Thursday, February 10, 2011

വല്ലാര്‍പാടം ടെര്‍മിനലില്‍ ആദ്യ കണ്ടെയ്നര്‍ ട്രെയിന്‍ എത്തി

കൊച്ചി: ചരിത്രനിമിഷത്തിന്റെ ചൂളംവിളിയുമായി ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ആദ്യത്തെ കണ്ടെയ്നര്‍ ട്രെയിന്‍ എത്തി. കയറ്റുമതി ചെയ്യാനുള്ള ചരക്കുകള്‍ നിറച്ച 40 കണ്ടെയ്നറുകള്‍ കോയമ്പത്തൂരില്‍നിന്നാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ എത്തിയത്. ആലുവവഴി ഇടപ്പള്ളിയില്‍നിന്നാണ് പുതിയ പാതയിലൂടെ ട്രെയിന്‍ വല്ലാര്‍പാടത്തേക്ക് യാത്രതുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ റെയില്‍പ്പാലമായ വേമ്പനാട് പാലത്തിലേക്ക് ട്രെയിന്‍ പ്രവേശിച്ചപ്പോള്‍ വല്ലാര്‍പാടത്ത് ആരവം ഉയര്‍ന്നു. ഗോശ്രീറോഡ് മുറിച്ചുകടന്ന് ടെര്‍മിനല്‍പ്രദേശത്തേക്ക് ട്രെയിന്‍ പ്രവേശിച്ചത് വലിയൊരു ദൌത്യത്തിന്റെ വിജയനിമിഷമായി. തുറമുഖം, റെയില്‍ വികാസ് നിഗം, ഡിപി വേള്‍ഡ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ടെയ്രിന്‍ വരുന്നതിന് സാക്ഷിയായി. കണ്ടെയ്നറുകള്‍ ഇറക്കിയശേഷം ട്രെയിന്‍ അടുത്തദിവസം മടങ്ങും.

റെയില്‍പ്പാതയുടെ സമ്പൂര്‍ണ വിജയമാണ് ട്രെയിനിന്റെ വരവെന്ന് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ കേശവ്ചന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായി കണ്ടെയ്നര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സജ്ജമാണ് പാത. സിഗ്നല്‍ ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടത്തേക്ക് കണ്ടെയ്നര്‍ ട്രെയിന്‍ എത്തുന്നതിന് റെയില്‍വേ ഗേറ്റ് അടച്ചതുമൂലം ഒരുമണിക്കൂര്‍ റോഡ്ഗതാഗതം സ്തംഭിച്ചു. നഗരത്തിലെ സ്വകാര്യബസ് സമരംമൂലം വലഞ്ഞ ജനങ്ങള്‍ക്ക് ഗതാഗതതടസം ഇരട്ടപ്രഹരമായി. ഗോശ്രീപാലംവഴി പോകേണ്ട വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. സ്കൂളുകളും ഓഫീസുകളും വിട്ടുവന്ന നൂറുകണക്കിനാളുകള്‍ ഇതുമൂലം ഹൈക്കോടതി ജങ്ഷനില്‍ കുടുങ്ങി. സന്ധ്യക്കുശേഷം റെയില്‍വേ ഗേറ്റ് തുറന്നതോടെയാണ് ഗതാഗതതടസം നീങ്ങിയത്. ഹൈക്കോടതി ജങ്ഷനിലെ കുരുക്ക് നഗരത്തിലെ മറ്റു റോഡുകളിലേക്കും വ്യാപിച്ചതോടെ ഏറെനേരം നഗരം നിശ്ചലമായി.

1 comment:

  1. ചരിത്രനിമിഷത്തിന്റെ ചൂളംവിളിയുമായി ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ആദ്യത്തെ കണ്ടെയ്നര്‍ ട്രെയിന്‍ എത്തി. കയറ്റുമതി ചെയ്യാനുള്ള ചരക്കുകള്‍ നിറച്ച 40 കണ്ടെയ്നറുകള്‍ കോയമ്പത്തൂരില്‍നിന്നാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ എത്തിയത്. ആലുവവഴി ഇടപ്പള്ളിയില്‍നിന്നാണ് പുതിയ പാതയിലൂടെ ട്രെയിന്‍ വല്ലാര്‍പാടത്തേക്ക് യാത്രതുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ റെയില്‍പ്പാലമായ വേമ്പനാട് പാലത്തിലേക്ക് ട്രെയിന്‍ പ്രവേശിച്ചപ്പോള്‍ വല്ലാര്‍പാടത്ത് ആരവം ഉയര്‍ന്നു. ഗോശ്രീറോഡ് മുറിച്ചുകടന്ന് ടെര്‍മിനല്‍പ്രദേശത്തേക്ക് ട്രെയിന്‍ പ്രവേശിച്ചത് വലിയൊരു ദൌത്യത്തിന്റെ വിജയനിമിഷമായി. തുറമുഖം, റെയില്‍ വികാസ് നിഗം, ഡിപി വേള്‍ഡ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ടെയ്രിന്‍ വരുന്നതിന് സാക്ഷിയായി. കണ്ടെയ്നറുകള്‍ ഇറക്കിയശേഷം ട്രെയിന്‍ അടുത്തദിവസം മടങ്ങും.

    ReplyDelete