Thursday, October 21, 2010

പിണറായി വിജയനുമായി ഒരു അഭിമുഖം

വര്‍ഗീയപ്രീണനം യുഡിഎഫിന്റെ സമ്പൂര്‍ണ പരാജയം ഉറപ്പാക്കും

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വന്‍ വിജയമുണ്ടാകുമെന്ന് താങ്കള്‍ പറഞ്ഞുകഴിഞ്ഞു. യു ഡി എഫില്‍നിന്നും വ്യത്യസ്തമായി എല്‍ഡിഎഫിന്റെ നേട്ടങ്ങള്‍ ? 

എല്‍ഡിഎഫ്  2005 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ വലിയ നേട്ടം കൈവരിക്കും.  എല്‍ ഡിഎഫ് ജനങ്ങളോടൊപ്പമാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ നേട്ടങ്ങളും തദ്ദേശ ഭരണസ്ഥാപങ്ങളുടെ ജനകീയ പദ്ധതികളും ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞതാണ്. എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യം എല്ലായിടത്തും കൈവന്നിട്ടുണ്ട്.  കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫില്‍ ജനങ്ങള്‍ക്കു വിശ്വാസമില്ലാതായി 2005 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പിറകോട്ട് പോയി. ഇതിനുള്ള സാഹചര്യം അവര്‍തന്നെ ഒരുക്കി. സംസ്ഥാനത്തൊട്ടെക്കെയുള്ള പ്രചാരണ പരിപാടികളില്‍ നിന്നും മനസിലാവുന്നത് ജനങ്ങള്‍ എല്‍ ഡി എഫ് പരിപാടികളില്‍ വലിയ തോതില്‍ പങ്കെടുക്കുന്നുവെന്നാണ്. മുന്‍പ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പൊതുവെ ഇത്രവലിയ ആള്‍ക്കൂട്ടം കാണാറില്ല. എല്‍ഡിഎഫ് നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധേയോടെ കേള്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ പദ്ധതികളാണ് ഇതിനുകാരണം. എന്നാല്‍ യുഡിഎഫ് വല്ലാതെ വിറളി പൂണ്ടിരിക്കുന്നു. കടുത്ത പ്രയാസം ആ മുന്നണി നേരിടുന്നു. ഈ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഇവര്‍ക്കൊന്നുമില്ല. എല്‍ഡിഎഫ് സ്വീകരിക്കുന്ന മതേതര നിലപാടും ജനങ്ങള്‍ വേണ്ടുവോളം മനസിലാക്കിയിട്ടുണ്ട്. ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ വര്‍ഗീയതയെ അകറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ യുഡിഎഫിന്റെ വര്‍ഗീയ പ്രീണന സമീപനം തിരഞ്ഞെടുപ്പില്‍ അവരെ സാരമായി ബാധിക്കും.

ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടോ?


ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഭരണ നേട്ടങ്ങള്‍തന്നെയാണ് എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്. ഏറെ രാഷ്ട്രീയ പ്രധാനമുള്ള തിരഞ്ഞെടുപ്പാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്നത്. ഇതു തീര്‍ച്ചയായും നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്‍വിധിയായിരിക്കും. പൂര്‍ണമായ വിലയിരുത്തലായില്ലെങ്കിലും അതുതന്നെയാണ് പ്രധാന ഘടകവും. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളും നേട്ടങ്ങളും രാഷ്ട്രിയ വ്യത്യാസമില്ലാതെയാണ് ജനങ്ങളനുഭവിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുകയാണ് ജനങ്ങള്‍. ഏതുവിഭാഗത്തിനും ഇതില്‍ എതിര്‍പ്പുപറയാനില്ല. പാവപ്പെട്ടവര്‍ തങ്ങളുടെ അവകാശങ്ങളും അത്താണിയും അനുവദിച്ചുതന്ന ഒരു സര്‍ക്കാരായി എല്‍ഡിഎഫിനെ കാണുന്നു. അതേസമയം കോണ്‍ഗ്രസും യു ഡി എഫും ജനങ്ങളെ നിരാശരാക്കുന്നു. ജനദ്രോഹനയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു. എല്ലാവര്‍ഗീയ ശക്തികളെയും അവര്‍കൂട്ടുപിടിക്കുന്നുണ്ട്. ഇതു ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യു ഡി എഫിലെ നല്ലൊരുവിഭാഗത്തെയാണ്. യു ഡി എഫിലെ ഭൂരിഭാഗവും മതേതരത്വ സ്വഭാവം വച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍ യു ഡി എഫ് നേതാക്കള്‍ വര്‍ഗീയ പ്രോല്‍സാഹിക്കുന്നത് അണികള്‍ക്ക് ആ മുന്നണിയില്‍ നിലനില്‍ക്കാന്‍പറ്റാത്ത അവസ്ഥയായിട്ടുണ്ട്.

എല്ലാ തിരഞ്ഞെടുപ്പിലും യുഡി എഫ് ആരോപിക്കുന്നത്  എല്‍ ഡി എഫ് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണല്ലൊ ? 

എല്‍ ഡി എഫ് ഒരിക്കലും ഒരു വര്‍ഗീതയേയും പ്രോല്‍സാഹിക്കുകയോ അടുപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അതെല്ലാം നടപ്പിലാക്കുകയും തുടരുകയും ചെയ്യുന്നത് യുഡിഎഫാണ്. ഈ തിരഞ്ഞെടുപ്പിലും യു ഡി എഫ് പലയിടത്തും ബി ജെ പിയുമായും എസ് ഡി പിഐയുമായും ധാരണയുണ്ടാക്കിയിട്ടുണ്ട്.

സഭകള്‍, മതമേലധ്യക്ഷന്‍മാര്‍, വലതുപക്ഷ മാധ്യമങ്ങള്‍, യു ഡി എഫ്  എന്നിവയെല്ലാം എല്‍ ഡി എഫിനെതിരെ യോജിക്കുന്ന അവസ്ഥയുണ്ടല്ലൊ.  എങ്ങനെ നേരിടും?

രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രിയത്തിലും ഇടപെടരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. എന്നാല്‍ ഇങ്ങനെയുള്ള വിലകുറഞ്ഞ ആരോപണങ്ങളിലൂടെ യുഡിഎഫിന് എന്തെങ്കിലും നേട്ടമുണ്ടാക്കാമെന്ന് അവര്‍ കരുതുന്നുണ്ടാകാം. പൊതുവായ രാഷ്ട്രീയ കാര്യങ്ങളില്‍ മതം ഇടപെടുന്നതില്‍ വിലക്കിന്റെ ആവശ്യവുമില്ല. വര്‍ഗീയതെയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മതത്തേയും യു ഡി എഫ് കൂട്ടുപിടിക്കുന്നത്. മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്നതില്‍ മതങ്ങള്‍ക്കു നല്ല പങ്കുവഹിക്കാനാവും. അതു ചെയ്യണം. മത വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള നിലപാടുകളുണ്ടാകുമ്പോള്‍ എതിരായി ഇടപെടുന്നതില്‍ തെറ്റില്ല. എന്നാല്‍ കക്ഷി രാഷ്ട്രീയത്തില്‍ ഇടപെട്ട് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. മതസ്വാധീനം രാഷ്ട്രീയത്തില്‍ പ്രയോഗിച്ചതിന്റെ ദുരന്താനുഭവങ്ങള്‍ നമ്മള്‍ ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കണ്ടുകഴിഞ്ഞതാണ്. കക്ഷിരാഷ്ട്രിയത്തിലെ ഇടപെടലിനെയാണ് എതിര്‍ക്കപ്പെടേണ്ടത്. വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ അഭിപ്രായങ്ങള്‍ കൈസ്ത്രവ  സഭയുടെ നിലപാടാണെന്നു ചിത്രീകരിച്ച് യു ഡി എഫ് വലിയ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. യു ഡി എഫിന് അതില്‍ എന്തെങ്കിലും രാഷ്ട്രീയലാഭമുണ്ടാകാം. പുരോഹിതന്മാരില്‍ ചിലര്‍ നേരത്തെ രാഷ്ട്രീയമുള്ളവരായിരിക്കാം .എന്നാല്‍ പുരോഹിതവൃത്തി സ്വീകരിച്ച ശേഷം രാഷ്ട്രിയത്തില്‍ ഇടപെടരുത്. സഭകള്‍ എല്‍ ഡി എഫിന് എതിരാണെന്ന് പറയാന്‍ പറ്റില്ല. ചിലരുടെ വ്യക്തിപരമായ നിലപാട് മാത്രമാണ് ഇത്തരത്തില്‍ ചിത്രീകരിക്കുന്നത്. കത്തോലിക്കാ സഭയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സഭ സേവനത്തിലാണ് ഊന്നേണ്ടതെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നും പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡി എഫിനോടൊപ്പമുണ്ടായിരുന്ന ചില ആളുകളും സംഘടനകളും ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോടൊപ്പമില്ല. ഇതു ഏത് തരത്തിലാണ് മുന്നണിയെ ബാധിക്കുക?

ഇടതുമുന്നണിയോടൊപ്പമുണ്ടായിരുന്ന ചില ആളുകളും സംഘടനകളും യു ഡി എഫില്‍ പോയതുകൊണ്ട് എല്‍ഡിഎഫിന് ഒരു കോട്ടവും സംഭവിക്കാന്‍ പോകുന്നില്ല. അവരെല്ലാം എന്തിനുവേണ്ടിയാണ് പോയതെന്ന് എല്ലാവര്‍ക്കും അറിയാം. കൊടുത്ത അംഗീകാരങ്ങള്‍ കുറഞ്ഞുപോയെന്നാണ് പരാതി.  എന്നാല്‍ ഇവര്‍ യു ഡി എഫ് പാളയത്തിലെത്തിയതോടെ അവിടെ പടതുടങ്ങി. പരമദയനീയമാണ് യു ഡി എഫിന്റെ സ്ഥിതി. കൂടുതല്‍ പ്രതിസന്ധികളില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു അവര്‍. കെ എം മാണിയുടെ കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫും കൂട്ടരും ലയിച്ചതോടെ തങ്ങള്‍ വലിയ ശക്തിയായെന്നാണ് പറഞ്ഞു നടന്നത്. എന്നാല്‍ ഇപ്പോള്‍തന്നെ പ്രതിസന്ധി തുടങ്ങി കഴിഞ്ഞു. ശക്തിക്കനുസരിച്ച് പരിഗണനയും സീറ്റും കിട്ടിയില്ലെന്നാണ് പരാതി. എല്‍ഡിഎഫ് വിട്ടുപോയ ജോസഫും കൂട്ടരും ഏറെ നിരാശരാണ്. എല്‍ഡിഎഫിനോടൊപ്പം നിന്നപ്പോള്‍ ജയിച്ച സീറ്റുകള്‍പോലും ഇത്തവണ മല്‍സരിക്കാന്‍ കിട്ടിയില്ല.

മഞ്ഞളാംകുഴി അലിക്ക് എല്‍ഡിഎഫ് അദ്ദേഹത്തിന്റെ അര്‍ഹതയ്ക്കനുസരിച്ചു പ്രാതിനിധ്യം നല്‍കി. എന്നാല്‍ മന്ത്രിയാവണമെന്നും മറ്റുമുള്ള ആഗ്രഹം അങ്ങനെ തീരുമാനിക്കേണ്ടതില്ല. ടി കെ ഹംസയ്ക്ക് പല സ്ഥാനങ്ങളും നല്‍കുന്നുണ്ടെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ അലി ടി കെ ഹംസയോളമെത്തിയിട്ടുമില്ല. പിന്നെ മഞ്ഞളാംകുഴിഅലി പാര്‍ട്ടിയില്‍ ആരുമല്ല.

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു മുന്‍വിധിയെന്ന നിലയില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ കാണാന്‍ കഴിയുമോ?

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്‍വിധി തന്നെയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫിന്റെ ഭരണ നേട്ടങ്ങളും യു ഡി എഫിന്റെ ജനദ്രോഹ നിലപാടുകളുമാണ്  ഇതില്‍പ്രതിഫലിക്കാന്‍ പോകുന്നത്. ജനങ്ങള്‍ യു ഡി എഫിനെ മടുത്തിരിക്കുന്നുവെന്നതിന്റെ തെളിവായിരിക്കും ജനവിധി.

കേരളം പല കാര്യങ്ങളിലും രാജ്യത്തുതന്നെ മാതൃകയാണെന്നും ഏറെ മുന്നിലാണെന്നും കേന്ദ്രമന്ത്രിമാര്‍ തന്നെ അംഗീകരിക്കുന്നുണ്ട്. അതില്‍ നില്‍ക്കക്കള്ളിയില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേരളത്തെ പുകഴ്ത്തരുതെന്നു കേന്ദ്രത്തോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്ന അവസ്ഥയാണുള്ളത്. രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാര്‍ഷിക മേഖല മൊത്തത്തില്‍ പിറകോട്ട് പോയപ്പോള്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കാരണം മൂന്നു ശതമാനം വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞു.

പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്നതിലും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിലും തുടങ്ങി എല്ലാമേഖലയിലും വലിയ നേട്ടങ്ങളുണ്ടാക്കാനായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിളറി പൂണ്ടിരിക്കുകയാണ്. അതിനാല്‍ അവര്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരാകുന്നതില്‍ തെറ്റില്ല.

തയ്യാറാക്കിയത് നാരായണന്‍ കരിച്ചേരി ജനയുഗം 21102010

1 comment:

  1. എല്‍ഡിഎഫ് 2005 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ വലിയ നേട്ടം കൈവരിക്കും. എല്‍ ഡിഎഫ് ജനങ്ങളോടൊപ്പമാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ നേട്ടങ്ങളും തദ്ദേശ ഭരണസ്ഥാപങ്ങളുടെ ജനകീയ പദ്ധതികളും ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞതാണ്. എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യം എല്ലായിടത്തും കൈവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫില്‍ ജനങ്ങള്‍ക്കു വിശ്വാസമില്ലാതായി 2005 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പിറകോട്ട് പോയി. ഇതിനുള്ള സാഹചര്യം അവര്‍തന്നെ ഒരുക്കി. സംസ്ഥാനത്തൊട്ടെക്കെയുള്ള പ്രചാരണ പരിപാടികളില്‍ നിന്നും മനസിലാവുന്നത് ജനങ്ങള്‍ എല്‍ ഡി എഫ് പരിപാടികളില്‍ വലിയ തോതില്‍ പങ്കെടുക്കുന്നുവെന്നാണ്. മുന്‍പ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പൊതുവെ ഇത്രവലിയ ആള്‍ക്കൂട്ടം കാണാറില്ല. എല്‍ഡിഎഫ് നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധേയോടെ കേള്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ പദ്ധതികളാണ് ഇതിനുകാരണം. എന്നാല്‍ യുഡിഎഫ് വല്ലാതെ വിറളി പൂണ്ടിരിക്കുന്നു. കടുത്ത പ്രയാസം ആ മുന്നണി നേരിടുന്നു. ഈ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഇവര്‍ക്കൊന്നുമില്ല. എല്‍ഡിഎഫ് സ്വീകരിക്കുന്ന മതേതര നിലപാടും ജനങ്ങള്‍ വേണ്ടുവോളം മനസിലാക്കിയിട്ടുണ്ട്. ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ വര്‍ഗീയതയെ അകറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ യുഡിഎഫിന്റെ വര്‍ഗീയ പ്രീണന സമീപനം തിരഞ്ഞെടുപ്പില്‍ അവരെ സാരമായി ബാധിക്കും.

    ReplyDelete