ക് ചുക്കാന്‍ പിടിക്കുന്ന മാധ്യമങ്ങള്‍ക്കും കനത്തപ്രഹരമായി. ലോട്ടറിവിവാദംകൊണ്ട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുപ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കമാണ് ദയനീയമായി പൊളിഞ്ഞത്. കോണ്‍ഗ്രസ് ദേശീയനേതൃത്വവും ലോട്ടറിക്കാര്‍ക്കായി വാദിക്കാന്‍ വന്ന കോണ്‍ഗ്രസ് ദേശീയവക്താവ് അഭിഷേക് സിങ്വിയുമൊക്കെ ജയിച്ചുനില്‍ക്കുമ്പോള്‍ തിരിഞ്ഞുകുത്തിയ ലോട്ടറിവിവാദത്തില്‍ കുരുങ്ങി കുഴങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുടര്‍ച്ചയായി കിട്ടുന്ന പ്രഹരം മൂടിവയ്ക്കാനാണ് പതിവുപോലെ മനോരമയും യുഡിഎഫ് അനുകൂല മാധ്യമങ്ങളും ശ്രമിച്ചത്. നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്ന കോടതിയുടെ സുപ്രധാന നിരീക്ഷണം വിധിയുടെ പ്രധാന വാര്‍ത്തയില്‍നിന്ന് മനോരമ മറച്ചുവച്ചു. വിധിവന്ന ഉടനെ ഓണ്‍ലൈന്‍ പത്രത്തില്‍ മുഖ്യവാര്‍ത്തയായി നല്‍കിയ മാതൃഭൂമി അധികം വൈകാതെ അതു മാറ്റി.

    ReplyDelete