Saturday, October 29, 2011

മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതം ജനാധിപത്യത്തിനും സുതാര്യതയ്ക്കും വെല്ലുവിളി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ഓരോ ദിവസവും പിന്നിടുന്നത് പുതിയ അഴിമതികളുടെയും സ്വജനപക്ഷപാതത്തിന്റെയും വാര്‍ത്തകളുമായാണ്. പാമോലിന്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ തുറന്നുകാട്ടപ്പെട്ടു. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ സംവിധാനം സ്ഥാപിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി അനാവശ്യമായ തിടുക്കം കാണിച്ചുവെന്നും അതില്‍ പൊതുമേഖലാ സ്ഥാപനത്തിനും ഖജനാവിനും നഷ്ടം സംഭവിച്ചുവെന്നും വ്യക്തമായിരിക്കുന്നു. ഘട്ടംഘട്ടമായി നടപ്പാക്കേണ്ട പ്രസ്തുത പദ്ധതിക്കായി വിദേശത്തു നിന്നും യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളില്‍ കാര്യക്ഷമവും സുതാര്യവുമായ അന്വേഷണം നടത്തുന്നതിനു വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനും മുഖ്യമന്ത്രി തന്നെ തടസം സൃഷ്ടിക്കുന്നു.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പുത്തന്‍ തലമുറ സ്വകാര്യ ബാങ്കില്‍ അക്കൗണ്ട് തുറന്നതും സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ നിയമത്തിലും മുഖ്യമന്ത്രി സംശയ രഹിതമായി സ്വജനപക്ഷപാതം കാണിച്ചതാണ് വിവാദപരമ്പരയിലെ അവസാനത്തെ ഇനം. കൊച്ചി നഗരത്തില്‍ മെട്രോ റെയില്‍ സ്ഥാപിക്കുന്നതിനു നാലായിരത്തില്‍പരം കോടിരൂപയുടെ നിക്ഷേപമാണ് നടക്കുക. അതിന്റെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചതില്‍ രണ്ടുകോടി രൂപയാണ് ആക്‌സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിക്ഷേപിച്ചത്. ആക്‌സിസ് ബാങ്ക് അക്കൗണ്ട് നമ്പര്‍ അടക്കം മാധ്യമങ്ങള്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നു. കൊല്ലം ശാഖയില്‍ അക്കൗണ്ട് തുറന്നതിനെപ്പറ്റി അജ്ഞത നടിക്കുകയും അത് കോര്‍ബാങ്കിങ്ങിന്റെ പരാജയമായി ചിത്രീകരിക്കാനുമാണ് മുഖ്യമന്ത്രി തുനിഞ്ഞത്. ആക്‌സിസ് ബാങ്കിന്റെ കൊല്ലം ശാഖയുടെ അസിസ്റ്റന്റ് മാനേജര്‍ തന്റെ ബന്ധുവാണെന്ന വസ്തുത അദ്ദേഹം നിഷേധിക്കുന്നുമില്ല. അഴിമതിയും സ്വജന പക്ഷപാതവും ആരോപിച്ച പ്രതിപക്ഷമാകട്ടെ ഉത്തരവാദിത്വപൂര്‍വം സ്പീക്കര്‍ക്ക് രേഖാമൂലം എഴുതി നല്‍കിയാണ് അത് ഉന്നയിച്ചിരിക്കുന്നത്.

സഹകരണ പരീക്ഷാബോര്‍ഡിന്റെ ചെയര്‍മാനായി മുഖ്യമന്ത്രി തന്റെ ബന്ധുവിനെ നിയമിച്ചതിലും വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്. ചെയര്‍മാന്‍ നിയമനത്തിനു നിലവിലുണ്ടായിരുന്ന ചട്ടങ്ങളില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ് ഈ നിയമനം നടത്തിയത്. ഇത് പ്രഥമ ദൃഷ്ട്യാ തന്നെ അഴിമതിയും സ്വജനപക്ഷപാതവുമാണ്.

ജനാധിപത്യത്തെയും നിയമവാഴ്ചയെയും അട്ടിമറിച്ചുകൊണ്ടാണ് മേല്‍പറഞ്ഞ അഴിമതികള്‍ക്കും സ്വജനപക്ഷപാതത്തിനും ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്നത്. പ്രഥമ ദൃഷ്ട്യാ തന്നെ അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന് വെളിപ്പെട്ടിട്ടും ആ നടപടികളെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്. ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്നത് അഴിമതിയുടെ പേരില്‍ അന്വേഷണം നേരിടുന്നവരും അഴിമതി ആരോപിതരും ഉള്‍പ്പെട്ട മന്ത്രിസഭക്കാണ്. മുഖ്യമന്ത്രി തന്നെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കമ്മിഷന്‍ ഇടപാടുകള്‍ക്കും പരസ്യമായും നിര്‍ലജ്ജമായും നേതൃത്വം നല്‍കുന്നു.  അതിനെതിരെ ഉത്തരവാദിത്വത്തോടെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ ധാര്‍ഷ്ട്യത്തോടെ അവഗണിക്കപ്പെടുന്നു. ഇത് ജനാധിപത്യത്തിനും പൊതുജീവിതത്തിലെ സുതാര്യതയ്ക്കും നേരെയുള്ള വെല്ലുവിളിയാണ്.

janayugom editorial 291011

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ഓരോ ദിവസവും പിന്നിടുന്നത് പുതിയ അഴിമതികളുടെയും സ്വജനപക്ഷപാതത്തിന്റെയും വാര്‍ത്തകളുമായാണ്. പാമോലിന്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ തുറന്നുകാട്ടപ്പെട്ടു. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ സംവിധാനം സ്ഥാപിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി അനാവശ്യമായ തിടുക്കം കാണിച്ചുവെന്നും അതില്‍ പൊതുമേഖലാ സ്ഥാപനത്തിനും ഖജനാവിനും നഷ്ടം സംഭവിച്ചുവെന്നും വ്യക്തമായിരിക്കുന്നു. ഘട്ടംഘട്ടമായി നടപ്പാക്കേണ്ട പ്രസ്തുത പദ്ധതിക്കായി വിദേശത്തു നിന്നും യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളില്‍ കാര്യക്ഷമവും സുതാര്യവുമായ അന്വേഷണം നടത്തുന്നതിനു വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനും മുഖ്യമന്ത്രി തന്നെ തടസം സൃഷ്ടിക്കുന്നു.

    ReplyDelete