Friday, September 23, 2011

ബഹുരാഷ്ട്ര കുത്തകകള്‍ തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യത്തിനും എതിരെ

മാരുതി സുസുക്കിയുടെ ഗുഡ്ഗാവ്, മനേസര്‍ പ്ലാന്റുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പതഞ്ഞുയരുന്ന തൊഴില്‍ പ്രശ്‌നങ്ങളും തൊഴില്‍ ബന്ധങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ നിക്ഷിപ്ത താല്‍പര്യങ്ങളും ന്യായമായ തൊഴിലാളി താല്‍പര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. തൊഴിലാളികള്‍ക്കു സംഘടിക്കാനുള്ള അവകാശമുണ്ടോ, എങ്കില്‍ അവരെ ആര് സംഘടിപ്പിക്കണം. ഈ കാതലായ രാഷ്ട്രീയ പ്രശ്‌നമാണ് മാരുതി സുസുക്കി കാര്‍ നിര്‍മാണശാലകളില്‍ ഉയരുന്ന രാഷ്ട്രീയ പ്രശ്‌നം.

ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്കു നല്‍കുന്ന മൗലിക അവകാശമാണ് സംഘടിക്കാനുള്ളത്. സംഘടിക്കാനുള്ള അവകാശത്തില്‍ നിസംശയം തൊഴിലാളികളുടെ അവകാശവും ഉള്‍പ്പെടും. ഹീറോ ഹോണ്ടയുടെ ഹരിയാനയിലെ ധനുവേര പ്ലാന്റില്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ എ ഐ ടി യു സി മുന്നോട്ടുവന്നു. തൊഴിലാളി നേതാക്കളുടെമേല്‍ ആയുധ നിയമവും വധശ്രമവും അടക്കം ആരോപിച്ച് സംഘടനാ സ്വാതന്ത്ര്യം തകര്‍ക്കാനാണ് അന്ന് ബഹുരാഷ്ട്ര കുത്തക കമ്പനി ശ്രമിച്ചത്. ശക്തമായ ഇടപെടലിലൂടെ തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അന്ന് എ ഐ ടി യു സിക്കു കഴിഞ്ഞു.

ഇന്ത്യയില്‍ വേരുറപ്പിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഒന്നൊന്നായി ഇത്തരത്തില്‍ തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശത്തെ തകര്‍ക്കാനും അതുവഴി സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ചും തൊഴില്‍ അന്തരീക്ഷം സംബന്ധിച്ചുമുള്ള അവരുടെ കൂട്ടായ വിലപേശലിനെ തടയാനും തകര്‍ക്കാനുമാണ് ശ്രമം നടത്തിവരുന്നത്. ഇന്ത്യയിലെ സംഘടിത തൊഴിലാളി വര്‍ഗം നിയമാധിഷ്ടിതമായി നേടിയെടുത്ത ഈ അവകാശങ്ങള്‍ അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമം നടന്നു വരുന്നത്.
ജര്‍മന്‍ ബഹുരാഷ്ട്ര കുത്തകയായ ബോഷ്  തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബോഷ് ഷാസി സിസ്റ്റംസ് കാംഗാര്‍ സംഘടന എന്ന യൂണിയന് രൂപംനല്‍കുന്നതില്‍ വിജയിച്ചു.

കൊറിയന്‍ കമ്പനി ഖോണ്‍ജില്‍ ഓട്ടോപാര്‍ട്ട് ലിമിറ്റഡ് അവരുടെ ചെന്നൈ പ്ലാന്റില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രമത്തെ തടസപ്പെടുത്തുകയാണ്. വാഹനങ്ങളുടെ ഹീറ്റ് എക്‌സ്‌ചേഞ്ചുകള്‍ നിര്‍വമിക്കുന്ന കമ്പനി അംഗീകാരത്തിനായി ശ്രമിക്കുന്ന യൂണിയന്‍ അംഗങ്ങളെ പുതിയതായി പൂനെയില്‍ ആരംഭിക്കുന്ന പ്ലാന്റില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന പേരില്‍, 21 തൊഴിലാളികളെ, അവിടേക്ക് സ്ഥലംമാറ്റിയാണ് പ്രതികരിച്ചത്. വിഷയം കോടതിയിലെത്തിച്ച യൂണിയന് പരമാവധി രണ്ടു മാസക്കാലത്തേക്കാണ് ഈ സ്ഥലംമാറ്റമെന്നു ഉറപ്പു നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. അംഗീകാരത്തിനു വേണ്ടി യൂണിയന്‍ ശ്രമം തുടരുകയുമാണ്.

ഹുണ്ടായ് മോട്ടേഴ്‌സിന്റെ ചെന്നൈ യൂണിറ്റില്‍ തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തൊഴില്‍ കുഴപ്പങ്ങള്‍ ഇനിയും അപരിഹാര്യമായി തുടരുകയാണ്. തങ്ങള്‍ രൂപീകരിച്ച ഏഴംഗ കമ്മിറ്റി വഴി മാത്രമെ തൊഴിലാളികളുമായി ചര്‍ച്ച നടത്താനാവുവെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചുവരുന്നത്. ഇതിനകം 65 തൊഴിലാളികളെ കമ്പനി പിരിച്ചയച്ചു. 34 പേര്‍ സസ്‌പെന്‍ഷനിലാണ്. 840 പേരുടെ വേതനം വെട്ടിക്കുറച്ചു. അവിടെയും തൊഴിലാളികള്‍ കമ്പനിയുടെ കടുംപിടുത്തത്തനെതിരെ സമരം തുടരുകയാണ്.

ഇറ്റാലിയന്‍ വാഹന കമ്പനിയായ ഗാര്‍ഡിയാനോ ട്രാന്‍സ്മിഷനിലെ സ്ഥിതിയും വിഭിന്നമല്ല. 2008 യൂണിയന്‍ അംഗീകാരത്തിനുവേണ്ടി നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ മരണത്തിലേക്കാണ് സമരം എത്തിയത്.

മാരുതി സുസൂക്കിയുടെ മനേസര്‍ പ്ലാന്റില്‍ നല്ല നടപ്പ് ബോണ്ട് ഒപ്പിടണമെന്ന ആവശ്യമാണ് മാനേജ്‌മെന്റ് മുന്നോട്ടുവെയ്ക്കുന്നത്. ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് തൊഴിലാളികള്‍ പിരിച്ചുവിടപെട്ടു. 61 പേര്‍ സസ്‌പെന്‍ഷനിലായി. നിയമവിരുദ്ധമായ കരിങ്കാലി നിയമനമാണ് ഇപ്പോള്‍ മാനേജ്‌മെന്റ് അവലംബിക്കുന്നത്.

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ പ്രാകൃതമായ നിയന്ത്രണങ്ങളാണ് തൊഴിലാളികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. യൂണിയനുകളെ അംഗീകരിക്കാനോ അവരോട് ചര്‍ച്ച ചെയ്യാനോ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികളെ നിയന്ത്രിക്കാനും നിലക്കുനിര്‍ത്താനും ഗവണ്‍മെന്റ് വിസമ്മതിക്കുന്നു. തൊഴിലാളിവര്‍ഗത്തിനും അവരുടെ ട്രേഡ് യൂണിയനുകള്‍ക്കും വെല്ലുവിളികള്‍ നിറഞ്ഞ കാലമാണ് ബഹുരാഷ്ട്ര കുത്തകകള്‍ ഒരുക്കുന്നത്.

janayugom 230911

1 comment:

  1. മാരുതി സുസുക്കിയുടെ ഗുഡ്ഗാവ്, മനേസര്‍ പ്ലാന്റുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പതഞ്ഞുയരുന്ന തൊഴില്‍ പ്രശ്‌നങ്ങളും തൊഴില്‍ ബന്ധങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ നിക്ഷിപ്ത താല്‍പര്യങ്ങളും ന്യായമായ തൊഴിലാളി താല്‍പര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. തൊഴിലാളികള്‍ക്കു സംഘടിക്കാനുള്ള അവകാശമുണ്ടോ, എങ്കില്‍ അവരെ ആര് സംഘടിപ്പിക്കണം. ഈ കാതലായ രാഷ്ട്രീയ പ്രശ്‌നമാണ് മാരുതി സുസുക്കി കാര്‍ നിര്‍മാണശാലകളില്‍ ഉയരുന്ന രാഷ്ട്രീയ പ്രശ്‌നം.

    ReplyDelete