Tuesday, October 5, 2010

ലോട്ടറിയും കോണ്‍ഗ്രസിന്റെ കപട നാടകവും

അന്യസംസ്ഥാന ലോട്ടറിയുടെയും ഒറ്റ അക്ക ലോട്ടറിയുടെയും വ്യാജ ഭാഗ്യക്കുറികളുടെയും പേരില്‍ കേരളത്തില്‍ ഏറെക്കാലമായി വിവാദം കൊഴുക്കുകയായിരുന്നു. ഇത്തരം ഭാഗ്യവില്‍പനക്കാര്‍ക്കെതിരെ അതിശക്തമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും അത് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നതിനും കോണ്‍ഗ്രസ് യത്‌നിച്ചു. തങ്ങളുടെ ഈ പരിശ്രമം തങ്ങള്‍ക്കു തന്നെ വിനയാകുമെന്ന് അപ്പോള്‍ അവര്‍ കരുതിയിരിക്കാന്‍ ഇടയില്ല. കോണ്‍ഗ്രസിന്റെ യഥാര്‍ഥമുഖം എന്തെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. എ ഐ സി സി യുടെ ഔദ്യോഗിക വക്താവായ അഭിഷേക് സിംഗ്‌വി ലോട്ടറി മാഫിയയ്ക്കുവേണ്ടി വാദിക്കുവാന്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത് യാദൃശ്ചികമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പ്രകടനങ്ങളും തെളിയിച്ചു.

അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കാനോ നിയന്ത്രിക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന കേന്ദ്ര നിയമത്തിനും അതിനനുബന്ധമായ ഭേദഗതികള്‍ക്കുമെതിരായി കേരളസര്‍ക്കാര്‍ നിരന്തരമായി ശബ്ദമുയര്‍ത്തുന്നുണ്ട്; സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നതിനെതിരായ നടപടികള്‍ കൈക്കൊള്ളാന്‍ കേരളസര്‍ക്കാരിനു വിഘാതമാകുന്നത് കേന്ദ്ര ലോട്ടറി നിയമമാണ്.

യാഥാര്‍ഥ്യം ഇതായിരിക്കേ സംസ്ഥാന സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭയിലും പുറത്തും ഉയര്‍ത്തിയ ആരോപണം. വ്യാജ ലോട്ടറി മാഫിയയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിംഗ്‌വി കേന്ദ്ര ലോട്ടറി നിയമത്തിന്റെ ചട്ടങ്ങളുദ്ധരിച്ചുകൊണ്ട് വാദിച്ചത് ഇത്തരം ലോട്ടറിക്കാരെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്നാണ്. പുറത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രസ്താവനകളുടെ മുനയൊടിക്കുന്നതാണ് ദേശീയ ഔദ്യോഗിക വക്താവിന്റെ കോടതിമുറിയിലെ വാദം. ലോട്ടറിമാഫിയയെ സംരക്ഷിക്കുവാന്‍ പര്യാപ്തമായ നിയമങ്ങളും ചട്ടങ്ങളുമാണ് കേന്ദ്രം രൂപീകരിച്ചിട്ടുള്ളത് എന്ന ഇടതുപക്ഷത്തിന്റെ ആക്ഷേപം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിയുടെ വാദമുഖങ്ങള്‍. അഭിഷേകിന് മുമ്പ് മുന്‍ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരവും അദ്ദേഹത്തിന്റെ പത്‌നി നളിനി ചിദംബരവും ലോട്ടറി മാഫിയകള്‍ക്കുവേണ്ടി വാദിക്കാന്‍ കോടതി മുറികളില്‍ എത്തിയിരുന്നു. ധനമന്ത്രിയായിരിക്കേ കേന്ദ്ര ലോട്ടറി നിയമത്തില്‍ ചിദംബരം വരുത്തിയ ഭേദഗതികള്‍ ലോട്ടറിമാഫിയയെ സഹായിക്കാനാണ് എന്ന് സാമാന്യ യുക്തിയുളളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

ലോട്ടറി മാഫിയയും സര്‍ക്കാരുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാന്‍  കപട നാടകമാടിയ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് അഭിഷേക് സിംഗ്‌വിയുടെ ഹൈക്കോടതിയിലെ ഹാജരാകല്‍ സമ്മാനിച്ചത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും പി ടി തോമസ് എം പിയ്ക്കുമൊപ്പമാണ് ഡല്‍ഹിയില്‍ നിന്നു സിംഗ്‌വി കേരളത്തിലെത്തിയത്. ആ വസ്തുത കോണ്‍ഗ്രസ് നേതാക്കള്‍ മറച്ചുവെച്ചു. മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നപ്പോള്‍ ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി വാദിക്കാനാണ് താനെത്തിയത് എന്നാണ് അഭിഷേക് സിംഗ്‌വി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ചെലവ് ആകെ വഹിച്ചത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്ന് പിന്നീട് വ്യക്തമായി.

എ ഐ സി സിയുടെ ഔദ്യോഗിക വക്താവും കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗവുമായ അഭിഷേക് സിംഗ്‌വി ലോട്ടറി മാഫിയകള്‍ക്കുവേണ്ടി വാദിക്കുകയും ചിദംബരം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ലോട്ടറി മാഫിയകള്‍ക്ക് അനുകൂലമായ നിയമ നിര്‍മാണം നടത്തുകയും ചെയ്യുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കപടനാടകം ആടുന്നത്.

കേരളത്തിലെ ഭാഗ്യാന്വേഷികളായ പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്ത് പ്രതിദിനം കോടാനുകോടി രൂപ കവര്‍ന്നെടുക്കുന്ന ലോട്ടറി മാഫിയകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പകല്‍ വെളിച്ചംപോലെ വ്യക്തമായിരിക്കുന്നു. ലോട്ടറി മാഫിയാ തലവന്‍ മണികുമാര്‍ സുബ്ബ അടക്കമുള്ളവര്‍ ഭാഗവാക്കായിരിക്കുന്ന കോണ്‍ഗ്രസ് ആരോടൊപ്പമാണെന്ന് അഭിഷേക് മനുസിംഗ്‌വിയുടെ പ്രത്യക്ഷപ്പെടലിലൂടെ വ്യക്തമായിരിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുകയും അനാവശ്യ ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു.

ജനയുഗം മുഖപ്രസംഗം 05102010

1 comment:

  1. അന്യസംസ്ഥാന ലോട്ടറിയുടെയും ഒറ്റ അക്ക ലോട്ടറിയുടെയും വ്യാജ ഭാഗ്യക്കുറികളുടെയും പേരില്‍ കേരളത്തില്‍ ഏറെക്കാലമായി വിവാദം കൊഴുക്കുകയായിരുന്നു. ഇത്തരം ഭാഗ്യവില്‍പനക്കാര്‍ക്കെതിരെ അതിശക്തമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും അത് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നതിനും കോണ്‍ഗ്രസ് യത്‌നിച്ചു. തങ്ങളുടെ ഈ പരിശ്രമം തങ്ങള്‍ക്കു തന്നെ വിനയാകുമെന്ന് അപ്പോള്‍ അവര്‍ കരുതിയിരിക്കാന്‍ ഇടയില്ല. കോണ്‍ഗ്രസിന്റെ യഥാര്‍ഥമുഖം എന്തെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. എ ഐ സി സി യുടെ ഔദ്യോഗിക വക്താവായ അഭിഷേക് സിംഗ്‌വി ലോട്ടറി മാഫിയയ്ക്കുവേണ്ടി വാദിക്കുവാന്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത് യാദൃശ്ചികമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പ്രകടനങ്ങളും തെളിയിച്ചു.

    ReplyDelete