Monday, October 31, 2011

സൗമ്യവധം: ഗോവിന്ദച്ചാമി കുറ്റക്കാരന്‍


സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൃശൂര്‍ അതിവേഗകോടതി ജഡ്ജി കെ രവീന്ദ്രബാബുവിന്റെയാണ് ഉത്തരവ്. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലക്കല്‍ വീട്ടില്‍ ഗണേശന്റെയും സുമതിയുടെയും മകളായ സൗമ്യ(23) ട്രെയിന്‍യാത്രയ്ക്കിടെ ക്രൂരമായ ആക്രമണത്തിനും ബലാത്സംഗത്തിനും ഇരയായി മരിച്ചുവെന്നാണ് കേസ്. വിചാരണയ്ക്കിടെ പ്രതിഭാഗംസാക്ഷിയായി എത്തി പ്രതിയെ സഹായിക്കുന്ന തരത്തില്‍ മൊഴി നല്‍കിയെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസോ. പ്രൊഫസര്‍ ഡോ.എ കെ ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിട്ടു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ശിക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസുവിനെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജി തള്ളി.

2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കേരളത്തെ നടുക്കിയ കൊടുംപാതകം നടന്നത്. യാത്രക്കാരിയായ സൗമ്യ വള്ളത്തോള്‍നഗര്‍ സ്റ്റേഷനടുത്താണ് ആക്രമണത്തിന് ഇരയായത്. ഒറ്റക്കൈയനായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടും ആക്രമിച്ചും മൃതപ്രായയാക്കിയശേഷം ബാലത്സംഗം ചെയ്യുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആറിന് മരിച്ചു. ആന്തരികവും ബാഹ്യവുമായ മുറിവുകളായിരുന്നു മരണകാരണം. വനിതാ കംപാര്‍ട്മെന്റില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത സൗമ്യയെ ആക്രമിച്ച് പാളത്തിലേക്ക് തള്ളിയിട്ടുവെന്നും ബോധരഹിതയായി രക്തം വാര്‍ന്നുകിടന്ന അവസ്ഥയില്‍ പ്രതി മൃഗീയമായി ബലാത്സംഗം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയപരിശോധനാഫലങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമാണ് പ്രോസിക്യൂഷന്റെ പിന്‍ബലം. 82 സാക്ഷികളെ വിസ്തരിച്ചു. 101 രേഖയും 43 തൊണ്ടിമുതലും ഹാജരാക്കി. എ സുരേശനാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ .

deshabhimani news

2 comments:

  1. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൃശൂര്‍ അതിവേഗകോടതി ജഡ്ജി കെ രവീന്ദ്രബാബുവിന്റെയാണ് ഉത്തരവ്.

    ReplyDelete
  2. ഒടുവിൽ സത്യം ജയിച്ചു.....

    ആകാശപ്പറവകളുടെ പണക്കൊഴുപ്പിന്നു നിയമത്തെ തോൽപ്പിക്കാനാവില്ല;
    ഗോവിന്ദഎരപ്പാളി കുറ്റക്കാരനെന്ന് കോടതി.

    ReplyDelete