Sunday, September 13, 2020

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌: ഇവിടെ ആഹാ, അവിടെ ഓഹോ.!

 ഇഡി വിവരങ്ങൾ തേടിയതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ കോവിഡ്‌ കാലത്തും തെരുവിൽ അക്രമസമരം അഴിച്ചുവിടുന്ന കോൺഗ്രസും ബിജെപിയും തീര്‍ക്കുന്നത് അവസരവാദത്തിന്റെ പുത്തന്‍ മാതൃക.  ചോദ്യംചെയ്യലിനോ വ്യക്തത തേടലിനോ വിധേയരായവരെയല്ല, പ്രതിയാകുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തവരെയാണ് കോൺഗ്രസും ബിജെപിയും സംരക്ഷിക്കുന്നത്.

സോണിയയും രാഹുലും ഇഡി കേസ്‌ പ്രതികൾ

കോൺഗ്രസ്‌ പത്രമായ നാഷണൽ ഹെറാൾഡിന്റെ വസ്‌തുവകകൾ പ്രത്യേക കമ്പനി രൂപീകരിച്ച്‌ സ്വന്തംപേരിലാക്കിയെന്ന കേസില്‍  സോണിയ ഗാന്ധിയും രാഹുലും പ്രതികള്‍. കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരം 2015 ഒക്ടോബറിലാണ്‌ ഇഡി കേസെടുത്തത്. യങ്‌ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച്‌ നാഷണൽ ഹെറാൾഡിന്റെ പ്രസാദകരായ അസോസിയേറ്റഡ്‌ ജേർണലിന്റെ രണ്ടായിരം കോടിയോളം വരുന്ന വസ്‌തുവകകൾ തട്ടിയെടുത്തെന്നാണ്‌ കേസ്‌.

കോണ്‍​ഗ്രസ്

കേന്ദ്ര ഏജൻസികളെ കോൺഗ്രസ്‌ വാഴ്‌ത്തുന്നത്‌ കേരളത്തിൽമാത്രം‌. മറ്റിടത്തെല്ലാം ഇഡിയും സിബിഐയും രാഷ്ട്രീയപകപോക്കലിനുള്ള ആയുധങ്ങള്‍.  കേസില്‍ കുടുങ്ങിയാല്‍ കോൺഗ്രസിൽ സ്ഥാനക്കയറ്റം തീർച്ച.  

1. പി ചിദംബരം–ഐഎൻഎക്‌സ്‌ മീഡിയ, എയർസെൽ–- മാക്‌സിസ്‌ അഴിമതി കേസുകളിൽ ജയിലിൽ കിടന്നത്‌ 100 ദിവസം.  കോണ്‍​ഗ്രസ് പ്രവർത്തകസമിതിയിലേക്ക്‌ സ്ഥാനക്കയറ്റം.

2. കാർത്തി ചിദംബരം–  ഈ കേസുകളിൽ പ്രതി‌. ജയിലില്‍ കിടന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കി.

3. റോബർട്ട്‌ വാധ്ര–അഴിമതി കേസുകളിൽ പ്രതി. ഇഡി അടക്കമുള്ള ഏജന്‍സികള്‍ ചോദ്യംചെയ്തു. കസ്‌റ്റഡിയിലെടുക്കാനുള്ള ഇഡി അപേക്ഷ കോടതിയില്‍. ഭർത്താവ്‌ കളങ്കിതനായി നിൽക്കെ, പ്രിയങ്ക ‌ എഐസിസി ജനറൽ സെക്രട്ടറിയായി.

4. ഡി കെ ശിവകുമാർ –അനധികൃതസ്വത്ത്കേസില്‍  50 ദിവസം ജയിലിൽ. പിടിച്ചെടുത്തത്‌ 8.59 കോടി കള്ളപ്പണം. സോണിയ ഗാന്ധി ജയിലിൽ സന്ദർശിച്ചു. ഇപ്പോള്‍ കർണാടക പിസിസി അധ്യക്ഷന്‍. മകൾ ഐശ്വര്യയുടെ ആസ്തി 2013ൽ ഒരു കോടി,  2018ൽ 100 കോടി.

5. അഹമദ്‌ പട്ടേൽ–അഴിമതിക്കേസുകളില്‍‌ ഇഡി ചോദ്യംചെയ്‌തത്‌ 30 മണിക്കൂര്‍. കേസ്‌ തുടരുന്നു. സോണിയയെ ഉപദേശിക്കുന്നതിനുള്ള ആറംഗ സമിതിയിലേക്ക് സ്ഥാനക്കയറ്റം.

6. പ്രതാപ്‌ സിങ്‌ കച്ചരിയവാസ് –രാജസ്ഥാൻ ഗതാഗതമന്ത്രി. ആഗസ്‌തിൽ ഇഡി ചോദ്യംചെയ്‌തത്‌ ഏഴുമണിക്കൂർ. അനധികൃത സ്വത്ത് കേസുകളില്‍ കുടുംബാം​ഗങ്ങള്‍ക്കൊപ്പം പ്രതി.  ഇപ്പോഴും മന്ത്രി‌ .   

7. അഗ്രസെൻ ഗെലൊട്ട് –രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ സഹോദരൻ. ഇഡി കേസിൽ പ്രതി‌.

ബിജെപി

1.  കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യെദ്യൂരപ്പ നിലവില്‍ 18 കേസില്‍ പ്രതി. 23 ദിവസം ജയിലില്‍ കിടന്നു.

കേസ് നിലനില്‍ക്കെ യെദ്യൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയായി.

2.   മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ വ്യാപം അഴിമതി കേസില്‍ ആരോപണവിധേയന്‍. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ചൗഹാനെ  ബിജെപി വീണ്ടും മുഖ്യമന്ത്രിയാക്കി.

3.  കേന്ദ്രമന്ത്രി രമേശ് പൊക്രിയാല്‍, അസം മന്ത്രി ഹിമന്തബിസ്വ സര്‍മ്മ, രാജ്യസഭാംഗം നാരായണ്‍ റാണെ, റെഡ്ഡി സഹോദരന്‍മാര്‍ തുടങ്ങി ബിജെപി നിരയില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക നീളുന്നു

4. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോഡിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയ പ്രത്യേകഅന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യംചെയ്തു.

സൊറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ അമിത് ഷായ്ക്ക് ജയിലില്‍ പോകേണ്ടി വന്നു. അധികാരത്തിലെത്തിയതോടെ സുരക്ഷിതര്‍.

എം പ്രശാന്ത‌്

സ്വർണക്കടത്ത്‌ വിട്ടു, ഖുർആന്റെ പേരിൽ രാജിക്കായി മുറവിളി

തിരുവനന്തപുരം> നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്തിനേക്കാൾ വലിയ അപരാധം യുഎഇ സമ്മാനിച്ച ഖുർആൻ സ്വീകരിച്ചതാണെന്ന നിലയ്‌ക്കാണ്‌ മന്ത്രി കെ ടി ജലീലിന്റെ രാജിക്കായി പ്രതിപക്ഷവും ബിജെപിയും ഒന്നുചേർന്ന്‌ മുറവിളി കൂട്ടുന്നത്‌. സ്വർണക്കടത്തിന്‌ പിന്നിലെ കള്ളപ്പണ ഇടപാടാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ അന്വേഷിക്കുന്നത്‌. സ്വർണക്കടത്തിലെ യഥാർഥ വില്ലന്മാർ ഇപ്പോഴും അണിയറയിൽ വിലസുമ്പോഴാണ്‌ ഇഡി ചില വിവരങ്ങൾ ചോദിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിനെതിരെ തിരിഞ്ഞിരിക്കുന്നത്‌.

സ്വർണക്കടത്തിൽ അന്വേഷണം തിരിഞ്ഞുകുത്താൻ തുടങ്ങിയതോടെ, അത്‌ വിട്ട്‌ ലൈഫ്‌ പദ്ധതിയിൽ പിടിമുറുക്കി. അതും ചീറ്റിയപ്പോൾ‌ ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസിൽ ഇവിടെ അന്വേഷണത്തിന്‌ വാദമുയർത്തി‌. കസ്‌റ്റംസ്‌ പിടിച്ച സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ വിളിച്ചുവെന്നായിരുന്നു ആദ്യ ആരോപണം. അത്‌ കസ്‌റ്റംസ്‌തന്നെ തള്ളി. പിന്നെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കരന്‌ ബന്ധമെന്നായി. കസ്‌റ്റംസും എൻഐഎയും ഇഡിയും അദ്ദേഹത്തെ മാറിമാറി ചോദ്യം ചെയ്‌തിട്ടും കള്ളക്കടത്തുമായി ബന്ധിപ്പിക്കാൻ ഒന്നും കിട്ടിയില്ല. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി യുഎഇ വീട്‌ നിർമിച്ചുനൽകുന്ന പദ്ധതിക്കെതിരെയായി അടുത്ത ആരോപണം.

സ്വർണക്കടത്ത്‌ കേസിൽ ഒന്നും ഒളിക്കാനില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ്‌ മന്ത്രി കെ ടി ജലീൽ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിലെത്തിയത്‌‌. ഖുർആൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും അത്‌ തിരികെ നൽകാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഇഡി ചോദിച്ചതിനെല്ലാം വിശദീകരണവും നൽകി. അത്‌ തൃപ്‌തികരമാണോ അല്ലയോ എന്ന്‌ പറയേണ്ടത്‌ എൻഫോഴ്‌സ്‌മെന്റ്‌ ആണ്‌. അതിനുമുമ്പ്‌ കുറ്റവാളി എന്ന്‌ മുദ്രകുത്താനുള്ള തത്രപ്പാടിലാണ്‌ യുഡിഎഫും ബിജെപിയും.

കെ ടി ജലീൽ ഇഡി ഓഫീസിൽ എത്തിയത്‌ ആഘോഷിക്കാൻ കഴിയാത്തതാണ്‌ മാധ്യമങ്ങളുടെ വിരോധത്തിന്‌ കാരണം. മന്ത്രി തലയിൽ മുണ്ടിട്ട്‌ രഹസ്യമായി ചോദ്യം ചെയ്യലിന്‌ പോയി എന്നാണ്‌ കണ്ടെത്തൽ. മന്ത്രി എന്ന നിലയ്‌ക്കല്ല മലപ്പുറത്തെ മേൽവിലാസത്തിൽ കെ ടി ജലീൽ എന്ന പേരിലാണ്‌ നോട്ടീസ്‌‌ ലഭിച്ചത്‌. ഇഡിയുടെ നോട്ടീസ്‌ കിട്ടിയാലുടനെ മാധ്യമങ്ങളെ അറിയിക്കണമെന്ന്‌ വ്യവസ്ഥയുണ്ടോയെന്ന സംശയം ന്യായമാണ്‌. ഇഡി ഓഫീസിലെ ഉള്ളറകളിൽ നിന്നുപോലും വിവരം ചോർത്താൻ കഴിയുന്ന മാധ്യമങ്ങൾ ഇക്കാര്യം അറിയാതെ പോയത്‌ ജലീലിന്റെ കുറ്റമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.

No comments:

Post a Comment