Tuesday, February 22, 2011

മുസിരിസ് : സ്വന്തം വാര്‍ത്തയുടെ പൈതൃകം മറന്ന് മനോരമയുടെ മുഖപ്രസംഗം

മുസിരിസ് പൈതൃകപദ്ധതിയെക്കുറിച്ച് മനോരമയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ വന്ന രണ്ട് വിലയിരുത്തലുകള്‍ തെരഞ്ഞെടുപ്പുകാലത്ത് പ്രത്യക്ഷപ്പെടുന്ന പെയ്ഡ് ന്യൂസിന് ഒന്നാം തരം ഉദാഹരണമായി. വെറും 26 ദിവസത്തിന്റെ ഇടവേളയിലാണ്ഒരു പദ്ധതിയെക്കുറിച്ച് രണ്ടുതരത്തില്‍ അഭിപ്രായം പറഞ്ഞത്.

മുസിരിസ് പദ്ധതി ചരിത്രസംഭവമായി വാഴ്ത്തി ഒന്നാംപേജില്‍പ്രധാന വാര്‍ത്ത നല്‍കുകയായിരുന്നു ആദ്യം. പദ്ധതി അപമാനമാകുന്നുവെന്ന തീര്‍പ്പോടെയുള്ള എഡിറ്റോറിയല്‍ പിന്നാലെയും വന്നു. രാഷ്ട്രീയതാല്‍പ്പര്യങ്ങളോടെ പറവൂര്‍ എംഎല്‍എ രംഗത്തുവന്നതോടെയാണ് ചരിത്രസംഭവമായ മുസിരിസ് മനോരമയ്ക്ക് അപമാനപദ്ധതിയായത്.

പദ്ധതിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ജനുവരി 25ന് മെട്രോ മനോരമ ഒന്നാം പേജില്‍ കൊടുത്ത പ്രധാന വാര്‍ത്തയുടെ തലക്കെട്ടുതന്നെ 'ചരിത്രസംഭവം' എന്നാണ്. കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന ഷെല്‍ജ ഫെബ്രുവരി 18ന് ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയുടെ പ്രത്യേകതകളാണ് മുഴുപ്പേജ് വാര്‍ത്തയില്‍ നിറഞ്ഞത്. എന്നിട്ടും മതിവരാതെ മൂന്നാം പേജില്‍ രണ്ട് വാര്‍ത്തകൂടി ചിത്രംസഹിതം നിരത്തി. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് മൌനംപാലിച്ചപ്പോഴും 40 കോടിരൂപ ചെലവഴിച്ച് നല്ല നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി എന്നും മടിയില്ലാതെ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, മുസിരിസിനെ ഇങ്ങനെ അപമാനിക്കരുത് എന്ന തലക്കെട്ടോടെ ഫെബ്രുവരി 21ല്‍ വന്ന എഡിറ്റോറിയലില്‍ മനോരമ മലക്കംമറിഞ്ഞു. പദ്ധതിയുടെ പ്രഖ്യാപനങ്ങളില്‍ പലതും കടലാസില്‍, ഒന്നാം ഘട്ടം പൂര്‍ത്തിയാകാതെ ഉദ്ഘാടനംചെയ്യുന്നു... എന്നിങ്ങനെ പോകുന്നു എഡിറ്റോറിയല്‍ കുറ്റപത്രം. ഒന്നാം ഘട്ടത്തില്‍ വിഭാവനംചെയ്ത പദ്ധതികളൊന്നും പൂര്‍ത്തിയായില്ലെന്ന് മനോരമ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്ന വാചകവുമുണ്ട്.

പദ്ധതിക്കെതിരെ വി ഡി സതീശന്‍ എംഎല്‍എ രംഗത്തുവന്നതിനെത്തുടര്‍ന്നാണ് മനോരമയുടെ നിലപാടുമാറ്റം. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടന പരിപാടി തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായാണ് എംഎല്‍എ പദ്ധതിക്കെതിരെ തിരിഞ്ഞത്. കേന്ദ്രമന്ത്രി ഷെല്‍ജ ഉദ്ഘാടകയല്ലാതായതും ഉദ്ഘാടന തീയതി മാറിയതും എംഎല്‍എയുടെ മണ്ഡലത്തിനു പുറത്ത് കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം തീരുമാനിച്ചതുമായിരുന്നു സതീശന്റെ നിലപാടുമാറ്റത്തിനു കാരണം.

ഷെല്‍ജ ടൂറിസം വകുപ്പില്‍നിന്നു മാറിയതാണ് ഉദ്ഘാടനത്തിന് മറ്റൊരാളെ അന്വേഷിക്കാന്‍ ഇടയാക്കിയത്. തീയതിയും മാറ്റേണ്ടിവന്നത് സ്വാഭാവികം. മുസിരിസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറത്തായിരുന്നു. അതിനാലാണ് ഒന്നാം ഘട്ട കമീഷനിങ്ങും അവിടെ വേണമെന്നു തീരുമാനിച്ചത്. 'ജനപ്രതിനിധിയെ ഇരുട്ടില്‍ നിര്‍ത്തി ഉദ്ഘാടനം തെരഞ്ഞെടുപ്പ് സ്റ്റണ്ടാക്കാന്‍ പോകുന്നു' എന്ന എഡിറ്റോറിയല്‍ വാചകം പദ്ധതിയുടെ ചെലവില്‍ എംഎല്‍എ സ്വപ്നംകണ്ട സങ്കുചിതതാല്‍പ്പര്യങ്ങള്‍ ശരിവയ്ക്കുന്നു. ജനുവരി 21 നായിരുന്നു യോഗം. 26ന് പദ്ധതിയെ ചരിത്രസംഭവമാക്കി മനോരമയില്‍ വാര്‍ത്ത വന്നത് എംഎല്‍എക്ക് ക്ഷീണമായി. തുടര്‍ന്നാണ് പദ്ധതിയെ ആക്ഷേപിച്ച് രണ്ടു വാര്‍ത്തയും പിന്നാലെ എഡിറ്റോറിയലും എഴുതി മനോരമ എംഎല്‍എയോട് കൂറുകാട്ടിയത്.

ദേശാഭിമാനി 230211

1 comment:

  1. മുസിരിസ് പൈതൃകപദ്ധതിയെക്കുറിച്ച് മനോരമയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ വന്ന രണ്ട് വിലയിരുത്തലുകള്‍ തെരഞ്ഞെടുപ്പുകാലത്ത് പ്രത്യക്ഷപ്പെടുന്ന പെയ്ഡ് ന്യൂസിന് ഒന്നാം തരം ഉദാഹരണമായി. വെറും 26 ദിവസത്തിന്റെ ഇടവേളയിലാണ്ഒരു പദ്ധതിയെക്കുറിച്ച് രണ്ടുതരത്തില്‍ അഭിപ്രായം പറഞ്ഞത്.

    ReplyDelete