Monday, April 26, 2010

നുണക്കൊട്ടാരങ്ങള്‍ തകരുമ്പോള്‍....

നുണക്കൊട്ടാരം തകര്‍ന്നപ്പോള്‍ പുതിയ കഥകള്‍: പിണറായി

ലാവ്ലിന്‍ കരാറിലൂടെ തന്റെ കൈയില്‍ കോടികള്‍ എത്തിയെന്ന നുണപ്രചാരണം അന്വേഷണ ഏജന്‍സിയായ സിബിഐ തന്നെ പൊളിച്ചതിന്റെ വേവലാതിയിലാണ് ചിലരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ വേവലാതിയിലാണ് പുതിയ കഥകള്‍ മെനഞ്ഞെടുക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തുന്നത്. ലാവ്ലിന്‍ കേസില്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരമാണ് കോടതിയില്‍ സിബിഐ കൊടുത്ത പ്രസ്താവനയിലൂടെ പൊളിഞ്ഞത്. സിപിഐ എം ജില്ലാ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഒരു കേസ് വന്നാല്‍, അതില്‍പ്പെട്ടവരാണ് ഉല്‍ക്കണ്ഠപ്പെടാറുള്ളത്. എന്നാല്‍, ഇവിടെ നേരേ മറിച്ചാണ്. ചില കേന്ദ്രങ്ങള്‍ ഇതേപ്പറ്റി സ്ഥിരമായി ആലോചിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട മാധ്യമങ്ങളുടെ ഇടയില്‍ അത്യന്തം ഹീനമായ പ്രവൃത്തി ചെയ്യുന്നവരുണ്ട്. ഒരു മാധ്യമം കൈയില്‍വച്ച് ആളുകളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഒരാള്‍. ഒരു വാര്‍ത്ത വരാന്‍ പോകുകയാണെന്നും അത് വരാതിരിക്കാന്‍ ഇത്ര ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെടുന്ന ഒരു സാമൂഹ്യദ്രോഹി നമ്മുടെ മാധ്യമങ്ങളുടെ ഇടയിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആളെ കൊല്ലാനും കൈയും കാലും വെട്ടാനും ഇത്ര തുകയെന്ന് പറഞ്ഞ് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തെപോലെയാണ് അയാളുടെ പ്രവര്‍ത്തനം. ഈ സാമൂഹ്യദ്രോഹിയെ നന്നായി ഉപയോഗിക്കുന്ന വീരന്മാരും നമ്മുടെ നാട്ടിലുണ്ട്. സാമൂഹ്യദ്രോഹി നല്‍കുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ പ്രചാരണം കൊടുക്കുകയാണ് ചില മാധ്യമങ്ങള്‍.

ലാവ്ലിന്‍ കേസില്‍ എന്റെ കൈയില്‍ കോടികള്‍ വന്നുവെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. ചിലര്‍ പറഞ്ഞത് 350 കോടി. മറ്റു ചിലര്‍ പ്രചരിപ്പിച്ചത് 500 കോടിയെന്നും. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാര്‍ടിയിലുള്ളവര്‍ക്ക് അറിയാം. സംശയത്തിന്റ കണികപോലും പാര്‍ടിക്കോ പ്രവര്‍ത്തകര്‍ക്കോ ഉണ്ടായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍ ഒട്ടനവധി പേരുടെ മനസ്സില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇവരുടെ പ്രചാരണം ഇടയാക്കി. സിപിഐ എമ്മിനെ പോലുള്ള ഒരു രാഷ്ട്രീയ പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഞങ്ങളുടെ കൈകള്‍ ശുദ്ധമായതുകൊണ്ടും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതുകൊണ്ടുമാണ് തളരാതിരുന്നത്.

കോടതിയില്‍ വന്ന ഒരു ഹര്‍ജിയുടെ തെളിവെടുപ്പിന്റ ഭാഗമായാണ് ചില കാര്യങ്ങള്‍ സിബിഐക്ക് പറയേണ്ടിവന്നത്. ലാവ്ലിന്‍ കേസില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സിബിഐക്ക് പറയേണ്ടി വന്നു. ചിലര്‍ പ്രചരിപ്പിച്ചതുപോലെ, ഒരു നയാപൈസ പോലും എന്റെ കൈയിലേക്ക് വന്നില്ലെന്ന് സിബിഐയുടെ പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇതുകൊണ്ട് കേസ് അവസാനിച്ചെന്ന മിഥ്യാധാരണ ഞങ്ങള്‍ക്കില്ല. കൂത്തുപറമ്പ് ലോക്കപ്പില്‍ പണ്ട് തല്ലുകൊണ്ടിട്ട് ഞാന്‍ വീഴാത്തതുകണ്ടപ്പോള്‍ ഒരു പൊലീസുകാരന് വാശിയായി. ഇവനെന്താ വീഴാത്തത്, ഇവനെ ഞാന്‍ വീഴ്ത്താമെന്നുപറഞ്ഞ് ഒരു പ്രയോഗം അയാള്‍ നടത്തി. ഞാന്‍ മാറിനിന്നു. ചെറുപ്പമല്ലേ. നീയെന്ത് വീഴ്ത്താനാടാ എന്നു ഞാന്‍ ചോദിച്ചു. തല്ല് പൊതിരെ കിട്ടുകയും ചെയ്തു. ഇവന്‍ വീഴാത്തതെന്താണെന്ന വിചാരത്തോടെ ഇപ്പോള്‍ നടത്തുന്ന ഈ പ്രചാരണങ്ങള്‍ ഇതുപോലെയാണ്. പൊതുപ്രവര്‍ത്തനത്തിനിടെ ശിക്ഷിക്കപ്പെട്ട ഒരാളാണ് ഞങ്ങളെ പൊതുപ്രവര്‍ത്തനമൂല്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജോര്‍ജുമാരും വീരന്മാരും ഏതു തരക്കാരാണെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല, ആക്ഷേപിക്കാന്‍ പൊതുവേദി എന്തിന് ഉപയോഗിക്കണമെന്നുകരുതിയാണ് മിണ്ടാത്തതെന്നും പിണറായി പറഞ്ഞു.

മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിന്നുതരാന്‍ ഞങ്ങളെ കിട്ടില്ല: പിണറായി

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെപ്പറ്റി ആന്റണി പറഞ്ഞകാര്യംപോലും പറയാന്‍ മടിക്കുന്ന മാധ്യമങ്ങള്‍ സിപിഐ എമ്മിനെക്കറിച്ച് അപവാദം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിന്നുതരാന്‍ ഞങ്ങളെ കിട്ടില്ല. സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. പിണറായി ഒരറ്റത്തും വി എസ് അച്യുതാനന്ദന്‍ മറ്റൊരറ്റത്തുമാണെന്നാണ് പ്രചാരണം. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ തര്‍ക്കമാണെന്നും പ്രരിപ്പിക്കുന്നു. ഏതെങ്കിലും പൊലീസ് ഉദ്യേഗസ്ഥന്റെ കാര്യങ്ങള്‍ നോക്കുകയല്ല സിപിഐ എമ്മിന്റെ പണി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയെപ്പറ്റി ഗവമെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ നാട്ടില്‍ കോടതികള്‍ ഇടപെട്ടെന്നു വരാം. അതിനു മുകളില്‍ കോടതികളുണ്ട്. തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ തര്‍ക്കിക്കേണ്ട കാര്യമെന്താണ്. തീരുമാനമെടുക്കേണ്ട വിഷയമാണെങ്കില്‍ പാര്‍ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുക സ്വാഭാവികമാണ്. ഒരാള്‍ പറയുന്നത് എല്ലാവരും ഏറ്റുപറയലല്ല പാര്‍ടിയിലെ രീതി. സിപിഐ എമ്മിനുള്ളില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്് ഞങ്ങള്‍തന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് പരിഹരിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിന്നുതരാന്‍ ഞങ്ങളെ കിട്ടില്ല. വി എസോ പിണറായിയോ തമ്മില്‍ പോരടിക്കുന്നവരല്ല. അത് മനസിലാക്കുക. സിപിഐ എമ്മിനെക്കുറിച്ച് മോശം ചിത്രമുണ്ടാക്കാനാണ് ശ്രമം. ഇവര്‍ക്ക് തല്ലു കൂടാനേ നേരമുള്ളോയെന്ന് ചിന്തിപ്പിക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 26042010

1 comment:

  1. ലാവ്ലിന്‍ കരാറിലൂടെ തന്റെ കൈയില്‍ കോടികള്‍ എത്തിയെന്ന നുണപ്രചാരണം അന്വേഷണ ഏജന്‍സിയായ സിബിഐ തന്നെ പൊളിച്ചതിന്റെ വേവലാതിയിലാണ് ചിലരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ വേവലാതിയിലാണ് പുതിയ കഥകള്‍ മെനഞ്ഞെടുക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തുന്നത്. ലാവ്ലിന്‍ കേസില്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരമാണ് കോടതിയില്‍ സിബിഐ കൊടുത്ത പ്രസ്താവനയിലൂടെ പൊളിഞ്ഞത്. സിപിഐ എം ജില്ലാ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

    ReplyDelete