Thursday, December 19, 2013

വിപണി താല്‍പ്പര്യത്തിനൊപ്പം റിസര്‍വ് ബാങ്ക്

പണപ്പെരുപ്പം രൂക്ഷമായ നിലയില്‍ തുടരുമ്പോഴും റിസര്‍വ് ബാങ്ക് റിപ്പോനിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റംവരുത്തിയില്ല. റിപ്പോനിരക്ക് 7.75 ശതമാനമായും റിവേഴ്സ് റിപ്പോ 6.75 ശതമാനമായും കരുതല്‍ ധനാനുപാതം നാലു ശതമാനമായും തുടരും. വിപണിയില്‍ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ പലിശനിരക്കുകള്‍ കൂട്ടണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ചെറുകിട വ്യാപാരമേഖലയില്‍ നവംബറില്‍ 11.24 ശതമാനം പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. മൊത്തവ്യാപാരമേഖലയില്‍ 7.52 ശതമാനകും. ഈ സാഹചര്യത്തില്‍ റിപ്പോനിരക്കുകള്‍ കാല്‍ശതമാനമെങ്കിലും ഉയര്‍ത്തുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന്‍ വിപണിയുടെ താല്‍പ്പര്യത്തിനൊപ്പം നിന്നു. ഓഹരിവിപണിയില്‍ ഇതിന്റെ പ്രതിഫലനമുണ്ടായി. മുംബൈ ഓഹരിവിപണി സൂചികയായ സെന്‍സെക്സ് 247.72 പോയിന്റും ദേശീയസൂചിക നിഫ്റ്റി 78.1 പോയിന്റും ഉയര്‍ന്നു.

ഭക്ഷ്യപണപ്പെരുപ്പം ആശങ്കാജനകമാണെങ്കിലും വരുംനാളുകളില്‍വില കുറയുമെന്നാണ് കരുതുന്നതെന്ന് രഘുറാം രാജന്‍ പറഞ്ഞു. സാമ്പത്തികവ്യവസ്ഥ മാന്ദ്യത്തിലായതിനാല്‍ വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ വായ്പകള്‍ കൂടുതല്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ. റിസര്‍വ് ബാങ്കിന് വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് റിവേഴ്സ് റിപ്പോ. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ തോതാണ് കരുതല്‍ ധനാനുപാതം. അതേസമയം, റിപ്പോനിരക്കുകള്‍ താഴ്ത്തിയില്ലെന്ന പരിഭവം വ്യവസായികളുടെ സംഘടന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രകടിപ്പിച്ചു. റിപ്പോനിരക്കുകള്‍ താഴ്ത്തിയില്ലെങ്കില്‍ വളര്‍ച്ച തടസ്സപ്പെടുമെന്ന് സിഐഐ അഭിപ്രായപ്പെട്ടു.

deshabhimani

No comments:

Post a Comment