Thursday, February 24, 2011

പുതുപ്പള്ളി വീണ്ടും ചുവക്കുന്നതില്‍ അഭിമാനപൂര്‍വം വി കെ കുമാരന്‍.

പുതുപ്പള്ളി: കര്‍ഷകത്തൊഴിലാളി സമരത്തിന്റെ പേരില്‍ കിട്ടിയ കൊലക്കയറില്‍നിന്ന് മോചനം ലഭിച്ചതില്‍ വടക്കേടത്ത് കുമാരന്‍ ഇപ്പോള്‍ ആഹ്ളാദിക്കുകയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ പുതുപ്പള്ളി കൊലക്കേസിലെ നാലാം പ്രതിയായിരുന്നു വി കെ കുമാരന്‍ എന്ന വടക്കേടത്ത് കുമാരന്‍. സംസ്ഥാനത്തിന് ഇടതുസര്‍ക്കാര്‍ നല്‍കിയ വികസന മുന്നേറ്റത്തിനൊപ്പം പുതുപ്പള്ളി വീണ്ടും ചുവക്കുന്നതാണ് കുമാരനെ ആഹ്ളാദിപ്പിക്കുന്നത്. തെക്കന്‍ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണനെ ഹാരമണിയിച്ചപ്പോള്‍ കുമാരന്‍ ഓര്‍മകളിലേക്ക് മടങ്ങിപ്പോയി.

കര്‍ഷകത്തൊഴിലാളികളുടെ കൂലി വര്‍ധനയ്ക്കും നെല്‍പ്പാടങ്ങളിലെ പതം നല്‍കുന്നതുസംബന്ധിച്ചും അന്ന് പുതുപ്പള്ളിയിലെ കര്‍ഷകത്തൊഴിലാളികള്‍ സമരത്തിലായിരുന്നു. കോണ്‍ഗ്രസ് ഈ സമരത്തെ ഗുണ്ടകളെ ഉപയോഗിച്ചാണ് നേരിട്ടത്. സമരക്കാരെ മര്‍ദിച്ചും വീടുതോറും അക്രമം അഴിച്ചുവിട്ടും സമരം അടിച്ചമര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പതിനാലോളം വരുന്ന ഗുണ്ടാസംഘത്തെ തൊഴിലാളികള്‍ എതിരിട്ടപ്പോള്‍ ഗുണ്ടകളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 1970 ഡിസംബര്‍ 13നാണ് സംഭവം. കുമാരനുള്‍പ്പെടെ പത്ത് പ്രതികള്‍. 71 ഏപ്രില്‍ ആറിന് സെഷന്‍സ് കോടതിവിധി വന്നു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ. കുമാരന്‍ നാലാംപ്രതി. അഞ്ച് പ്രതികളെ വെറുതെവിട്ടു. ഹൈക്കോടതി അപ്പീല്‍ വിധി ശരിവച്ചു. സുപ്രീംകോടതി അഞ്ചുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി. ബാക്കി അഞ്ചുപേരെ വെറുതെവിട്ടു. തടവുശിക്ഷ 1981വരെ. 81ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നപ്പോള്‍ രാഷ്ട്രീയ തടവുകാര്‍ക്ക് നല്‍കിയ ഇളവില്‍ ജയില്‍ മോചനം. ഓര്‍മകളില്‍നിന്നും മടങ്ങിയ കുമാരന്റെ കണ്ണുകളില്‍ അഭിമാനത്തിളക്കം.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനവര്‍ഗ ക്ഷേമത്തിന് നല്‍കിയ സംഭാവനകള്‍ തന്റെ പ്രതീക്ഷയായ പൂര്‍ണവിമോചനത്തിലേക്ക് വഴിതുറന്നിരിക്കുന്നു. അതാണ് പുതുപ്പള്ളി ഇപ്പോള്‍ വീണ്ടും ചെങ്കടലായതെന്നും കുമാരന്‍ പറഞ്ഞു. ജയില്‍ മോചിതനായ കുമാരന്‍ സിപിഐ എമ്മിലും സിഐടിയുവിലും കര്‍ഷകത്തൊഴിലാളി യൂണിയനിലും സജീജ പ്രവര്‍ത്തകനായി. പുതുപ്പള്ളി ലോക്കല്‍കമ്മിറ്റിയംഗം, സിഐടിയു വില്ലേജ് സെക്രട്ടറി, കെഎസ്കെടിയു ഏരിയകമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സജീവ പ്രവര്‍ത്തനത്തിലില്ല. വികസന മുന്നേറ്റ ജാഥാ സ്വീകരണചടങ്ങില്‍ സംഘാടകര്‍ ക്ഷണിച്ചത് കുമാരന്റെ ത്യാഗോജ്വല വര്‍ഗ സമര പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചുകൊണ്ടായിരുന്നു.

ദേശാഭിമാനി 240211

1 comment:

  1. കര്‍ഷകത്തൊഴിലാളി സമരത്തിന്റെ പേരില്‍ കിട്ടിയ കൊലക്കയറില്‍നിന്ന് മോചനം ലഭിച്ചതില്‍ വടക്കേടത്ത് കുമാരന്‍ ഇപ്പോള്‍ ആഹ്ളാദിക്കുകയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ പുതുപ്പള്ളി കൊലക്കേസിലെ നാലാം പ്രതിയായിരുന്നു വി കെ കുമാരന്‍ എന്ന വടക്കേടത്ത് കുമാരന്‍. സംസ്ഥാനത്തിന് ഇടതുസര്‍ക്കാര്‍ നല്‍കിയ വികസന മുന്നേറ്റത്തിനൊപ്പം പുതുപ്പള്ളി വീണ്ടും ചുവക്കുന്നതാണ് കുമാരനെ ആഹ്ളാദിപ്പിക്കുന്നത്. തെക്കന്‍ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണനെ ഹാരമണിയിച്ചപ്പോള്‍ കുമാരന്‍ ഓര്‍മകളിലേക്ക് മടങ്ങിപ്പോയി.

    ReplyDelete