Monday, October 31, 2011

തെര. കമീഷന്റെ നിലപാട് നിര്‍ണായകമാകും

രണ്ടു പാര്‍ടിയില്‍ അംഗമായതുമൂലം അയോഗ്യതാ ഭീഷണി നേരിടുന്ന കേന്ദ്രസഹമന്ത്രി ഇ അഹമ്മദിനെ രക്ഷിക്കാന്‍ പാര്‍ടികള്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പു കമീഷന്റെ തീരുമാനം നിര്‍ണായകമാകും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് (ഐയുഎംഎല്‍) എന്ന പാര്‍ടിയില്‍ കേരള സംസ്ഥാന മുസ്ലിംലീഗ് ലയിപ്പിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് ലീഗ് കരുതുന്നത്. എന്നാല്‍ , ഈ നീക്കം അഹമ്മദിനെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ സാധ്യത. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐയുഎംഎല്‍ വിഭാഗം അഹമ്മദ് ഉള്‍പ്പെടെയുള്ളവരെ പുറത്താക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത വിവരം തെരഞ്ഞെടുപ്പു കമീഷനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ കേരള ലീഗുമായി യോജിച്ചുപോകുന്നവരല്ല. ഐയുഎംഎല്‍ എന്ന പേരില്‍ ദേശീയതലത്തില്‍ സംഘടനയുണ്ടെങ്കിലും ഇതിന് തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരമില്ല. അതുകൊണ്ടുതന്നെ ചിഹ്നവുമില്ല. കേരള ലീഗിന്റെ കോണി ചിഹ്നത്തിലാണ് അഹമ്മദും ഇ ടി മുഹമ്മദ്ബഷീറും മത്സരിച്ചത്. ലയിച്ച് ഐയുഎംഎല്‍ ആയാല്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കും. ഇക്കാര്യത്തിലാണ് തെരഞ്ഞെടുപ്പുകമീഷന്റെ നിലപാട് നിര്‍ണായകമാകുക.

പാര്‍ടിലയനത്തിലൂടെ നിലവിലുള്ള പ്രശ്നത്തില്‍ കമീഷനു മറുപടി നല്‍കുന്നതോടൊപ്പം ദേശീയ സ്വഭാവമുണ്ടാക്കാമെന്നും ലീഗ് കണക്കുകൂട്ടുന്നു. മറുപടി നല്‍കുന്നതിന് കമീഷന്‍ അഹമ്മദിന് അനുവദിച്ച സമയപരിധി നവംബര്‍ അഞ്ചിന് അവസാനിക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ടിയുടെ ദേശീയ അധ്യക്ഷനായിരിക്കുന്നതോടൊപ്പം മുസ്ലിംലീഗ് കേരള സംസ്ഥാന സമിതിയുടെ പ്രതിനിധിയായി അഹമ്മദ് ലോക്സഭാ അംഗമായി തുടരുന്നതാണ് കമീഷന്‍ ചോദ്യംചെയ്തത്. ഐയുഎംഎല്‍ തമിഴ്നാട് ഘടകം പ്രസിഡന്റ് എം ജി ദാവൂദ് മിയാഖാന്‍ നല്‍കിയ പരാതിയിലാണ് കമീഷന്‍ അഹമ്മദിന് നോട്ടീസ് അയച്ചത്.

deshabhimani 311011

1 comment:

  1. രണ്ടു പാര്‍ടിയില്‍ അംഗമായതുമൂലം അയോഗ്യതാ ഭീഷണി നേരിടുന്ന കേന്ദ്രസഹമന്ത്രി ഇ അഹമ്മദിനെ രക്ഷിക്കാന്‍ പാര്‍ടികള്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പു കമീഷന്റെ തീരുമാനം നിര്‍ണായകമാകും

    ReplyDelete