Friday, September 30, 2011

ആരോഗ്യവകുപ്പ് സംവരണം അട്ടിമറിച്ചു

സ്ഥലംമാറ്റത്തിലൂടെ ഒഴിവു നികത്തിയതുവഴി ആരോഗ്യവകുപ്പ് സ്റ്റാഫ് നേഴ്സുമാരുടെ നിയമന സംവരണവും അട്ടിമറിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ , കാസര്‍കോട് ജില്ലകളില്‍ മുസ്ലിം, ധീവര, നാടാര്‍ , ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങളുടെ അവസരങ്ങളാണ് തിങ്കളാഴ്ച ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിലൂടെ അട്ടിമറിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നതതലയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സംവരണഒഴിവുകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുന്നത് ഗുരുതര നിയമപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്ഥലം മാറ്റ ഉത്തരവ് ഉടന്‍ ഇറക്കുന്നതിന് സമ്മര്‍ദം ചെലുത്തിയതായാണ് വിവരം.

സര്‍ക്കാര്‍ നേഴ്സുമാരുടെ സര്‍വീസ് വിഭജിച്ച് മെഡിക്കല്‍ കോളേജില്‍നിന്ന് ആരോഗ്യവകുപ്പിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടവരെ നിയമിച്ച് ഒഴിവുനികത്തുകയാണ്. ഈ തസ്തികകളില്‍ 2011 ആഗസ്ത് നാലിന് തിരുവനന്തപുരം ജില്ലയിലും 2010 ജൂലൈയില്‍ മറ്റു ജില്ലകളിലേക്കും പിഎസ്സി നടത്തിയ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തീരുമാനം തിരിച്ചടിയായി. സ്റ്റാഫ് നേഴ്സ് (ഗ്രേഡ്-2) തസ്തികയില്‍ തിരുവനന്തപുരത്ത് മുസ്ലിം വിഭാഗത്തിന് 102ഉം ധീവരവിഭാഗത്തിന് 11ഉം അവസരങ്ങള്‍ ലഭിക്കുമായിരുന്നു. തൃശൂരില്‍ മുസ്ലിം വിഭാഗത്തില്‍ 36ഉം ധീവരവിഭാഗത്തില്‍ നാലും ഒഴിവുണ്ട്. ഇതുള്‍പ്പെടെ മുഴുവന്‍ ജില്ലകളിലെയും ഒഴിവുകള്‍ സ്ഥലംമാറ്റംവഴി നികത്താനാണ് ഉത്തരവ്.

സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നും മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട 84 പേരെ സ്ഥലംമാറ്റിയുള്ള ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ചയാണ് ഇറങ്ങിയത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുകീഴിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്ഐടി എന്നിവിടങ്ങളില്‍നിന്ന് ജില്ലയിലെ ആരോഗ്യവകുപ്പിനുകീഴിലെ വിവിധ ആശുപത്രികളിലേക്ക് സ്ഥലംമാറ്റം അനുവദിച്ചുകൊണ്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ് 20ന് നിലവില്‍വന്നിരുന്നു. 31 പേരാണ് ഈയിനത്തില്‍ സ്ഥലംമാറ്റം നേടിയത്. പിഎസ്സിക്ക് റിപ്പോര്‍ട്ട്ചെയ്തതടക്കമുള്ള ഒഴിവുകള്‍ സ്ഥലം മാറ്റംവഴി നികത്താന്‍ നീക്കം നടക്കുന്നതായി നേരത്തെ "ദേശാഭിമാനി" റിപ്പോര്‍ട്ട്ചെയ്തിരുന്നു. ഇതാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ യാഥാര്‍ഥ്യമായത്. നേരിട്ടുള്ള നിയമനത്തിന്റെ പത്തുശതമാനമേ സ്ഥലംമാറ്റംവഴി അനുവദിക്കാവൂ എന്നു ചട്ടമുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തി. സംസ്ഥാനത്ത് മെയ് 21 നടന്ന പിഎസ്സി പരീക്ഷ എഴുതിയ അമ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികളുടെ ഭാവിയാണ് ഇതോടെ കരിനിഴലിലായത്.
(ആനന്ദ് ശിവന്‍)

deshabhimani 300911

No comments:

Post a Comment