Monday, October 31, 2011

ആരാധനാലയങ്ങള്‍ പൊതുസ്ഥലം കയ്യേറിയതായി രേഖകള്‍

ജില്ലയില്‍ 24 ആരാധനാലയങ്ങള്‍ പൊതുസ്ഥലം കയ്യേറിയിട്ടുള്ളതായി റവന്യൂ വകുപ്പ് രേഖകളില്‍ വ്യക്തമാക്കുന്നു.  പൊതുമുതല്‍ കയ്യേറിയിട്ടുള്ള ആരാധനാലയങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റവന്യൂവകുപ്പിന്റെ രേഖയിലാണ് ആരാധനാലയങ്ങളുടെ പട്ടിക വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമാണ് പട്ടിക നല്‍കിയിട്ടുള്ളത്.

ഇതില്‍ പറയുന്ന  രണ്ട് കയ്യേറ്റങ്ങള്‍ റവന്യൂവകുപ്പ് ഇതിനോടകംതന്നെ ഒഴിപ്പിച്ചു. ശേഷിക്കുന്ന 22 ആരാധനാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിക്കുകയാണ് റവന്യൂ വകുപ്പ്.

ആലുവ അമ്പാട്ട്കാവ് ചൂര്‍ണിക്കര ക്ഷേത്രം  12 സെന്റ്, മൂവാറ്റുപുഴ ടൗണിലെ വിലങ്ങപ്പാറ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച കൈയേറിയ പന്ത്രണ്ടര സെന്റ് എന്നിവയാണ് ഒഴിപ്പിച്ചത്.  കണയന്നൂര്‍ താലൂക്കില്‍ രണ്ട്, പറവൂര്‍, താലൂക്ക് ആറ്, ആലുവ താലൂക്ക് മൂന്ന്, മൂവാറ്റുപുഴ താലൂക്ക് ആറ്, കുന്നത്തുനാട് താലൂക്ക് ഏഴ്, എന്നിങ്ങനെയാണ് ആരാധനാലയങ്ങളുടെ പട്ടിക.
പുതുവൈപ്പ് ജമാ അത്ത് മുഹമ്മ ദീയന്‍ പള്ളി (45 സെന്റ്), പുതുവൈപ്പ് ജുമാ അത്ത് മുസ്ലീം പള്ളി (ഏഴ് സെന്റ്), പുത്തന്‍വേലിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ഒരേക്കര്‍), പുത്തന്‍വേലിക്കര പാലക്കടവ് ക്ഷേത്രം (ആറ് സെന്റ്), പുത്തന്‍വേലിക്കര ശ്രീമുരുകന്‍ ക്ഷേത്രം (18 സെന്റ്), കോട്ടുവള്ളി എളന്തിക്കര വാണിയക്കാട് മുസ്ലീംപള്ളി (71 സെന്റ്), കോട്ടുവള്ളി വള്ളുവള്ളിശില ഭദ്രകാളി ക്ഷേത്രം (ആറ് സെന്റ്), ആലങ്ങാട് തിരുവാലൂര്‍ മഹാദേവക്ഷേത്രം (95 സെന്റ്), കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രം (ഒന്നര സെന്റ്), കാക്കനാട് അത്താണി മുസ്ലീംപള്ളി (എട്ട്് സെന്റ്), ഓണക്കൂര്‍ അഞ്ചല്‍പെട്ടി കത്തോലിക്കാ മഠം (മുക്കാല്‍ സെന്റ്), കൂത്താട്ടുകുളം മംഗലത്താഴം മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് (10 സെന്റ്), വെള്ളൂര്‍കുന്നം ലിസ്യൂ സെന്റര്‍ ക്രിസ്തുരാജ പള്ളി (ആറ് സെന്റ്), വെള്ളൂര്‍കുന്നം ജുമാ മസ്ജിദ്, വെള്ളൂര്‍കുന്നം ദേവസ്വം, വേങ്ങൂര്‍ ഹിന്ദു ആരാധനാലയം (ഒരേക്കര്‍), പട്ടിമറ്റം ക്രിസ്ത്യന്‍ ദേവാലയം (ഒന്നേകാല്‍ ഏക്കര്‍), വെങ്ങോല മുസ്ലീംപള്ളി (12 സെന്റ്), കടവൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ഒരേക്കര്‍), കടവൂര്‍ മണിപ്പാറ ശിവപാര്‍വതി ക്ഷേത്രം (50 സെന്റ്), കടവൂര്‍ പൈങ്ങോട്ടൂര്‍ ദേവീക്ഷേത്രം (50 സെന്റ്), കടവൂര്‍ (നാല് സെന്റ്)എന്നിവയാണ് പൊതുസ്ഥലം കയ്യേറിയിട്ടുള്ള മറ്റ് ആരാധനാലയങ്ങള്‍.

ഇതില്‍ പലതും 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. എന്നാല്‍ ഇവയിലൊന്നും സ്വന്തമെന്ന്  വ്യക്തമാക്കുന്ന രേഖകള്‍ ഇല്ലാത്തതിനാലാണ്  പലതും പുറമ്പോക്ക്ഭൂമിയായി കണക്കാക്കിയിരിക്കുന്നത് എന്നാണ് റവന്യൂവകുപ്പിന്റെ വിശദീകരണം.

കയ്യേറിയ വസ്തുവിന്റെ കാര്യത്തില്‍ ആക്ഷേപമോ തര്‍ക്കമോ ഇല്ലാത്തപക്ഷം  ബന്ധപ്പെട്ടവര്‍ക്കുതന്നെ പതിച്ചുനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ആലുവയിലും മൂവാറ്റുപുഴയിലും ഒഴിപ്പിച്ച ആരാധനാലയങ്ങള്‍ കയ്യേറിയതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അവ ഒഴിപ്പിച്ചത്. എന്നാല്‍ ശേഷിക്കുന്ന 22 കേസുകള്‍ ഉടമസ്ഥര്‍ക്ക് തങ്ങളുടേതെന്ന് സ്ഥാപിക്കാനാവശ്യമായ രേഖകള്‍ കൈവശമില്ലാത്തതാണ്.

ഇത്തരം സാഹചര്യത്തില്‍ ക്രമസമാധാനപ്രശ്‌നം ഒഴിവാക്കുന്നതിന്റെ ഭാഗമായികൂടിയാണ് പുറമ്പോക്കായി കണക്കാക്കിയിട്ടുള്ള ഭൂമി ഇവര്‍ക്കുതന്നെ തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പൊതുസ്ഥലം കയ്യേറിയിട്ടുള്ള മുഴുവന്‍ ആരാധനാലയങ്ങളും ഡിസംബര്‍ 31ന് മുമ്പ് ഒഴിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ്  2009 ല്‍ റവന്യൂ വകുപ്പ് ജില്ലയിലെ പൊതുസ്ഥലം കയ്യേറിയിട്ടുള്ള  ആരാധനാലയങ്ങളുടെ പട്ടിക തയ്യാറാക്കി സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്.

janayugom 311011

1 comment:

  1. ജില്ലയില്‍ 24 ആരാധനാലയങ്ങള്‍ പൊതുസ്ഥലം കയ്യേറിയിട്ടുള്ളതായി റവന്യൂ വകുപ്പ് രേഖകളില്‍ വ്യക്തമാക്കുന്നു. പൊതുമുതല്‍ കയ്യേറിയിട്ടുള്ള ആരാധനാലയങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റവന്യൂവകുപ്പിന്റെ രേഖയിലാണ് ആരാധനാലയങ്ങളുടെ പട്ടിക വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമാണ് പട്ടിക നല്‍കിയിട്ടുള്ളത്.

    ReplyDelete