Friday, October 22, 2010

ഉമ്മന്‍ചാണ്ടി പറയുന്നത് കള്ളക്കണക്ക്

സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികം നല്‍കിയത് 3164.77കോടിരൂപ. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ധനകാര്യകമീഷന്റെ ശുപാര്‍ശകള്‍ മറച്ചുവെച്ച് ശതമാനകണക്കുകള്‍ നിരത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിപ്പണം വെട്ടിക്കുറച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ പ്രതിപക്ഷനേതാവിന്റെ വ്യഥാശ്രമം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 5296.78കോടി രൂപ മാത്രമാണ് നല്‍കിയതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് നല്‍കിയത് 8461.55കോടിരൂപയാണ്. ഇതുകൂടാതെ 300കോടിരൂപ റോഡ് വികസനത്തിനും ഈ സര്‍ക്കാര്‍ അനുവദിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങള്‍വഴി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളെയെല്ലാം മൂടിവെച്ചാണ് പദ്ധതിവിഹിതം ചെലവഴിച്ചതിന്റെ കണക്കുകള്‍ നിരത്തി പിടിച്ചുനില്‍ക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് നിയോഗിച്ച വി രാമചന്ദ്രന്‍ ചെയര്‍മാനായ ധനകാര്യകമീഷന്റെ ശുപാര്‍ശപ്രകാരമാണ് പദ്ധതിവിഹിതം നേരത്തെ ഉണ്ടായിരുന്ന 33ശതമാനത്തില്‍നിന്നും 21ശതമാനമായി കുറക്കുകയും തുടര്‍ന്നുള്ള ഓരോവര്‍ഷവും ഈ 21 ശതമാനത്തിന്റെ 10ശതമാനംവീതം അധികവിഹിതം നല്‍കുകയും ചെയ്യുന്നത്. ഇതുകൂടാതെ ജനറല്‍ പര്‍പ്പസ് ഗ്രാന്റ് പദ്ധതിവിഹിതത്തിന്റെ 3.5ശതമാനം എന്നത് 300കോടി രൂപയായും മെയിന്റനന്‍സ് ഗ്രാന്റ് 5.5ശതമാനം എന്നത് 350കോടി രൂപയായും വെട്ടിച്ചുരുക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. ധനകാര്യകമീഷന്‍ ശുപാര്‍ശ ചെയ്ത 350കോടി രൂപയുടെ മെയിന്റനന്‍സ് ഗ്രാന്റിനു പുറമേ 323.66കോടിരൂപയും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വാര്‍ഷിക പദ്ധതിയേക്കാള്‍ എത്രയോ വലുതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതികള്‍5000കോടിയായിരുന്ന സംസ്ഥാനത്തിന്റെ പദ്ധതിവിഹിതം ഇരട്ടിയായി ഉയര്‍ന്നതും പ്രതിപക്ഷനേതാവ് വിസ്മരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ വസ്തുതാവിരുദ്ധമായ കണക്കുകള്‍ നിരത്തി ആക്രമിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി 2001-02-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയ 1065കോടി രൂപ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ 850കോടിരൂപയായി വെട്ടിക്കുറച്ചത് മറച്ചുവെച്ചു. അന്ന് സാമ്പത്തിക വര്‍ഷാവസാനം പദ്ധതിയില്‍ 25ശതമാനം കുറവുകൂടി വരുത്തിക്കഴിഞ്ഞപ്പോള്‍ ആകെ നല്‍കിയത് 637.5കോടി രൂപയുമായി. പട്ടികവിഭാഗപദ്ധതിയില്‍നിന്നുപോലും 104.31കോടിരൂപ യുഡിഎഫ് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. ഇത് തിരിച്ചുപിടിച്ച് പട്ടികവിഭാഗ മേഖലയില്‍തന്നെ ചെലവഴിപ്പിച്ചത് പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്.

അധികാരവികേന്ദ്രീകരണത്തിന്റെ ആദ്യ പത്തുവര്‍ഷം അതായത് 1996മുതല്‍ 2006വരെയുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഡോ. എം എ ഉമ്മനെ നിയോഗിച്ചത്. ആ കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതുമറച്ചുപിടിച്ച് നിലവിലുള്ള ഭരണസമിതികളെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് എന്നുവരുത്തിതീര്‍ക്കാനും ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു. പദ്ധതികാലയളവിന്റെ അവസാന മൂന്നുമാസങ്ങളിലാണ് സാധാരണയായി പദ്ധതിതുകയുടെ 70-80 ശതമാനം തുകയും വിനിയോഗിക്കുന്നത്.

എന്തായാലും പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ നടത്തിപ്പില്‍ രാജ്യത്ത് ഒന്നാംസ്ഥാനം നേടിയത് കേരളമാണെന്ന വസ്തുതപോലും മറന്നുകൊണ്ടാണ് പ്രതിപക്ഷനേതാവിന്റെ കുറിപ്പ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണ് കേന്ദ്രപദ്ധതികളെന്ന് വരുത്തിതീര്‍ക്കാനും പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു.പൊതുവിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.

എന്നാല്‍ വികസനകാര്യത്തില്‍ ഏറെ പിന്നിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പമാണ് കേന്ദ്രം കേരളത്തെയും പരിഗണിക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് വികസനപ്രവര്‍ത്തനങ്ങളിലുടെ സംസ്ഥാനം മുന്നേറുമ്പോള്‍ കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രി വയലാര്‍രവിയോടൊപ്പംപോയി കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ സോണിയാഗാന്ധിയെകണ്ട് പരാതിപറഞ്ഞതും കേരളീയര്‍ മറന്നിട്ടില്ല.

deshabhimani 221010

1 comment:

  1. സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികം നല്‍കിയത് 3164.77കോടിരൂപ. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ധനകാര്യകമീഷന്റെ ശുപാര്‍ശകള്‍ മറച്ചുവെച്ച് ശതമാനകണക്കുകള്‍ നിരത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിപ്പണം വെട്ടിക്കുറച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ പ്രതിപക്ഷനേതാവിന്റെ വ്യഥാശ്രമം.

    ReplyDelete