Friday, February 25, 2011

കെപിസിസി സെക്രട്ടറിക്ക് കോഴയില്‍ ഡിസ്കൌണ്ട്

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ അഞ്ചാം ഭാഗം

ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്

രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം

മൂന്നാം ഭാഗം വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി

നാലാം ഭാഗം സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ് 

കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനായ കോണ്‍ഗ്രസുകാരനാണ് എന്‍ കെ അബ്ദുറഹ്മാന്‍, കെപിസിസി സെക്രട്ടറിയും. യുഡിഎഫ് ഭരണകാലത്ത് അബ്ദുറഹ്മാന് ഒരാഗ്രഹം, സ്വന്തമായി റേഷന്‍ മൊത്തവ്യാപാരക്കട തുടങ്ങണം. ഓമശ്ശേരിയില്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ സാധാരണപോലെ അപേക്ഷ നല്‍കി. സ്വന്തം ഭരണമല്ലേ, അല്‍പ്പം സ്വാധീനവും ചെലുത്താമെന്ന വിശ്വാസത്തിലാണ് അപേക്ഷിച്ചത്. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറി. പാര്‍ടിയിലെ സഹപ്രവര്‍ത്തകനായ മന്ത്രിയെ കണ്ടു. എല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി. പിന്നീടാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ലൈസന്‍സിന് 25 ലക്ഷം രൂപ നല്‍കണം (കെപിസിസി സെക്രട്ടറിയായതുകൊണ്ട് തുക കുറച്ചതാണ്). കെപിസിസിക്ക് കൊടുക്കാനാണ് പണമെന്നും ധരിപ്പിച്ചു. 2005 ഡിസംബര്‍ ആറിന് കോഴിക്കോട് ഗസ്റ്ഹൌസില്‍വച്ച് മന്ത്രി അടൂര്‍ പ്രകാശും പ്രൈവറ്റ് സെക്രട്ടറി വി രാജുവും കൈക്കൂലി ചോദിച്ചെന്ന് അബ്ദുറഹ്മാന്‍ വിജിലന്‍സിന് മൊഴി നല്‍കി. പിന്നീട്, തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍വച്ചും പണം ചോദിച്ചത്രേ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിനും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല, അഴിമതിക്കെതിരെ പരാതി നല്‍കിയതിന് അബ്ദുഹ്മാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി.

ലേലംവിളിയില്‍ കൂടുതല്‍ തുക വാങ്ങി റേഷന്‍ഡിപ്പോ മറ്റാര്‍ക്കോ കൊടുത്തു. തുടര്‍ന്നാണ് പി സി സചിത്രന്‍ എന്നയാള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. കേസില്‍ അബ്ദുറഹ്മാന്‍ മൊഴി നല്‍കി. വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. അടൂര്‍ പ്രകാശിനും രാജുവിനുമെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റര്‍ചെയ്തു. കേസ് നടക്കുകയാണ്. അബ്ദുറഹ്മാനെ പുറത്താക്കിയ കോണ്‍ഗ്രസ് അടൂര്‍ പ്രകാശിന് വീണ്ടും ടിക്കറ്റ് നല്‍കി.

നിയമസഭയില്‍ ഭക്ഷ്യപൊതുവിതരണവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചയിലും പ്രതിപക്ഷത്തെ നയിക്കുന്നത് അടൂര്‍ പ്രകാശാണ്. ഭക്ഷ്യപൊതുവിതരണവകുപ്പില്‍ ഓരോ യുഡിഎഫ് ഭരണവും തീവെട്ടിക്കൊള്ളയുടെ കൊയ്ത്തുകാലമാണ്. ജീരകം ഇടപാടുമുതല്‍ പാമൊലിന്‍വരെ എണ്ണിയാലൊടുങ്ങാത്ത അഴിമതിപരമ്പര.

2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍മാത്രം വിപണിവിലയേക്കാള്‍ കൂടിയ നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയ വകയില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന് 90 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 2005 ആഗസ്ത് 11ന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമായി വിഷയം അവതരിപ്പിച്ചപ്പോള്‍ അന്നത്തെ ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മറുപടി വിചിത്രമായിരുന്നു. 14 ഇനം പലവ്യഞ്ജനം വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ഹൈക്കോടതി പരാമര്‍ശം തനിക്കെതിരെയല്ലെന്നും മുന്‍ മാനേജിങ് ഡയറക്ടര്‍ എസ് പുലികേശിക്കെതിരെയാണെന്നുമാണ് മന്ത്രി പറഞ്ഞത്. താന്‍ മന്ത്രിയായ ഉടന്‍ പുലികേശിയെ മാറ്റിയെന്നും അന്ന് മന്ത്രി പറഞ്ഞു. ഇവിടെ മന്ത്രി അഴിമതിയുടെ വിരല്‍ചൂണ്ടിയത് തന്റെ മുന്‍ഗാമിയായിരുന്ന ജി കാര്‍ത്തികേയനെതിരെയാണ്. പക്ഷേ, കാര്‍ത്തികേയന്‍ വാതുറന്നില്ല.

പതിനാലിനം പലവ്യഞ്ജനം വാങ്ങിയതിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് അന്ന് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ചവരില്‍ യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരും ഉള്‍പ്പെടുന്നു. ഇതുള്‍പ്പെടെ 19 കേസ് സിബിഐ അന്വേഷിക്കുകയാണ്.

അഞ്ചുവര്‍ഷമായി കേരളത്തിലെ പൊതുവിതരണശൃംഖല മാതൃകാപരമായി മുന്നേറുന്നു. 1996-2001 കാലയളവിലും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഓരോ കുടുംബവും അനുഭവിച്ചതാണ്. വിശേഷനാളുകളില്‍ വിതരണംചെയ്യാന്‍ കൂടുതല്‍ നിത്യോപയോഗസാധനങ്ങള്‍ സംഭരിക്കുക പതിവാണ്. എന്നാല്‍, '92ല്‍ അന്നത്തെ ഭക്ഷ്യമന്ത്രി വാങ്ങിക്കൂട്ടിയത് അരിയും മറ്റു പലവ്യഞ്ജനങ്ങളുമല്ല. ജീരകമാണ്. ജീരകം കൂട്ടി ഓണസദ്യ ഉണ്ണാനാകില്ലെന്ന് മന്ത്രിക്കുമറിയാം. പക്ഷേ, മന്ത്രിയുടെ ഓണം കെങ്കേമമാകണമെങ്കില്‍ ജീരകംതന്നെ വേണം.

1992ലെ ഓണക്കാലത്താണ് സംഭവം. 140 ടണ്‍ ജീരകം കോര്‍പറേഷന്റെ ഗോഡൌണിലുണ്ട്. ഇത് തികഞ്ഞില്ലെങ്കിലോ? ഓണാഘോഷത്തിന്റെ പൊലിമ കുറയരുതല്ലോ. മൂന്നുകോടി രൂപയ്ക്ക് 200 ടണ്‍ ജീരകംകൂടി വാങ്ങി. ഓണക്കാലത്ത് ആകെ വിറ്റത് 50 ടമാത്രം. 290 ടണ്‍ ബാക്കി. അന്ന് മൊത്തവിപണിയില്‍ ടണ്ണിന് 80,000 രൂപയായിരുന്നു വില. പക്ഷേ, കോര്‍പറേഷന്‍ വാങ്ങിയത് ടണ്ണിന് 1,26,000 രൂപ നിരക്കില്‍. ലേലംവിളിച്ച് വാങ്ങുമ്പോള്‍ മൊത്തവിലയിലും വലിയ കുറവുവരും. ചുരുങ്ങിയത് ഒരു ടണ്ണിന് 50,000 രൂപ അധികം.

ഒരുകോടി രൂപ തട്ടി. ജീരകം വാങ്ങിയത് ഓണത്തിനാണെങ്കില്‍ വറ്റല്‍മുളക് വാങ്ങിയത് ക്രിസ്മസിനാണെന്ന വ്യത്യാസമുണ്ട്. പരസ്യവിപണിയില്‍ ക്വിന്റലിന് 4000 രൂപ. കോര്‍പറേഷന്‍ വാങ്ങിയത് 5300 രൂപയ്ക്ക്. 7500 ക്വിന്റല്‍ വാങ്ങി. അതും ഗുണനിലവാരമില്ലെന്ന് പിന്നീട് കണ്ടെത്തി. ഈ ഇനത്തില്‍ ഒരുകോടിയിലേറെ രൂപയാണ് കമീഷനായി തട്ടിയത്. നാലുകോടി രൂപയുടെ വറ്റല്‍മുളക് വാങ്ങിയതില്‍ ഒരുകോടിയിലേറെ രൂപ നഷ്ടംവന്നതായി അക്കൌണ്ടന്റ് ജനറല്‍തന്നെ ചൂണ്ടിക്കാട്ടി.

രഘുനാഥ് ദേശാഭിമാനി 250211

ആറാം‍ ഭാഗം റോഡ് തോടായി, ലീഗ് പണപ്പെട്ടി നിറഞ്ഞു 

3 comments:

  1. കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനായ കോണ്‍ഗ്രസുകാരനാണ് എന്‍ കെ അബ്ദുറഹ്മാന്‍, കെപിസിസി സെക്രട്ടറിയും. യുഡിഎഫ് ഭരണകാലത്ത് അബ്ദുറഹ്മാന് ഒരാഗ്രഹം, സ്വന്തമായി റേഷന്‍ മൊത്തവ്യാപാരക്കട തുടങ്ങണം. ഓമശ്ശേരിയില്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ സാധാരണപോലെ അപേക്ഷ നല്‍കി. സ്വന്തം ഭരണമല്ലേ, അല്‍പ്പം സ്വാധീനവും ചെലുത്താമെന്ന വിശ്വാസത്തിലാണ് അപേക്ഷിച്ചത്. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറി. പാര്‍ടിയിലെ സഹപ്രവര്‍ത്തകനായ മന്ത്രിയെ കണ്ടു. എല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി. പിന്നീടാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ലൈസന്‍സിന് 25 ലക്ഷം രൂപ നല്‍കണം (കെപിസിസി സെക്രട്ടറിയായതുകൊണ്ട് തുക കുറച്ചതാണ്). കെപിസിസിക്ക് കൊടുക്കാനാണ് പണമെന്നും ധരിപ്പിച്ചു. 2005 ഡിസംബര്‍ ആറിന് കോഴിക്കോട് ഗസ്റ്ഹൌസില്‍വച്ച് മന്ത്രി അടൂര്‍ പ്രകാശും പ്രൈവറ്റ് സെക്രട്ടറി വി രാജുവും കൈക്കൂലി ചോദിച്ചെന്ന് അബ്ദുറഹ്മാന്‍ വിജിലന്‍സിന് മൊഴി നല്‍കി. പിന്നീട്, തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍വച്ചും പണം ചോദിച്ചത്രേ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിനും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല, അഴിമതിക്കെതിരെ പരാതി നല്‍കിയതിന് അബ്ദുഹ്മാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി.

    ReplyDelete
  2. റേഷന്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശിനും മറ്റും എതിരെ കോഴിക്കോട് വിജിലന്‍സ് കോടതി കുറ്റപത്രം സമര്‍പ്പിച്ചു. റേഷന്‍ മൊത്ത വ്യാപാര കേന്ദ്രം തുടങ്ങാന്‍ കെപിസിസി അംഗമായിരുന്ന എന്‍ കെ അബ്ദുള്‍ റഹ്മാനില്‍ നിന്നും 25 ലക്ഷംരൂപ കൈക്കൂലി ചോദിച്ചുവെന്നാണ് കേസ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജു, ഡിഎസ്ഒ ആയിരുന്ന ഒ സുബ്രഹ്മണ്യം, ടിഎസ്ഒ ആയിരുന്ന ടി ആര്‍ സഹദേവന്‍, മലപ്പുറം ഊരകം സ്വദേശി കെ പി സഹീര്‍ നവാസ് എന്നിവര്‍ക്കാണ് കുറ്റപത്രം. ലൈസന്‍സി നിയമനത്തില്‍ ഇടപെട്ട് അനധികൃതമായി കെ പി സഹീര്‍ നവാസിന് മന്ത്രി ലൈസന്‍സ് നല്‍കിയെന്നാണ് ആരോപണം. ഇതിനായി വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിനാണ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയത്.

    ReplyDelete
  3. അഴിമതി കേസില്‍ കുറ്റപത്രം ലഭിച്ച ജില്ലയിലെ ആദ്യ എംഎല്‍എയെന്ന ഖ്യാതി അടൂര്‍ പ്രകാശിന്. റേഷന്‍ കട അനുവദിക്കുന്നതില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നിലവില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. പലവ്യഞ്ജനം അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങി തിരിമറി നടത്തിയെന്ന പരാതിയില്‍ സിബിഐ അന്വേഷണം നടന്നുവരുന്നു. എന്നാല്‍ അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട വ്യക്തിയെന്ന നിലയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസിലും നീക്കങ്ങള്‍ തുടങ്ങി. കഴിഞ്ഞ മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി കോന്നി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ രണ്ടാമത്തെ പ്രാവശ്യം, 2001-06 കാലത്താണ് ഭക്ഷ്യവകുപ്പിന്റെ ചുമതലവഹിച്ച മന്ത്രിയെന്ന നിലയില്‍ അഴിമതി ആരോപണങ്ങളുടെ കൂമ്പാരം ഉയര്‍ന്നത്. ആരോപണങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിവിധ പരാതികളില്‍ അന്വേഷണം നടന്നുവരികയാണ്.

    രാഷ്ട്രീയ ഏതിരാളികളല്ല പ്രകാശിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കെപിസിസി എക്സിക്യൂട്ടീവംഗമായിരുന്ന കെ പി അബ്ദുറഹ്മാനാണ് ആരോപണം ഉയര്‍ത്തിയത്. അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം ആയിരുന്ന അബ്ദുറഹ്മാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. ഇടുക്കി ജില്ലയില്‍ മാനദണ്ഡം ലംഘിച്ച് റേഷന്‍ ഡിപ്പോ അനുവദിച്ചെന്ന ആരോപണത്തിലും വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. പ്രകാശ് മന്ത്രിയായിരുന്ന കാലത്ത് റേഷന്‍ ഡിപ്പോ അഴിമതിയടക്കം വിവിധ ഇടപാടുകളിലായി 40 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം ഉയര്‍ന്നത്. ഇതില്‍ കെപിസിസി അംഗം കൂടിയായിരുന്ന കെ പി അബ്ദുറഹ്മാനോട് ഡിപ്പോ അനുവദിക്കുന്നതിന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടത് ആദ്യം വെറും ആരോപണമായി ഉയര്‍ന്നതാണ്. റേഷന്‍ കട അനുവദിക്കുന്നതിന് അന്ന് മന്ത്രിയായിരുന്ന പ്രകാശ് മാത്രമല്ല അദ്ദേഹത്തിന്റെ സെക്രട്ടറിയും കൈക്കൂലി ചോദിച്ചുവെന്നാണ് പരാതി. രണ്ടു പേര്‍ക്കുമെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ട്. അഴിമതി ആരോപണം ഉന്നയിച്ച കെപിസിസി അംഗത്തെ പാര്‍ടിയില്‍നിന്നും പുറത്താക്കിയ കോണ്‍ഗ്രസ് ആരോപണ വിധേയനായ വ്യക്തിയെ വീണ്ടും സീറ്റു നല്‍കി മത്സരിപ്പിക്കുകയായിരുന്നു.

    ReplyDelete