Friday, October 28, 2011

സംഘര്‍ഷമെല്ലാം ലീഗ്- ബിജെപി കേന്ദ്രങ്ങളില്‍

കാസര്‍കോട് ജില്ലയുടെ തീരദേശ മേഖലയെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കി മാറ്റാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മുസ്ലിംലീഗിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശങ്ങളാണ് സംഘര്‍ഷഭരിതമാകുന്നത്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നും ജനജീവിതത്തിന് ഭീഷണിയാകുന്ന വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിച്ച് നിര്‍ത്തി വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള ചില രാഷ്ട്രീയ പാര്‍ടികളുടെ നീക്കമാണ് അക്രമികള്‍ക്ക് വളമാകുന്നത്. ഇടതുപക്ഷം പൊതുവില്‍ ദുര്‍ബലമായ കാസര്‍കോട് മേഖലയിലാണ് അടിക്കടി സംഘര്‍ഷമുണ്ടാകുന്നത്. ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ വൈകിയാല്‍ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന സൂചനയാണ് പൊലീസിന്റെ പഠന റിപ്പോര്‍ട്ട് നല്‍കുന്നത്.

നിസാരമായ വാക്ക് തര്‍ക്കംപോലും കാസര്‍കോട് ഭാഗത്ത് വര്‍ഗീയമായ അക്രമത്തിലേക്കാണ് ചിലര്‍ തിരിച്ചുവിടുന്നത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള മറയാക്കി ഇതിനെ മാറ്റുകയാണ്. എന്ത് ചെയ്താലും തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ സംരക്ഷണം ഉണ്ടാകുമെന്ന ഉറപ്പാണ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്നത്. പൊലീസ് വേണ്ടത്ര ജാഗ്രതയോടെ കേസെടുക്കാന്‍ തയ്യാറാകാത്തതും ആരെയെങ്കിലും പിടിച്ചാല്‍ സമ്മര്‍ദത്തിന് വഴങ്ങി വിട്ടയക്കുന്നതും ഇവിടെ പതിവാണ്. ലീഗ്, ബിജെപി നേതാക്കള്‍ പ്രതികളെ വിടുവിക്കാനും സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന കാഴ്ച പതിവാണ്. പൊലീസ് ചാര്‍ജ് ചെയ്യുന്ന കേസിലൊന്നും പ്രതികളെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന പൊലീസിന്റെ കണ്ടെത്തലും വര്‍ഗീയ ശക്തികളുടെ സ്വാധീനമാണ് തെളിയിക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ 11,000 പ്രതികളുടെ പേരിലാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഇതില്‍ ഒരാളുടെ പേരില്‍ തന്നെ ഒന്നിലധികം കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത് കണക്കാക്കിയാലും ക്രിമിനല്‍ സ്വഭാവമുള്ള എട്ടായിരത്തോളം പേര്‍ ജില്ലയില്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ട്. ഒരാളെപ്പോലും ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടതും പൊലീസാണ്. ശിക്ഷ ലഭിക്കാത്ത ഈ അക്രമികള്‍ നിര്‍ബാധം അഴിഞ്ഞാടുമ്പോള്‍ നിയമ വ്യവസ്ഥ തന്നെയാണ് നാണിച്ചുനില്‍ക്കുന്നത്. ഇനി അതുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് വേണ്ടത്. അതിന് പൊലീസിന് മാത്രം കഴിയില്ല. അക്രമികള്‍ ആരാണെന്നും അവരെ സംരക്ഷിക്കുന്നവരെയും തിരിച്ചറിഞ്ഞ് ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. വര്‍ഗീയതക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്ന അവസ്ഥയുണ്ടാകണം. വര്‍ഗീയത ഉപയോഗിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടികളെ തിരിച്ചറിയണം. സമുദായത്തിന്റെ പേരുപറഞ്ഞ് സ്വന്തം ലാഭത്തിനാണ് വര്‍ഗീയ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനം എന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതോടൊപ്പം പൊലീസ് നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ എത്രയും വേഗം മുന്നോട്ടുവരണം.

കാസര്‍കോട് ദ്രുതകര്‍മ സേനക്ക് രൂപം നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ കാതല്‍ . സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതിന് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത പൊലീസ് സംവിധാനമാണ് ആവശ്യം. ദ്രുത കര്‍മ സേനയുണ്ടാക്കുകയും നിലവിലുള്ള പൊലീസിന്റെ സ്വഭാവമനുസരിച്ച് ഭരണക്കാരുടെ ആവശ്യങ്ങള്‍ക്ക് കീഴ്പ്പെട്ട് ഇവര്‍ പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശിച്ച ഫലം ഉണ്ടാകുകയുമില്ല. വളരെ കുറച്ചാളുകളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നതുകൊണ്ട് ശക്തമായ പൊലീസ് സേനക്ക് ഇവരെ നിയന്ത്രിക്കാനും കഴിയും. വര്‍ഷങ്ങളായി കാസര്‍കോട് തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരം കാണാന്‍ എല്ലാ വിഭാഗത്തിന്റെയും സഹകരണമാണ് സമൂഹം പ്രതീക്ഷിക്കുന്നത്.

deshabhimani 281011

1 comment:

  1. കാസര്‍കോട് ജില്ലയുടെ തീരദേശ മേഖലയെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കി മാറ്റാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മുസ്ലിംലീഗിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശങ്ങളാണ് സംഘര്‍ഷഭരിതമാകുന്നത്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നും ജനജീവിതത്തിന് ഭീഷണിയാകുന്ന വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

    ReplyDelete