Monday, September 26, 2011

പൊതുവിതരണ മേഖല കുത്തക വ്യാപാരികളുടെ കൈയില്‍

സംസ്ഥാനത്ത് പൊതുവിതരണമേഖല കുത്തക വ്യാപാരികള്‍ കൈയടക്കുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് എത്രകിലോ അരിയും സാധനങ്ങളും നല്‍കണമെന്ന് തീരുമാനിക്കുന്നത് ചില മൊത്തവ്യാപാരികളായി മാറിക്കഴിഞ്ഞു. ഇവര്‍ക്ക് മന്ത്രിതല ബന്ധമുണ്ടെന്നാണ് ആരോപണം. റേഷന്‍കട ഉടമകളും സപ്ലൈ ഉദ്യോഗസ്ഥരും റേഷന്‍ സാധനങ്ങള്‍ കടത്തുന്ന മൊത്തവ്യാപാരികളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്ന വസ്തുത റേഷന്‍ വ്യാപാരികള്‍ സമ്മതിക്കുന്നു. എറണാകുളം ജില്ലയില്‍ ഇതിനുവഴങ്ങാത്ത റേഷന്‍വ്യാപാരികളെ മൊത്തവ്യാപാരികള്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.

ഒരു റേഷന്‍ കടക്കാരന്‍ പത്ത് ചാക്ക് അരിയും മറ്റ് സാധനങ്ങളും ഗോഡൗണുകളില്‍വച്ച് മൊത്തവ്യാപാരിക്ക് കൈമാറുകയാണ്. ഇത് കൊണ്ടുപോകുന്നവര്‍ ആരാണെന്നുപോലും റേഷന്‍ കടക്കാരന് അറിയില്ല. സപ്ലൈ ഓഫീസര്‍ കാര്യങ്ങളെല്ലാം മുറതെറ്റാതെ ചെയ്തുകൊള്ളും. ഈ വ്യവസ്ഥ അംഗീകരിച്ചാല്‍ റേഷന്‍ വ്യാപാരിക്ക് യാതൊരു പ്രശ്‌നവും പിന്നീട് നേരിടേണ്ടി വരില്ല. ഉദ്യോഗസ്ഥന്റെ മാസപ്പടി കഴിച്ചുള്ള പണം റേഷന്‍ വ്യാപാരിക്ക് ലഭിക്കുകയും ചെയ്യും. സപ്ലൈ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥ അംഗീകരിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം കടയിലെ സ്‌റ്റോക്ക് പരിശോധിക്കും. ഇതോടെ വഴങ്ങാത്ത ഏതു റേഷന്‍ വ്യാപാരിയും വഴങ്ങും. എറണാകുളത്ത് റേഷന്‍ കടയിലേക്ക് എത്രകിലോ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന് തീരുമാനിക്കുന്നതുപോലും മൊത്തവ്യാപാരികളുടെ അധികാര പരിധിയിലായിക്കഴിഞ്ഞു. ഇവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലോഡാണ് ആദ്യം പോകുന്നത്.

റേഷന്‍ മാഫിയാ സംഘത്തെ നേരിടുന്നതിനുള്ള കഴിവില്ലാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ പലപ്പോഴും ഉദ്യോഗസ്ഥന്മാരുടെ കരുണ തേടുകയാണ് പതിവ്. റേഷന്‍ കടകളില്‍നിന്ന് അരി കടത്തുന്നത് ജനങ്ങള്‍ക്ക് പിടിക്കാനും കഴിയില്ല. കാരണം കടത്തുന്ന അരി റേഷന്‍കടകളില്‍ പോലും എത്താറില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം മാഫിയ പ്രവര്‍ത്തിക്കുന്നെണ്ടെന്ന് റേഷന്‍വ്യാപാരികള്‍ സമ്മതിക്കുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മുഖ്യമന്ത്രിക്ക് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാന്‍ കഴിയുമെങ്കിലും ഈ റാക്കറ്റില്‍നിന്ന് പുറത്തുചാടാനാവില്ല. മന്ത്രിയുടെ പാര്‍ട്ടിയുടെ നേതാക്കള്‍ വരെ ഈ ശൃംഖലയില്‍ കണ്ണികളാണെന്ന്് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ഒരു രൂപയ്ക്ക് അരി പദ്ധതി നടപ്പിലാക്കിയതോടെ പൊതുവിരണരംഗത്തെ അഴിമതി വ്യാപിച്ചതായി വ്യാപാരികള്‍ പറയുന്നു. റേഷന്‍ വ്യാപാരികളുടെ സംഘടനയുടെ സംസ്ഥാനപ്രസിഡന്റ് സൂചിപ്പിച്ചതനുസരിച്ച് മാസംപ്രതി ജില്ലാ-താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥര്‍ മൂന്നു കോടി രൂപ 'കിമ്പള' ഇനത്തില്‍ പറ്റുന്നുണ്ടെന്നാണ് . ഇത് ഓണക്കലത്ത് ആറുകോടിയായി ഉയര്‍ന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരുടെ ലിസ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ഇതിനുശേഷം കോഴ നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വിലപോകില്ലെന്നാണ് റേഷന്‍ വ്യീപാരികള്‍ സ്വകാര്യമായി പറയുന്നത്.

janayugom 260911

1 comment:

  1. സംസ്ഥാനത്ത് പൊതുവിതരണമേഖല കുത്തക വ്യാപാരികള്‍ കൈയടക്കുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് എത്രകിലോ അരിയും സാധനങ്ങളും നല്‍കണമെന്ന് തീരുമാനിക്കുന്നത് ചില മൊത്തവ്യാപാരികളായി മാറിക്കഴിഞ്ഞു. ഇവര്‍ക്ക് മന്ത്രിതല ബന്ധമുണ്ടെന്നാണ് ആരോപണം. റേഷന്‍കട ഉടമകളും സപ്ലൈ ഉദ്യോഗസ്ഥരും റേഷന്‍ സാധനങ്ങള്‍ കടത്തുന്ന മൊത്തവ്യാപാരികളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്ന വസ്തുത റേഷന്‍ വ്യാപാരികള്‍ സമ്മതിക്കുന്നു. എറണാകുളം ജില്ലയില്‍ ഇതിനുവഴങ്ങാത്ത റേഷന്‍വ്യാപാരികളെ മൊത്തവ്യാപാരികള്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.

    ReplyDelete