Saturday, October 17, 2020

ആദ്യ പാർടി കോൺഗ്രസ്‌ ബോംബെയിൽ

 കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ (സിപിഐ) ഒന്നാം കോൺഗ്രസ് 1943ൽ ബോംബെയിൽ ചേർന്നു. മെയ് 23 മുതൽ ജൂൺ ഒന്നുവരെ എട്ട്‌ ദിവസമായാണ് സമ്മേളനം നടന്നത്. 15563 മെമ്പർഷിപ്പിനെ പ്രതിനിധാനംചെയ്‌ത്‌ 139 പേർ പങ്കെടുത്തു.  പാർടിയുടെയും ട്രേഡ് യൂണിയനുകളുടെയും കിസാൻ സഭയുടെയും മറ്റ് ബഹുജന സംഘടനകളുടെയും മെമ്പർഷിപ്പിൽ  വർധനയുണ്ടായ പശ്ചാത്തലത്തിലാണ് പാർടി കോൺഗ്രസ് ചേർന്നത്.

സർവോപരി, രാജ്യത്ത് നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളാകെ ഒരൊറ്റ ശക്തമായ കമ്യൂണിസ്റ്റ് പാർടിയായി വിളക്കിച്ചേർക്കപ്പെട്ടു. 1941ൽ  ഘാദ്രി കീർത്തി ഗ്രൂപ്പ് പാർടിയിൽ ലയിക്കുകയും ബാബ സോഹൻസിങ് ഭാക്നയെപ്പോലുള്ള അതിന്റെ നേതാക്കൾ പ്രതിനിധികളായി ഒന്നാം കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തു.

1933 അവസാനം 150 ആയിരുന്ന പാർടി മെമ്പർഷിപ്പ് 1942ൽ 4400 ആയും 1943ലെ മെയ് ദിനത്തോടെ അത് 15,563 ആയും വളർന്നുവെന്ന് കോൺഗ്രസിൽ അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.  2637 മുഴുവൻസമയ പ്രവർത്തകരുമുണ്ടായിരുന്നു.  32,166 വളന്റിയർമാരും കിഷോർ ബാഹിനിയിൽ (യുവജന സംഘടന) 9,000 അംഗങ്ങളും വനിതാ സംഘടനയിൽ 41,100 അംഗങ്ങളും (ഇതിൽ 700 പേർ പാർടി അംഗങ്ങളായിരുന്നു; അംഗങ്ങളിൽ അഞ്ച്‌ ശതമാനം വനിതകളുള്ള ഏക പാർടിയായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാർടി) വിദ്യാർഥി സംഘടനയിൽ 39,155 അംഗങ്ങളും കിസാൻ സഭയിൽ 3,85,370 അംഗങ്ങളും (ഇതിൽ 5500 പേരും പാർടി അംഗങ്ങളായിരുന്നു) ട്രേഡ് യൂണിയനുകളിൽ 3,01,400 അംഗങ്ങളും (4000 പാർടി അംഗങ്ങളായിരുന്നു) ഉണ്ടായിരുന്നു. എസ് എ  ഡാങ്കെയും ബങ്കിം മുഖർജിയും യഥാക്രമം ട്രേഡ് യൂണിയന്റെയും കിസാൻ സഭയുടെയും പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.

ക്രെഡൻഷ്യൽ റിപ്പോർട്ട് പ്രകാരം 139 പ്രതിനിധികളിൽ 22 തൊഴിലാളികളും 25 കർഷകരും 86 ബുദ്ധിജീവികളും  മൊത്തം പ്രതിനിധികളിൽ 13 സ്ത്രീകളും മൂന്നു ദളിതരും 13 മുസ്ലിങ്ങളും എട്ട്‌ സിഖുകാരും രണ്ട് പാഴ്സികളും ഒരു ജൈനനും ഉണ്ടായിരുന്നു. പാർടിക്കുമേലുണ്ടായിരുന്ന നിരോധനം പിൻവലിച്ചെങ്കിൽപ്പോലും ഒന്നാം കോൺഗ്രസ് നടന്ന സമയത്തും 695 പാർടി അംഗങ്ങൾ ജയിലുകളിൽ നരകയാതന അനുഭവിക്കുകയായിരുന്നു. അവരിൽ 105 പേർ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു; പ്രതിനിധികളിൽ 70 ശതമാനം പേരും ഒന്നോ അതിലധികമോ തവണ ജയിലിൽ കഴിഞ്ഞവരായിരുന്നു.  എല്ലാ പ്രതിനിധികളുടെയും ജയിൽവാസ കാലാവധി കൂട്ടിയാൽ അത് 411 വർഷം വരും. പാർടി നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തിലെ പകുതിയോളം കാലം ജയിലുകൾക്കുള്ളിലായിരുന്നു ചെലവഴിക്കപ്പെട്ടിരുന്നത്. അവരിൽ രണ്ടു പേർ സ്ത്രീകളായിരുന്നു.കൽപ്പന ദത്തും കമല ചാറ്റർജിയും; ഇവർ ഇരുവരും ഏഴരവർഷംവീതം ജയിലിൽ കഴിഞ്ഞിരുന്നു.

പാർടിയിലുള്ളവരുടെ പ്രായഘടനയും പ്രതിനിധിസംഘം പ്രതിഫലിപ്പിക്കുന്നുണ്ട്‌. 68 ശതമാനം പേർ 35 വയസ്സിൽ താഴെയും പ്രായമുള്ളവരാണ്; എന്നാൽ, എട്ട്‌ പ്രതിനിധികൾ ആദ്യ പഥികരാണ്; അവർ 1929നു മുമ്പുതന്നെ പാർടിയിൽ ചേർന്നവരാണ്. പ്രതിനിധികളിൽ ഒരാൾപോലും നിരക്ഷരനല്ല എന്ന പ്രത്യേകതയുമുണ്ട്.

പൊതുയോഗത്തോടുകൂടിയാണ് കോൺഗ്രസ് ആരംഭിച്ചത്; ഏകദേശം 25,000 ആളുകൾ ആ പങ്കെടുത്തിരുന്നു. സഖാക്കൾ മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, പഴയൊരു തൊഴിലാളിയും ബോംബെ പ്രവിശ്യയുടെ സെക്രട്ടറിയുമായിരുന്ന ഭയ്യാജി കുൽക്കർണി, കേരളത്തിൽ നിന്നുള്ള പി കൃഷ്ണപിള്ള, കൽക്കത്തയിൽ നിന്നുള്ള മഹിളാ നേതാവ് മണികുന്തള  സെൻ, റെയിൽവേ തൊഴിലാളിയും ബോംബെ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്ന ഡി എസ് വൈദ്യ, വിദ്യാർഥി നേതാവായിരുന്ന നർഗീസ് ബാട്‌ലിവാല എന്നിവരായിരുന്നു പ്രസീഡിയത്തിൽ ഉണ്ടായിരുന്നത്.  ബങ്കിം  മുഖർജി പതാക ഉയർത്തി; ബാബ സോഹൻ സിങ്‌ ഭക്ന രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു.

പാർടി ജനറൽ സെക്രട്ടറി പി സി ജോഷി ഒമ്പത്‌ മണിക്കൂർ എടുത്താണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. "തൊഴിലാളിവർഗത്തിന്റെ  കടമകളും ദേശീയ പ്രതിരോധവും' സംബന്ധിച്ച റിപ്പോർട്ട് ബി ടി രണദിവെ അവതരിപ്പിച്ചു. ഗ്രൂപ്പുകൾക്കിടയിലെ റിപ്പോർട്ടുകൾ കേൾക്കുന്നതിനും ചർച്ചകൾക്കും ചർച്ചകളുടെ  റിപ്പോർട്ടിങ്ങിനുമായാണ് ഏറെ സമയവും ചെലവിട്ടത്.  ആറു സഹോദര പാർടികൾ ബ്രിട്ടൻ,  ദക്ഷിണാഫ്രിക്ക, അമേരിക്ക, ചിലി, ക്യൂബ, ക്യാനഡ എന്നിവർ കോൺഗ്രസിന് ആശംസ അർപ്പിച്ച്‌ സന്ദേശങ്ങൾ അയച്ചപ്പോൾ ശ്രീലങ്കയിൽനിന്നും ബർമയിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.

ചിറ്റഗോങ്ങിൽ നിന്നുള്ളവരെപ്പോലെ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവൻ ത്യജിച്ചവരുടെ ധീരരായ അമ്മമാരും രോഗാവസ്ഥയിലുള്ള പാർടി നേതാക്കളും പാർടി കോൺഗ്രസിന് അഭിവാദ്യമർപ്പിച്ച് സന്ദേശങ്ങൾ അയച്ചിരുന്നു.

പി സി ജോഷി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിൽ സാർവദേശീയ, ദേശീയ പശ്ചാത്തലവും കമ്യൂണിസ്റ്റ് പാർടി അംഗീകരിച്ച അടവും വ്യാവസായിക ഉൽപ്പാദനവും ഭക്ഷ്യ ഉൽപ്പാദനവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെയും സമഗ്രമായ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകതയും അതിന്റെ കാരണങ്ങളുമെല്ലാം വിശദീകരിച്ചു. ഇതിനെത്തുടർന്ന് വിവിധ പ്രവിശ്യാ സെക്രട്ടറിമാർ പ്രവർത്തനങ്ങളും  അനുഭവങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.  ഭക്ഷ്യഉൽപ്പാദനം വർധിപ്പിക്കേണ്ടതിന്റെ  ആവശ്യകതയെ സംബന്ധിച്ച് ഇ എം എസും വിദ്യാർഥികളെക്കുറിച്ച് അരുണും ബാലസംഘത്തെക്കുറിച്ച് കുഞ്ഞനന്തനും കനകും യശോദയും അന്നപൂർണയും പൂരൺ മേത്തയും വനിതകളെ സംബന്ധിച്ചും സംസാരിച്ചു. ജി അധികാരി പുതിയ നിയമാവലി അവതരിപ്പിച്ചു.

കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം പ്രസ്താവിച്ചത് ഇപ്പോഴത്തെ മുഖ്യ കടമ "ദേശീയ ഗവൺമെന്റ് നേടിയെടുക്കുന്നതിന് ദേശീയ പ്രതിരോധത്തിനായി ദേശീയ ഐക്യം' ആണെന്നാണ്. "എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കുക', "ഭക്ഷ്യപ്രശ്നത്തിൽ ഇടപെടൽ', "പൂഴ്ത്തി വയ്പിനെതിരെയും ഭക്ഷ്യ കലാപങ്ങൾ തടയുന്നത് ഉറപ്പുവരുത്തുന്നതിനായും' "അഞ്ചാം പത്തികളെ ഒറ്റപ്പെടുത്തുന്നതിനു'വേണ്ടിയും എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കൊപ്പം ഈ  കടമകൾ നിറവേറ്റുന്നതിനായുള്ള ക്യാമ്പയിനുകൾക്കായി പാർടി ഒന്നടങ്കം രംഗത്തിറങ്ങണമെന്നും  പ്രമേയം ആഹ്വാനം ചെയ്തു.

ഫാസിസത്തിന്റെ പരാജയം ഉറപ്പുവരുത്താനും വ്യാവസായിക ഉൽപ്പാദനവും ഭക്ഷ്യ ഉൽപ്പാദനവും വർധിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനും ഒന്നിച്ചുനിൽക്കാനും കോൺഗ്രസ് തൊഴിലാളികളെയും കർഷകരെയും ആഹ്വാനംചെയ്തു. അവർ ഈ ലക്ഷ്യത്തിനായി ഒന്നിച്ചു നീങ്ങുന്നില്ലെങ്കിൽ അവർക്ക് തങ്ങളുടെ സംഘടന ശക്തിപ്പെടുത്താനോ "ആവശ്യമായ നിലയിൽ ക്ഷാമബത്ത, കൂലി വർധന,  ബോണസ്, യൂണിയനുകളുടെ അംഗീകാരം, തരിശുഭൂമി വിതരണം, ജലസേചന സൗകര്യം, വിത്ത്, പാട്ടവും പലിശയും ഇളവ് നൽകലോ  ആശ്വാസം നൽകലോ' തുടങ്ങിയവപോലുള്ള ആവശ്യങ്ങൾ നേടിയെടുക്കാനോ കഴിയില്ലെന്ന കാര്യവും പ്രമേയം അവരോട് വ്യക്തമാക്കി. വിദ്യാർഥികളുടെ ഐക്യത്തിനായും ആഹ്വാനം ചെയ്തു.

"ഒരു ബഹുജന രാഷ്ട്രീയശക്തിയിൽനിന്ന്‌ ഒരു ബഹുജന രാഷ്ട്രീയസംഘടന'യായി പാർടിയെ പരിവർത്തനപ്പെടുത്താനും "അധ്വാനിക്കുന്ന ജനലക്ഷങ്ങൾക്കുമപ്പുറം ഇന്ത്യയിലെ മൊത്തം ജനങ്ങൾക്കുമേൽക്കൂടി' പാർടിയുടെ രാഷ്ട്രീയസ്വാധീനം ഉറപ്പാക്കാനും പാർടി കോൺഗ്രസ് തീരുമാനിച്ചു. പാർടി അംഗങ്ങളുടെയും മുഴുവൻസമയ പ്രവർത്തകരുടെയും വളന്റിയർമാരുടെയും എണ്ണവും ഫണ്ടും അതിനൊപ്പം ട്രേഡ് യൂണിയനുകളുടെയും കിസാൻസഭയുടെയും വിദ്യാർഥി സംഘടനകളുടെയും മഹിളാ സംഘടനയുടെയും കുട്ടികളുടെ സംഘടനയുടെയും മെമ്പർഷിപ്പും  വർധിപ്പിക്കുന്നതിനും പാർടി കോൺഗ്രസ് തീരുമാനിച്ചു.

രാഷ്ട്രീയ സാഹചര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിലും അടവുകൾ നിശ്ചയിക്കുന്നതിലും എന്തെല്ലാം പരിമിതികളുണ്ടെങ്കിലും എല്ലാ പ്രമേയങ്ങളും റിപ്പോർട്ടുകളും അംഗീകരിച്ചത് ഏകകണ്ഠമായിട്ടായിരുന്നു.  സെൻട്രൽ കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. സ്വയം വിമർശനപരമായ ചർച്ചകളിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിച്ചുവെന്ന് ഏകകണ്ഠമായി ചിന്തിച്ചു എന്നാണ് കോൺഗ്രസിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യവെ പി സി ജോഷി പ്രസ്താവിച്ചത്. പാർടിയുടെ സ്ഥാപകാംഗമായ മുസഫർ അഹമ്മദ് സമാപനപ്രസംഗം നടത്തി.

(കടപ്പാട്‌: പീപ്പിൾസ്‌ ഡെമോക്രസി)

No comments:

Post a Comment