Saturday, September 19, 2020

സ്വര്‍ണക്കടത്തിന്റെ ഒരറ്റത്ത് വി മുരളീധരനും ബിജെപിയും; കോണ്‍ഗ്രസിന് മൗനം: ഡിവൈഎഫ്‌ഐ

 തിരുവനന്തപുരം>  കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരന്‍ തുടരുന്നിടത്തോളം കാലം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കില്ല എന്നുറപ്പിച്ച് പറയാന്‍ സാധിക്കുമെന്ന്  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. രാജ്യത്തും  രാജ്യത്തിന് പുറത്തുള്ള സ്വാധീനമുള്ളവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നാണ് എന്‍ഐഎ പറഞ്ഞത്.

 എന്‍ഐഎ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. 'ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയിരിക്കുന്നു,അത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു, വന്‍ റാക്കറ്റില്‍ ഇന്ത്യയുടെ അകത്തും പുറത്തുമുള്ള  വലിയ സ്വാധീനമുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു; മുരളീധരനെ കുറിച്ച് ഇതിനേക്കാള്‍  നന്നായി എങ്ങനെയാണ് പറയുന്നത്'; റഹീം ചോദിച്ചു

എന്തുകൊണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ നാടുകടത്തുന്നത്. എന്തുകൊണ്ടാണ് ഫൈസല്‍ ഫരീദിനെ കൂട്ടിക്കൊണ്ടുവരുന്നതിന് വിദേശ കാര്യവകുപ്പ് മുന്‍കയ്യെടുക്കാത്തത്. എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി മുരളീധരന്‍ ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത്. അനില്‍ നമ്പ്യാരെ കൊണ്ട് കോണ്‍സുലേറ്റ് ജനറലിന് അതു സംബന്ധിച്ച് വ്യാജ രേഖ ഉണ്ടാക്കാന്‍ നേതൃത്വവും കൊടുത്തു.

 രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സ്വര്‍ണക്കടത്തിന്റെ അറ്റത്ത് മുരളീധരനും ബിജെപിയുമാണ് എന്നുള്ളതിന്റെ ലക്ഷണമൊത്ത ഉദാഹരണമാ ണിത്.  വി മുരളീധരന്റെ രാജിക്കാര്യത്തില്‍ എന്തുകൊണ്ട് യുഡിഎഫ്  മൗനം പാലിക്കുന്നു. പ്രധാന പ്രതികള്‍ക്ക് കസ്റ്റംസ് കേസില്‍ ജാമ്യം കിട്ടുന്നു. കേന്ദ്രത്തിന്റെയും ഉന്നതരുടേയും ഇടപെടലില്ലാത്തെ എങ്ങനെ ജാമ്യം കിട്ടുമെന്ന് റഹീം ചോദിച്ചു. അന്വേഷണത്തെ ആദ്യം മുതല്‍ അട്ടിമറിക്കാന്‍ വി മുരളീധരന്‍ ശ്രമിക്കുകയാണ്. ഒരു നിമിഷം പോലും  വൈകാതെ മുരളീധരന്‍ രാജിവെക്കണമെന്നും റഹീം വ്യക്തമാക്കി

No comments:

Post a Comment