Wednesday, October 26, 2011

വ്യാജസത്യവാങ്മൂലം: മന്ത്രി ഗണേഷ്‌കുമാറിനെതിരെ കേസ്

തെരഞ്ഞെടുപ്പില്‍ വ്യാജസത്യവാങ്മൂലം നല്‍കിയതിന് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഫയല്‍ ചെയ്ത അന്യായത്തില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ട് പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് സിഎസ് അമ്പിളി ഫയലില്‍ സ്വീകരിച്ചു. പ്രതിയായ ഗണേഷ്‌കുമാര്‍ കോടതിയില്‍ ഹാജരാകാനും കോടതി ഉത്തരവായി. ഡിസംബര്‍ 14ലേക്ക് കേസ് മാറ്റി.

പൊതുപ്രവര്‍ത്തകനായ പി കെ  രാജു, സിഎംപി 8851/2011-ാം നമ്പരായി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് മജിസ്‌ട്രേട്ടിന്റെ നടപടി. വാദിയായ പി കെ രാജുവിനെയും മറ്റ് ഒരു സാക്ഷിയെയും വിസ്തരിക്കുകയും വാദിഭാഗത്തുനിന്നും ഹാജരാക്കിയ പത്തില്‍ അധികം രേഖകള്‍ പരിശോധിക്കുകയും ചെയ്താണ് കോടതി പ്രതിയായ കെ ബി ഗണേഷ്‌കുമാറിനെതിരെ കേസ് ഫയലില്‍ എടുത്ത് സമന്‍സ് അയയ്ക്കുന്നതിന് ഉത്തരവായിട്ടുള്ളത്. ഐപിസി 193 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. അതിന് മൂന്ന് വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്നതാണ്. 2001ലെയും 2006ലെയും 2011ലെയും തിരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യാജ പ്രസ്താവന നടത്തിയതിനാണ് പി കെ രാജു അന്യായം നല്‍കിയത്.

ബികോം പാസ്സാവാത്ത ഗണേഷ്‌കുമാര്‍ ബികോം പാസ്സായി എന്ന് വ്യാജസത്യവാങ്മൂലം നല്‍കിയാണ് 2001ലും 2006ലും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത്. 2011ല്‍ ബികോം പൂര്‍ത്തീകരിച്ചു എന്നാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് വാദി കോടതിയെ സമീപിച്ചത്. എന്നാല്‍ കെബി ഗണേഷ്‌കുമാര്‍ ഫൈനല്‍ ഇയര്‍ പരീക്ഷപോലും എഴുതിയിട്ടില്ല. ഈ വിവരങ്ങള്‍ പി കെ രാജു വിവരാവകാശ നിയമപ്രകാരം ലഭ്യമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേരള സര്‍വകലാശാലയുടെയും രേഖകള്‍ കോടതിയില്‍ ഹാജരാക്കി. അതുകൂടി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. വാദിക്കുവേണ്ടി അഡ്വ. കെ സുരേഷ്ബാബു കോടതിമുമ്പാകെ ഹാജരായി.

മന്ത്രി രാജിവയ്ക്കണം: സി കെ ചന്ദ്രപ്പന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അസത്യങ്ങള്‍ എഴുതിച്ചേര്‍ത്ത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍  ഗുരുതരമായ കുറ്റം ചെയ്തതായി പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും അതു സംബന്ധിച്ച അനന്തര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

താന്‍ പാസാകാത്ത പരീക്ഷ പാസായി എന്നാണ് 2001 ലെയും 2006ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മന്ത്രി ഗണേഷ്‌കുമാര്‍ അവകാശപ്പെട്ടത്. അതുവരെ ബി.കോം പാസായി എന്നവകാശപ്പെട്ടിരുന്ന മന്ത്രി, 2011ലെ സത്യവാങ്മൂലത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെന്നാണ് എഴുതിച്ചേര്‍ത്തത്. ഇത് സംബന്ധിച്ച എല്ലാ രേഖകളും പൊതുപ്രവര്‍ത്തകനായ പി.കെ.രാജു കോടതി മുമ്പാകെ ഹാജരാക്കുകയുണ്ടായി.

കൃത്രിമങ്ങള്‍ ചെയ്യാനും പറയാനും പ്രചരിപ്പിക്കാനും മടിയില്ലാത്ത ക്രിമിനല്‍ കൂട്ടാളികളുടെ ക്ലബ്ബായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറുകയാണ്. പാമോലിന്‍ കേസിലും ടൈറ്റാനിയം കേസിലും നാടിനോട് തെറ്റുചെയ്ത മുഖ്യമന്ത്രിക്ക് കീഴില്‍ നെറികേടുകള്‍ ശീലമാക്കിയ സഹമന്ത്രിമാര്‍ അഴിഞ്ഞാടുകയാണ്. ഇത് കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങളോടുള്ള വെല്ലുവിളിയാണ്. സത്യവാങ്മൂലക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി ഗണേഷ്‌കുമാര്‍ രാജിവച്ചൊഴിയാന്‍ സന്നദ്ധമായില്ലെങ്കില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബഹുജനപ്രക്ഷോഭം കേരളത്തില്‍ വളര്‍ന്നുവരുമെന്ന് ചന്ദ്രപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 261011

3 comments:

  1. ബികോം പാസ്സാവാത്ത ഗണേഷ്‌കുമാര്‍ ബികോം പാസ്സായി എന്ന് വ്യാജസത്യവാങ്മൂലം നല്‍കിയാണ് 2001ലും 2006ലും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത്. 2011ല്‍ ബികോം പൂര്‍ത്തീകരിച്ചു എന്നാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് വാദി കോടതിയെ സമീപിച്ചത്. എന്നാല്‍ കെബി ഗണേഷ്‌കുമാര്‍ ഫൈനല്‍ ഇയര്‍ പരീക്ഷപോലും എഴുതിയിട്ടില്ല. ഈ വിവരങ്ങള്‍ പി കെ രാജു വിവരാവകാശ നിയമപ്രകാരം ലഭ്യമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേരള സര്‍വകലാശാലയുടെയും രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

    ReplyDelete
  2. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെരഞ്ഞെടുപ്പു കമീഷന് വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന പരാതി പ്രഥമദൃഷ്ട്യാ ശരിയെന്നു കണ്ട് വിചാരണയ്ക്കായി കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കെ ബി ഗണേശ്കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ എംപി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വയം രാജിവച്ചൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സ്ഥാനം സംരക്ഷിക്കാന്‍ വ്യാജ പ്രസ്താവന നടത്തുന്ന ഒരാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മികമാണ്. മന്ത്രിക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യമായ സാഹചര്യത്തില്‍ അദ്ദേഹം കൈകാര്യംചെയ്യുന്ന വനം, സ്പോര്‍ട്സ് വകുപ്പുകളുടെ പ്രവര്‍ത്തനം സംശയത്തിന്റെ നിഴലിലാണ്. പ്രാഥമിക തെളിവെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഗണേശ്കുമാര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് കേസന്വേഷണത്തെയും പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയധാര്‍മികതയുണ്ടെങ്കില്‍ ഗണേശ്കുമാര്‍ ഉടന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബാലഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete
  3. നിയസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രികയോടൊപ്പം തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതിയുടെ സമന്‍സ് കൈപ്പറ്റിയ വനംവകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്‍ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗണേഷ്കുമാര്‍ 2001-2006 തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബികോം പാസായതായി രേഖപ്പെടുത്തി നല്‍കി. എന്നാല്‍ ഗണേഷ്കുമാര്‍ ബികോം ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ല. ഗണേഷ്കുമാറിനെതിരെ പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് സമന്‍സ് പുറപ്പെടുവിച്ചത്. ഇല്ലാത്ത യോഗ്യതകള്‍ ഉണ്ടെന്ന് വരുത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച ഗണേഷ്കുമാര്‍ ജനാധിപത്യ സംവിധാനത്തിനു ബാധ്യതയും ജില്ലയ്ക്ക് അപമാനവുമാണെന്നും ഗണേഷിനെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യനാക്കണമെന്നും ജില്ലാ പ്രസിഡന്റ് ജെ ബിജുവും സെക്രട്ടറി ജി മുരളീധരനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete