Saturday, October 17, 2020

മുസഫർ അഹമ്മദ്‌ ധീരനായ കമ്യൂണിസ്‌റ്റ്‌

 ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ മുന്നിൽ നയിച്ചവരിൽ പ്രമുഖ സ്ഥാനമായിരുന്നു മുസഫർ അഹമ്മദിന്‌. ബംഗ്ലാദേശിലെ നവഖാലി ജില്ലയിലെ സാൻ ഡ്വിപ്പിൽ 1889 ആഗസ്ത് അഞ്ചിനാണ്‌ സഖാവ് മുസഫർ അഹമ്മദ് ജനിച്ചത്‌. 1913ൽ മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം കൽക്കത്തയിലേക്ക് പോയി ഹുഗ്ലി മൊഹ്സിൻ കോളേജിൽ ചേർന്നു.  1910കളുടെ ഒടുവിലും 1920കളുടെ തുടക്കത്തിലും നഗരത്തിലെ ദരിദ്രരുമായി നടത്തിയ ആശയവിനിമയമായിരുന്നു മുസഫർ അഹമ്മദിന്റെ രാഷ്ട്രീയപരിവർത്തനത്തിൽ പ്രധാന പങ്കുവഹിച്ചത്. കൽക്കത്ത നഗരത്തിന്റെ വിശാലമായ പശ്ചാത്തലവും അദ്ദേഹത്തിന്റേതായ സങ്കടങ്ങളും ഒരു രാഷ്ട്രീയപ്രക്ഷോഭകാരിയാക്കി മാറ്റി.  1918ലാണ്‌ പാർടിയുടെ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറിയത്‌. 1973 ഡിസംബർ 18ന് അന്തരിക്കുന്നതുവരെ, അവസാനശ്വാസംവരെ ആ നില തുടർന്നു. പഠനശേഷം  ശ്രദ്ധ തൊഴിലാളികളുടെ പ്രശ്നങ്ങളിലേക്ക് തിരിഞ്ഞു; അതോടൊപ്പംതന്നെ മാർക്സിസ്റ്റ് സാഹിത്യത്തിലും ആകൃഷ്ടനായി. ഇന്ത്യയിലെ അധ്വാനിക്കുന്നവരുടെ ജീവിതത്തെക്കുറിച്ച്  നിരവധി ലേഖനങ്ങളെഴുതി; പ്രത്യേകിച്ചും നാവികരുടെ ജീവിതത്തെക്കുറിച്ചും തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആവശ്യങ്ങളെ സംബന്ധിച്ചുമാണ് എഴുതിയത്.

മുസഫർ അഹമ്മദ് ഇന്ത്യയുടെ കൊളോണിയൽ ഫ്യൂഡൽ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർടി സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ടു. അപകടങ്ങൾ മുസഫർ അഹമ്മദിന്റെ സന്തത സഹചാരിയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി മൊത്തം 20 വർഷത്തിലേറെക്കാലം ജയിലിൽ കഴിഞ്ഞു; കടുത്ത കഷ്ടപ്പാടുകൾ സഹിച്ച് എട്ട്‌ വർഷം ഒളിവിൽ കഴിഞ്ഞു. ആദ്യം തടവറയിൽ അടയ്ക്കപ്പെട്ടത് 1818ലെ മൂന്നാം റെഗുലേഷൻ നിയമപ്രകാരമായിരുന്നു; അതിന്റെ തുടർച്ചയായി കാൺപുർ ഗൂഢാലോചന കേസിലും ജയിൽവാസം അനുഭവിച്ചു. കടുത്ത രോഗബാധയെത്തുടർന്ന് ജയിലിൽനിന്ന് മോചനം ലഭിച്ച ഉടൻതന്നെ  കാൺപുർ കമ്യൂണിസ്റ്റ് സമ്മേളനത്തിൽ പങ്കെടുത്തു; കാൺപുരിൽനിന്ന്‌ മടങ്ങുമ്പോൾ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുകയെന്ന ഉത്തരവാദിത്തം മുസഫർ അഹമ്മദ് ഏറ്റെടുത്തു. ലാംഗലിന്റെ പത്രാധിപർ എന്ന ഉത്തരവാദിത്തവും ഏറ്റെടുത്തു (പിന്നീട് ലാംഗൽ എന്ന പ്രസിദ്ധീകരണം ഗണവാണി എന്നു പേര് മാറ്റി); മാർക്സിസ്റ്റ് തത്വശാസ്ത്രം, സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം, വിപ്ലവ തൊഴിലാളിവർഗപ്രസ്ഥാനം എന്നിവയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും  പ്രാമുഖ്യം നൽകി.

1927 മേയിൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റുകാരുടെ യോഗത്തിൽ മുസഫർ അഹമ്മദ് പങ്കെടുത്തു; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1927 മാർച്ചിൽ കാൺപുരിൽ ചേർന്ന അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എഐടിയുസി) സമ്മേളനത്തിലും  പങ്കെടുത്തു. എഐടിയുസിയുടെ തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റായിരുന്നു. ബംഗാൾ വർക്കേഴ്സ് ആൻഡ്‌ പെസന്റ്സ് പാർടിയുടെ മൂന്നാമത് സമ്മേളനം (1928) അദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1929 ജനുവരിയിൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിന്റെ പ്രമേയങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് കൽക്കത്തയിൽ കമ്യൂണിസ്റ്റുകാരുടെ രഹസ്യയോഗം ചേർന്നു. ഈ യോഗത്തിന്‌ മുൻകൈയെടുത്തവരിൽ ഒരാൾ മുസഫർ അഹമ്മദായിരുന്നു.

മീററ്റ് ഗൂഢാലോചനകേസിലെ പ്രധാന കുറ്റാരോപിതരിൽ ഒരാൾ മുസഫർ അഹമ്മദായിരുന്നു. യുപിയിലെ നൈനി സെൻട്രൽ ജയിലിലായിരുന്നു അദ്ദേഹം ജയിൽവാസം അനുഭവിച്ചത്; പിന്നീട്  ഡാർജിലിങ്ങിലെയും ബർദ്വാനിലെയും ഫരീദ്പുരിലെയും ജയിലുകളിൽ ഏകാന്ത തടവിലടച്ചു. ജയിൽമോചനത്തിനുശേഷം കിസാൻസഭ കെട്ടിപ്പടുക്കുന്നതിന് പ്രത്യേക ശ്രദ്ധചെലുത്തി. അഖിലേന്ത്യാ കിസാൻസഭ (എഐകെഎസ്) കെട്ടിപ്പടുക്കുന്നതിന്  മുൻകൈയടുത്തു. എഐകെഎസിന്റെ ആദ്യ സമ്മേളനത്തിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.1937ൽ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനും ആന്തമാനിൽ തടവിലടയ്‌ക്കപ്പെട്ടിരുന്ന ദേശീയവിപ്ലവകാരികളെ മടക്കിക്കൊണ്ടുവരുന്നതിനുമുള്ള പ്രസ്ഥാനത്തിൽ മുസഫർ പങ്കെടുത്തു. 1937 മുതൽ 1943 വരെ രാജ്യത്തുടനീളം പാർടി കെട്ടിപ്പടുക്കുന്ന പ്രവർത്തനത്തിൽ  മുഴുകി.

സ്വാതന്ത്ര്യാനന്തരം 1948ൽ കമ്യൂണിസ്റ്റ്‌ പാർടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു; ഡിഫെൻസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം മുസഫർ അഹമ്മദിനെ അറസ്റ്റ് ചെയ്തു. ആറുമാസത്തിനുശേഷം മോചിപ്പിച്ചു. ജയിലിൽനിന്ന് മോചിപ്പിച്ചതിനു തൊട്ടുപിന്നാലെ കരുതൽ തടങ്കൽ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. അലിപ്പുർ ജയിലിൽനിന്ന് മോചിപ്പിച്ചതിനെത്തുടർന്ന്  കൽക്കത്തയിൽനിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കി. പിന്നീട്  നവദ്വീപിലെ പട്ടണത്തിൽ താമസമാക്കുകയും അവിടെനിന്ന് ഒളിവിൽ പോകുകയും ചെയ്തു. 1940ൽ, പാർടിയുടെ ഒളിവിലുള്ള ഓഫീസിൽ പ്രവർത്തിക്കവെയാണ് തന്റെ മരുമക്കളെന്ന് വിളിക്കാറുണ്ടായിരുന്ന സഖാക്കൾ അദ്ദേഹത്തെ കാക്കാ ബാബു എന്ന് വിളിക്കാനാരംഭിച്ചത്. പാർടി വൃത്തങ്ങളിലും പുറത്തും  സ്നേഹാദരങ്ങളോടെ കാക്കാ ബാബുവെന്നാണ് വിളിച്ചിരുന്നത്.ജയിലിലായിരുന്നതിനാൽ 1964ലെ കൽക്കത്ത കോൺഗ്രസിലും രോഗം ബാധിച്ചതിനാൽ മധുര കോൺഗ്രസിലും (1972) ഒഴികെ തുടക്കം മുതലുള്ള എല്ലാ പാർടി കോൺഗ്രസുകളിലും മുസഫർ അഹമ്മദ് പങ്കെടുത്തിരുന്നു. മീററ്റ് ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നപ്പോഴും 1933ൽ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. തുടർന്നുള്ള എല്ലാ പാർടി കോൺഗ്രസുകളിലും 1948ലേതൊഴികെ,  കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. മരണംവരെ കേന്ദ്ര കമ്മിറ്റി അംഗമായി തുടർന്നു.

പാർടി പത്രങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിന് മാർഗനിർദേശം നൽകുന്നതിൽ മുസഫർ അഹമ്മദ് പ്രധാന പങ്ക് വഹിച്ചിരുന്നു. സ്വന്തം ഔദ്യോഗിക ജിഹ്വയില്ലാതെ കമ്യൂണിസ്റ്റ് പാർടിക്ക് വളരാനാകില്ല എന്നദ്ദേഹം ഊന്നിപ്പറയാറുണ്ടായിരുന്നു. ഗണശക്തി പ്രസ് കെട്ടിപ്പടുക്കുന്നതിന് മുഖ്യമായും വഴികാട്ടിയായും പ്രചോദനമായും നിന്നു. നാഷണൽ ബുക്ക്‌ ഏജൻസിയുടെ സംഘാടകരിൽ ഒരാളുമായിരുന്നു. ജനയുദ്ധ, സ്വാധീനത ദിനപ്പത്രം, ഗണശക്തി സായാഹ്നപത്രം, ദേശ്ഹിതൈഷി വാരിക, നന്ദൻ മാസിക, ഏക് സാരഥി (വനിതാസംഘടനയുടെ പ്രസിദ്ധീകരണം) എന്നിങ്ങനെയുള്ള വിവിധ പാർടി പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പിനുവേണ്ട ഉപദേശവും മാർഗനിർദേശങ്ങളും നൽകിയിരുന്നു.

വായനയുടെ കാര്യത്തിൽ അത്യാവേശമുള്ളയാളായിരുന്നു മുസഫർ അഹമ്മദ്; എല്ലാവരെയും കൂടുതൽ കൂടുതൽ വായിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. തിരക്കേറിയ ദിനചര്യകൾക്കിടയിലും ഓരോ സഖാവിന്റെയും വ്യക്തിഗതമായ പ്രശ്നങ്ങൾ കേൾക്കാൻ  അസാമാന്യമായ ക്ഷമ പ്രകടിപ്പിച്ചിരുന്നു. തന്റെ ജീവിതത്തിലുടനീളം മാർക്സിസം ലെനിനിസത്തോട് മുസഫർ അഹമ്മദ് തികഞ്ഞ വിശ്വസ്തതയും വിധേയത്വവും പുലർത്തിയിരുന്നു. അദ്ദേഹം വിനയാന്വിതനായിരുന്നു; പക്ഷേ അതോടൊപ്പംതന്നെ, വലതുപക്ഷ അവസരവാദത്തിനും ഇടതുപക്ഷ സെക്റ്റേറിയനിസത്തിനും എതിരായ പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരനായിരുന്നു.

No comments:

Post a Comment