Monday, October 31, 2011

കുരുന്നുകള്‍ പാഠത്തില്‍നിന്ന് പാടത്തിലേക്ക്


ഒറ്റമുണ്ടുടുത്ത് ചേറ്റില്‍ മുട്ടോളം മുങ്ങി മരമടിക്കൊപ്പം ആര്‍പ്പുവിളിച്ചും ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവച്ച് ഞാറുനട്ടും മണ്ണിന്റെ രുചിയും മണവും അറിഞ്ഞ കുരുന്ന് കര്‍ഷകര്‍ക്ക് നെല്‍പ്പാടം പകര്‍ന്നു നല്‍കിയത് കൃഷിപാഠത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ . പാഠപുസ്തകവും പ്രായോഗിക കൃഷിയും സമന്വയിക്കുന്ന "പാഠങ്ങളില്‍നിന്ന് പാടത്തേക്ക്" എന്ന മാതൃകാപദ്ധതി ഒരുക്കിയത് പുനലൂര്‍ കലയനാട് വിഒയുപിഎസിലെ അധ്യാപകരും രക്ഷിതാക്കളുമാണ്.

പഠിക്കാന്‍ പ്രയാസകരമായ ഗണിതശാസ്ത്രത്തെ എളുപ്പവഴിയില്‍ ഹൃദിസ്ഥമാക്കാനായി കുട്ടികളെ നെല്‍പ്പാടത്തേക്ക് എത്തിക്കുന്ന നൂതനപദ്ധതിയാണ് സ്കൂളിന്റേത്. വിസ്തീര്‍ണവും അംശബന്ധവും വ്യാസവും ശതമാനക്കണക്കുമെല്ലാം നെല്‍പ്പാടവും കൃഷിരീതിയും കാര്‍ഷിക വസ്തുക്കളും അടിസ്ഥാനപ്പെടുത്തി കുട്ടികള്‍ക്ക് പഠിപ്പിക്കുന്നതാണ് പാഠത്തില്‍നിന്ന് പാടത്തേക്കുള്ള യാത്രയുടെ വിജയരഹസ്യം. വയലിന്റെ വീതി എത്ര, വിതയ്ക്കുന്ന വിത്തിന്റെ അളവെത്ര, നടുന്ന ഞാറിന്റെ എണ്ണമെത്ര, വളത്തിന്റെ രാസമിശ്രിതങ്ങളുടെ അളവെത്ര എന്നിവയെല്ലാം പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സയന്‍സും പഠിക്കാം. മിത്രകീടങ്ങള്‍ , ശത്രുകീടങ്ങള്‍ എന്നിവ ഏതെന്ന് തരംതിരിക്കാം. ജൈവ, രാസകൃഷിരീതികളെക്കുറിച്ച് കൂടുതല്‍ അനുഭവപാഠങ്ങള്‍ പകര്‍ന്നുകിട്ടും. അങ്ങനെ അന്യമാകുന്ന കാര്‍ഷിക സംസ്കൃതിയിലേക്കുള്ള തിരിച്ചുവരവിന് കുട്ടികളെക്കൊണ്ട് പാടത്ത് നന്മ വിതച്ച് നേട്ടം കൊയ്യുകയാണ് സ്കൂള്‍ അധികൃതര്‍ . കുട്ടികളില്‍ ആവേശം പകരാന്‍ മരമടിയും ഒരുക്കിയിരുന്നു. അടിപ്പുകാരും പിടിപ്പുകാരും മണ്ണില്‍ ഉരുക്കള്‍ക്കൊപ്പം ശരവേഗത്തില്‍ കുതിച്ചുപായുന്ന മരമടിയുടെ ആവേശം നെഞ്ചേറ്റാന്‍ നാട്ടുകാരും പാടത്തെത്തി. കാര്‍ഷികോത്സവത്തിന്റെ അരങ്ങുണര്‍ത്തിയായിരുന്നു വിഒ യുപിഎസിലെ കുട്ടികള്‍ പാടത്തിറങ്ങിയത്.

ക്യാറ്റില്‍ വെല്‍ഫയര്‍ അസോസിയേഷന്‍ , സ്കൂള്‍ പിടിഎ, മാര്‍ത്തോമാ ദയറ സമൂഹം, സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് എന്നിവ ചേര്‍ന്നാണ് പാടവും ക്ലാസ് മുറിയും ബന്ധപ്പെടുത്തി പുതിയ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയത്. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഉണ്ണിക്കൃഷ്ണനാണ് കാര്‍ഷിക പരിപാടി ഉദ്ഘാടനംചെയ്തത്. എന്‍ സുന്ദരേശന്‍ , ഡോ. അലക്സാണ്ടര്‍ എബ്രഹാം, തുളസീധരന്‍നായര്‍ , മുഖത്തല കെ വൈ ജേക്കബ്, കെ സുകുമാരന്‍ , ബിജു കെ തോമസ് എന്നിവര്‍ സംസാരിച്ചു. ആറുമാസത്തിനുള്ളില്‍ പാഠ്യപദ്ധതി പൂര്‍ത്തിയാക്കും.
(അരുണ്‍ മണിയാര്‍)

deshabhimani 311011

1 comment:

  1. ഒറ്റമുണ്ടുടുത്ത് ചേറ്റില്‍ മുട്ടോളം മുങ്ങി മരമടിക്കൊപ്പം ആര്‍പ്പുവിളിച്ചും ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവച്ച് ഞാറുനട്ടും മണ്ണിന്റെ രുചിയും മണവും അറിഞ്ഞ കുരുന്ന് കര്‍ഷകര്‍ക്ക് നെല്‍പ്പാടം പകര്‍ന്നു നല്‍കിയത് കൃഷിപാഠത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ . പാഠപുസ്തകവും പ്രായോഗിക കൃഷിയും സമന്വയിക്കുന്ന "പാഠങ്ങളില്‍നിന്ന് പാടത്തേക്ക്" എന്ന മാതൃകാപദ്ധതി ഒരുക്കിയത് പുനലൂര്‍ കലയനാട് വിഒയുപിഎസിലെ അധ്യാപകരും രക്ഷിതാക്കളുമാണ്

    ReplyDelete