Wednesday, February 23, 2011

ബാലുശേരി: തളരാത്ത ഇടതുപക്ഷ കോട്ട

കോഴിക്കോട് ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാരുള്ള ബാലുശേരി ചരിത്രത്തിലാദ്യമായി ഇത്തവണ സംവരണമണ്ഡലമായി. വര്‍ഷങ്ങളായി കുന്നമംഗലമാണ് സംവരണമണ്ഡലം. അത്തോളി, ബാലുശേരി, കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം എന്നീ ഒമ്പത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ബാലുശേരി. എലത്തൂര്‍, തലക്കുളത്തൂര്‍, അത്തോളി, ഉള്ള്യേരി, ബാലുശേരി, നന്മണ്ട, പനങ്ങാട് പഞ്ചായത്തുകളായിരുന്നു മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ഉണ്ടായിരുന്നത്. ഇതില്‍ തലക്കുളത്തൂര്‍, നന്മണ്ട പഞ്ചായത്തുകള്‍ പുതിയ മണ്ഡലമായ എലത്തൂരിലേക്ക് മാറി. എലത്തൂര്‍ പഞ്ചായത്താകട്ടെ കോര്‍പറേഷന്റെ ഭാഗമാണെങ്കിലും എലത്തൂര്‍ മണ്ഡലത്തിലായി. പേരാമ്പ്ര മണ്ഡലത്തിന്റെ ഭാഗമായിരുന്ന കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളും കൊടുവള്ളി മണ്ഡലത്തിലുള്‍പ്പെട്ട ഉണ്ണികുളവും ബാലുശേരി മണ്ഡലത്തിന്റെ ഭാഗമായി.

161 ബൂത്തുകളിലായി 1,82,360 വോട്ടര്‍മാരാണുള്ളത്. 86648 പുരുഷന്മാരും 95712 സ്ത്രീകളും. അന്തിമ പട്ടികയാവുന്നതോടെ ഇതില്‍ ചെറിയ വ്യത്യാസമുണ്ടാവും. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 1,76,381 വോട്ടര്‍മാരായിരുന്നു. ഇതേക്കാള്‍ 5977 വോട്ടര്‍മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികമുണ്ട്.

രാഷ്ട്രീയമായി ഇടതുപക്ഷ സ്വാധീനമുള്ള മണ്ഡലമാണിത്. കായണ്ണ, കോട്ടൂര്‍, നടുവണ്ണൂര്‍, ഉള്ളിയേരി, ബാലുശേരി, പനങ്ങാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ഭരണം. ഉണ്ണികുളം, കൂരാച്ചുണ്ട്, അത്തോളി പഞ്ചായത്തുകളില്‍ യുഡിഎഫും. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു മുഴുവന്‍ പഞ്ചായത്തുകളും. ഭൂരിപക്ഷം 4808. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ ഭൂരിപക്ഷം 7488 വോട്ടായി ഉയര്‍ന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയിലെ എ കെ ശശീന്ദ്രന്‍ 14,160 വോട്ടിനാണ് കോണ്‍ഗ്രസ്-ഐയിലെ കെ ബാലകൃഷ്ണന്‍ കിടാവിനെ തോല്‍പ്പിച്ചത്. 1970 മുതല്‍ ദീര്‍ഘകാലം എ സി ഷണ്‍മുഖദാസായിരുന്നു ബാലുശേരിയെ പ്രതിനിധീകരിച്ചത്.

ബാലുശേരിയെ തളരാത്ത ഇടതുപക്ഷ കോട്ടയെന്നാണ് പൊതുവെ വിലയിരുത്തുന്നത്. 1957ലും 1960ലും പിഎസ്പിയിലെ എം നാരായണക്കുറുപ്പാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1965ലും 1967ലും എസ്എസ്പിയുടെ കെ അപ്പു ജയിച്ചു. 1977ല്‍ പി കെ ശങ്കരന്‍കുട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1970, 1980, 1982, 1987, 1991, 1996, 2001 തെരഞ്ഞെടുപ്പുകളില്‍ ഷണ്‍മുഖദാസും. ഉണ്ണികുളം പഞ്ചായത്തില്‍ മുസ്ളിംലീഗിനും കൂരാച്ചുണ്ടില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനും സ്വാധീനമുണ്ട്. അത്തോളിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അല്‍പം മുന്നേറ്റമുണ്ടായതൊഴിച്ചാല്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത ശക്തിക്ക് ഒരു പോറലുമേറ്റിട്ടില്ല. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് അത്തോളി. വടക്ക് പേരാമ്പ്ര മണ്ഡലവും കിഴക്ക് കൊടുവള്ളിയും പടിഞ്ഞാറ് കൊയിലാണ്ടിയും തെക്ക് എലത്തൂര്‍ മണ്ഡലവും അതിരുകളാവുന്നു.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ കുറ്റ്യാടിയുടെ ജലസംഭരണി - കക്കയം ഡാം - ഈ മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിലാണ്. വ്യവസായ മുന്നേറ്റത്തില്‍ പ്രതീക്ഷയായ കിനാലൂര്‍ വ്യവസായകേന്ദ്രം പനങ്ങാട് പഞ്ചായത്തിലും കേരളത്തിലെ കായികവളര്‍ച്ചയില്‍ സുപ്രധാന സ്ഥാനമുള്ള 'പി ടി ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സും' ഇതേ പഞ്ചായത്തില്‍തന്നെ. ടെക്സ്ഫെസ് സ്ഥാപനമായ സിപ്കോ ടെക്സ്റ്റയില്‍സ് പാര്‍ക് (നടുവണ്ണൂര്‍), ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജായ മലബാര്‍ മെഡിക്കല്‍ കോളേജ് (അത്തോളി), വളര്‍ന്നുവരുന്ന എം ദാസന്‍ മെമ്മോറിയല്‍ സഹകരണ എന്‍ജിനിയറിങ് കോളേജ് (ഉള്ളിയേരി) എന്നിവയും ബാലുശേരി മണ്ഡലത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
(കെ ഗിരീഷ്)

deshabhimani 230211

1 comment:

  1. ബാലുശേരിയെ തളരാത്ത ഇടതുപക്ഷ കോട്ടയെന്നാണ് പൊതുവെ വിലയിരുത്തുന്നത്. 1957ലും 1960ലും പിഎസ്പിയിലെ എം നാരായണക്കുറുപ്പാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1965ലും 1967ലും എസ്എസ്പിയുടെ കെ അപ്പു ജയിച്ചു. 1977ല്‍ പി കെ ശങ്കരന്‍കുട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1970, 1980, 1982, 1987, 1991, 1996, 2001 തെരഞ്ഞെടുപ്പുകളില്‍ ഷമുഖദാസും. ഉണ്ണികുളം പഞ്ചായത്തില്‍ മുസ്ളിംലീഗിനും കൂരാച്ചുണ്ടില്‍ കേരളാ കോഗ്രസ് എമ്മിനും സ്വാധീനമുണ്ട്. അത്തോളിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അല്‍പം മുന്നേറ്റമുണ്ടായതൊഴിച്ചാല്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത ശക്തിക്ക് ഒരു പോറലുമേറ്റിട്ടില്ല. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് അത്തോളി. വടക്ക് പേരാമ്പ്ര മണ്ഡലവും കിഴക്ക് കൊടുവള്ളിയും പടിഞ്ഞാറ് കൊയിലാണ്ടിയും തെക്ക് എലത്തൂര്‍ മണ്ഡലവും അതിരുകളാവുന്നു.

    ReplyDelete