Saturday, September 24, 2011

മത്സ്യഗ്രാമം പദ്ധതി ഉപേക്ഷിച്ചു

കൊച്ചി: മത്സ്യത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സമഗ്ര പുരോഗതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട മത്സ്യഗ്രാമം പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. സംസ്ഥാനത്തെ 25 ഗ്രാമങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതി പേരുമാറ്റി ഒറ്റ ഗ്രാമത്തിലേക്ക് ഒതുക്കാനാണ് നീക്കം. പദ്ധതി പൂര്‍ണമായി നിര്‍ത്തലാക്കിയെന്ന വിമര്‍ശനം ഒഴിവാക്കാനാണ് ഈ തീരുമാനം. മത്സ്യഗ്രാമത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം അനുവദിച്ച 50 കോടി രൂപ ഇതര പദ്ധതികള്‍ക്കായി ചെലവഴിക്കാനും തീരുമാനിന്നെന്നാണ് റിപ്പോര്‍ട്ട്.
മത്സ്യഗ്രാമത്തിലെ എല്ലാവീടുകളിലും അഞ്ചുവര്‍ഷത്തിനകം കക്കൂസ്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പുവരുത്തുക, മുഴുവന്‍ കുട്ടികള്‍ക്കും പത്താംതരം വിദ്യാഭ്യാസം, സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനം ഉറപ്പാക്കുക, ശിശുമരണ നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ താഴ്ത്തുക തുടങ്ങിയവയ്ക്കാവശ്യമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ഗ്രാമത്തിലെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷേമനിധി അംഗത്വവും ഇന്‍ഷുറന്‍സും ഉറപ്പുനല്‍കിയിരുന്നു. 200 കോടിരൂപയുടെ പദ്ധതിയില്‍ ആദ്യവര്‍ഷത്തേക്ക് 50 കോടി രൂപയും 2011-12ല്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ഉള്‍പ്പെടുത്തിയത്. ഇതാണ് ഇല്ലാതാക്കുന്നത്.

വിഴിഞ്ഞം, പൂന്തുറ, അഞ്ചുതെങ്ങ്, പരവൂര്‍ തെക്കുംഭാഗം, തങ്കശേരി, പുത്തന്‍തുറ, പുറക്കാട്, കാട്ടൂര്‍ , പള്ളിത്തോട്, ചെല്ലാനം, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, പെരിഞ്ഞനം, കൈപ്പമംഗലം, എടക്കഴിയൂര്‍ , പുറത്തൂര്‍ , താനൂര്‍ , മാറാട്, പള്ളിക്കണ്ടി, എലത്തൂര്‍ , ചാലില്‍ ഗോപാലപേട്ട (തലശേരി), എടക്കാട്, പുതിയങ്ങാടി, പൂഞ്ചാവി, കോയിപ്പാടി എന്നിവിടങ്ങളെയാണ് എല്‍ഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവയില്‍ മലപ്പുറത്തെ താനൂരിനെ മാത്രം നിലനിര്‍ത്തി ഇതര ഗ്രാമങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കി. താനൂരിനായി മത്സ്യബന്ധനഗ്രാമം എന്നാണ് പദ്ധതി പേരുമാറ്റിയത്. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കായുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. പഞ്ഞമാസത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന സമ്പാദ്യ സമാശ്വാസപദ്ധതിയും നിലച്ചു.
(ഷഫീഖ് അമരാവതി)

തനത് മത്സ്യയിനങ്ങളില്‍ ബഹുഭൂരിപക്ഷവും വംശനാശഭീഷണിയില്‍

ആലപ്പുഴ: കേരളത്തിന്റെ 39 തനത് മത്സ്യയിനങ്ങളില്‍ 25 എണ്ണവും വംശനാശ ഭീഷണി നേരിടുന്നതായി "ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍" നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി "എട്രീ" പ്രതിനിധി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ രണ്ടിനങ്ങള്‍ അതീവഭീഷണിയിലാണ്. വയനാട് പൂക്കോട്ട് തടാകത്തില്‍ കാണുന്ന പരല്‍മീന്‍ ഇനത്തില്‍പ്പെട്ടവയും ശാന്തന്‍പാറ പ്രദേശത്ത് കാണുന്ന കല്ലേമുട്ടിയുമാണിവ. മഞ്ഞക്കൂരി, പാറക്കൂരി, കല്‍നക്കി, കൂരല്‍ ഇനങ്ങളും വംശനാശഭീഷണിയിലാണ്.
കേരളം, കര്‍ണാടകം, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ പശ്ചിമഘട്ടങ്ങളിലാണ് ഇതുസംബന്ധിച്ച സര്‍വെ നടത്തിയത്. കേരളത്തില്‍ 10 അംഗസംഘമാണ് സര്‍വെ നടത്തിയത്. കേരളത്തില്‍ കാണപ്പെടുന്ന 168 ഇനങ്ങളില്‍ 53 ഇനങ്ങളും വംശനാശഭീഷണിയിലാണ്. 35 ഇനം അതീവ വംശനാശഭീഷണിയിലും 14 എണ്ണം ഭാഗീക വംശനാശഭീഷണിയിലുമാണ്. സര്‍വെയില്‍ എല്ലായിടങ്ങളിലുമായി കണ്ടെത്തിയ 290 ഇനങ്ങളില്‍ 97 ഇനങ്ങളും വംശനാശഭീഷണിയിലാണ്. വിദേശ ഇനങ്ങളായ 13 മത്സ്യയിനങ്ങള്‍ കേരളത്തില്‍ കാണപ്പെടുന്നുണ്ട്. തെക്കേ ആഫ്രിക്കന്‍ ഇനങ്ങളായ അഞ്ചുതരം മത്സ്യങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ആഫ്രിക്കല്‍ മത്സ്യമായ സ്വര്‍ണ്ണമത്സ്യം പെരിയാറ്റില്‍ സുലഭമാണ്. ആഫ്രിക്കന്‍ മൂഴിയും കേരളത്തിലെ നദികളില്‍ കാണപ്പെടുന്നു.

വിദേശയിന മത്സരങ്ങള്‍ നാടന്‍ മത്സ്യത്തിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുകയും നാടന്‍ മത്സ്യവംശങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. ജലമലിനീകരണമാണ് മത്സ്യവംശനാശത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വിദേശ മത്സ്യങ്ങളെ പിടിച്ചുമാറ്റുകയും വിദേശമത്സ്യങ്ങള്‍ ജലാശയങ്ങളില്‍ എത്താതിരിക്കുകയുമാണ് നടന്‍മത്സ്യങ്ങള്‍ നശിക്കാതിരിക്കാന്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുകയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഫ്രാന്‍സി കെ കാക്കശേരി, മത്സ്യശാസ്ത്രജ്ഞന്‍ അന്‍വര്‍ അലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 240911

1 comment:

  1. മത്സ്യത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സമഗ്ര പുരോഗതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട മത്സ്യഗ്രാമം പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. സംസ്ഥാനത്തെ 25 ഗ്രാമങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതി പേരുമാറ്റി ഒറ്റ ഗ്രാമത്തിലേക്ക് ഒതുക്കാനാണ് നീക്കം. പദ്ധതി പൂര്‍ണമായി നിര്‍ത്തലാക്കിയെന്ന വിമര്‍ശനം ഒഴിവാക്കാനാണ് ഈ തീരുമാനം. മത്സ്യഗ്രാമത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം അനുവദിച്ച 50 കോടി രൂപ ഇതര പദ്ധതികള്‍ക്കായി ചെലവഴിക്കാനും തീരുമാനിന്നെന്നാണ് റിപ്പോര്‍ട്ട്.

    ReplyDelete