Wednesday, April 7, 2010

വര്‍ഗീസ് വധം ഗ്രോ വാസുവിന്റെ മൊഴി

'വര്‍ഗീസിനെ രാമചന്ദ്രന്‍ നായര്‍ വധിച്ചത് സ്വന്തം ജീവന്‍ രക്ഷിക്കാന്‍'

സ്വന്തം ജീവന്‍ രക്ഷിക്കാനാണ് നക്സല്‍ വര്‍ഗീസിനെ വെടിവച്ച് കൊന്നതെന്ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ തന്നോട് പറഞ്ഞിരുന്നതായി മുന്‍ നക്സലൈറ്റ് നേതാവും കേസിലെ സാക്ഷിയുമായ ഗ്രോ വാസു സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. വര്‍ഗീസിനെ വെടിവയ്ക്കുകയല്ല, കോടതിയില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞെങ്കിലും മേലുദ്യോഗസ്ഥരും കേസിലെ ഒന്നും രണ്ടും പ്രതികളുമായ പി വിജയനും കെ ലക്ഷ്മണയും രാമചന്ദ്രന്‍ നായരെ ഭീഷണിപ്പെടുത്തിയിരുന്നതായി ഗ്രോ വാസു കോടതിയില്‍ വിശദീകരിച്ചു. തങ്ങളുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കില്‍ 'വര്‍ഗീസും ഒരു സിആര്‍പികാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന്' വാര്‍ത്ത പത്രങ്ങളില്‍ വരുമെന്നും ഇവര്‍ രാമചന്ദ്രന്‍ നായരോട് പറഞ്ഞു. ഈ കാര്യങ്ങള്‍ രാമചന്ദ്രന്‍ നായര്‍ കോഴിക്കോട് ബീച്ചില്‍വച്ച് തന്നോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ ജയദേവന്‍ മുഖേനയാണ് രാമചന്ദ്രന്‍ നായര്‍ തന്നെ ബന്ധപ്പെട്ടത്. വര്‍ഗീസിന്റെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങള്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട പ്രകാരം രാമചന്ദ്രന്‍ നായര്‍ ജയദേവന്‍ മുഖേന എഴുതി എത്തിച്ചു. ഇത് കേസ് അന്വേഷിച്ച സിബിഐ സംഘത്തെ ഏല്‍പ്പിച്ചു. പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് ഈ എഴുത്ത് ഇരുപതു വര്‍ഷം സൂക്ഷിച്ചു. ഒടുവില്‍ 1998ല്‍ വര്‍ഗീസിന്റെ രക്തസാക്ഷി ദിനത്തില്‍ പ്രസിദ്ധീകരിച്ചു. പുല്‍പ്പള്ളി പൊലീസ്സ്റ്റേഷന്‍ ആക്രമണത്തില്‍ വര്‍ഗീസിനൊപ്പം പങ്കെടുത്തിരുന്നു.

1970 ഫെബ്രുവരി 16നാണ് അവസാനമായി വര്‍ഗീസിനെ തിരുനെല്ലിയിലെ കമ്പമലയില്‍വച്ച് കണ്ടത്. ഫെബ്രുവരി 21ന് ശര്‍പ്പക്കര എസ്റ്റേറ്റില്‍വച്ച് തന്നെ അറസ്റ്റ് ചെയ്തു. 'വര്‍ഗീസിനെ വെടിവച്ചു കൊന്നിട്ടുണ്ടെന്നും നിന്നെയും വെടിവച്ചു കൊല്ലു'മെന്നും അതിനാണ് കൊണ്ടുപോകുന്നതെന്നും പൊലീസ് പറഞ്ഞു. രാമചന്ദ്രന്‍ നായര്‍ക്ക് തന്നെ കാണാന്‍ ആഗ്രഹമുണ്ടെന്നകാര്യം അറിയിച്ചത് കോസ്റ്റബിള്‍ വേലായുധനാണെന്നും ഗ്രോ വാസു കോടതിയില്‍ പറഞ്ഞു. വര്‍ഗീസിനെ കൈ പുറകില്‍ കെട്ടി കാട്ടിനുള്ളിലേക്ക് കൊണ്ടുപോകുന്നതായി കണ്ടുവെന്ന് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകരവാര്യര്‍ കോടതിയില്‍ മൊഴിനല്‍കി. 1970 ഫെബ്രുവരി 18ന് തിരുനെല്ലിയിലെ ഇബ്രാഹിമിന്റെ ചായക്കടയില്‍ ഇരിക്കവേയാണ് എണ്‍പതോളം പൊലീസുകാരുടെ അകമ്പടിയോടെ വര്‍ഗീസിനെ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയത്. തൊട്ടടുത്ത ദിവസത്തെ മനോരമ, മാതൃഭൂമി പത്രങ്ങളില്‍ വര്‍ഗീസ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചതായുള്ള വാര്‍ത്ത വായിച്ചതായും പ്രഭാകര വാര്യര്‍ പറഞ്ഞു. സാക്ഷിവിസ്താരം പ്രത്യേക ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ വ്യാഴാഴ്ചയും തുടരും.

ദേശാഭിമാനി 08042010

1 comment:

  1. സ്വന്തം ജീവന്‍ രക്ഷിക്കാനാണ് നക്സല്‍ വര്‍ഗീസിനെ വെടിവച്ച് കൊന്നതെന്ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ തന്നോട് പറഞ്ഞിരുന്നതായി മുന്‍ നക്സലൈറ്റ് നേതാവും കേസിലെ സാക്ഷിയുമായ ഗ്രോ വാസു സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. വര്‍ഗീസിനെ വെടിവയ്ക്കുകയല്ല, കോടതിയില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞെങ്കിലും മേലുദ്യോഗസ്ഥരും കേസിലെ ഒന്നും രണ്ടും പ്രതികളുമായ പി വിജയനും കെ ലക്ഷ്മണയും രാമചന്ദ്രന്‍ നായരെ ഭീഷണിപ്പെടുത്തിയിരുന്നതായി ഗ്രോ വാസു കോടതിയില്‍ വിശദീകരിച്ചു.

    ReplyDelete