Friday, December 20, 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദ്ദേശിക്കാന്‍ അവസരം

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നവംബര്‍ 16ന് ഇറക്കിയ ഉത്തരവ് പിന്‍വലിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. പുതിയ മെമ്മോറാണ്ടമനുസരിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഭേദഗതി നിര്‍ദ്ദേശിക്കാന്‍ അവസരമുണ്ടാകും. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും പുതിയ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക.

പ്രദേശവാസികളുടെ ഭൂമി ഉപയോഗത്തെയോ ദൈനംദിന പ്രവൃത്തികളെയോ സാധാരണ ജീവിതത്തേയോ ഒരുതരത്തിലും ബാധിക്കില്ലെന്നും തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു. അതേസമയം ക്വാറി, ഖനനം, വന്‍തോതില്‍ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കരട് വിജ്ഞാപനത്തിലുള്ള അഭിപ്രായങ്ങള്‍ കേട്ടതിനുശേഷംമാത്രമെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ എന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു.

കേരളത്തിലെ 123 വില്ലേജുകളിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മലയോര ജനത വന്‍ പ്രക്ഷോഭമാണ് നടത്തിയത്. പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടായിരുന്നു ജനങ്ങളുടെ സമരം. അതിശക്തമായ ജനകീയ പ്രതിഷേധം കണക്കിലെടുത്താണ് പുതിയ നടപടി.

deshabhimani

No comments:

Post a Comment