Tuesday, September 27, 2011

ആസൂത്രണകമീഷന്‍ കണക്ക് അംഗീകരിക്കാനാകില്ല: വിദഗ്ധര്‍

ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിനുള്ള വരുമാനപരിധിയായി നഗരങ്ങളില്‍ പ്രതിദിനം 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയുമെന്ന ആസൂത്രണ കമീഷന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രമുഖ സാമ്പത്തികവിദഗ്ധര്‍ . ഏതു മാനദണ്ഡമനുസരിച്ച് ദാരിദ്ര്യം അളന്നാലും രാജ്യത്തെ ദരിദ്രരുടെയും പട്ടിണിക്കാരുടെയും എണ്ണം വിപുലമായിത്തന്നെ തുടരുമെന്ന് 27 സാമ്പത്തികവിദഗ്ധര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും നേരിടുന്നതിന് സാര്‍വത്രിക പൊതുവിതരണസംവിധാനം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ ഇത് സാധ്യമാണ്. എന്നുമാത്രമല്ല ഉയര്‍ന്ന ഭക്ഷ്യവിലകളുടെ പശ്ചാത്തലത്തില്‍ മുന്‍ഗണനയോടെ കാണേണ്ട നയമായി പരിഗണിക്കുകയും വേണം. രാജ്യത്തെ ദരിദ്രരുടെ എണ്ണം, എണ്ണത്തില്‍ കുറവുണ്ടോ തുടങ്ങിയ വിഷയങ്ങളിലെല്ലാം അക്കാദമിക് സംവാദങ്ങള്‍ തുടരാമെങ്കിലും ഭക്ഷ്യലഭ്യതപോലുള്ള അടിസ്ഥാന ആവശ്യങ്ങളെ ഔദ്യോഗിക ദാരിദ്ര്യനിരക്കുമായി ബന്ധപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. ഇത് തെറ്റായ ഫലം സൃഷ്ടിക്കുകയും ചെയ്യും. പൊതുവിതരണസംവിധാനത്തില്‍ "97ല്‍ വരുത്തിയ എപിഎല്‍ - ബിപിഎല്‍ തരംതിരിവ് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. അര്‍ഹരായ ഒട്ടേറെയാളുകള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടു. പൊതുവിതരണസമ്പ്രദായത്തെ ഏറെക്കുറെ സാര്‍വത്രികമായി നിലനിര്‍ത്തുന്ന സംസ്ഥാനങ്ങളില്‍ ഭക്ഷ്യധാന്യങ്ങളും മറ്റും കൂടുതല്‍ ചെലവാകുകയും ഇതില്‍ ചോര്‍ച്ച കുറയുകയും ചെയ്തു- പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ ബംഗാള്‍ ധനമന്ത്രി അശോക്മിത്ര, അമിയ കുമാര്‍ ബാഗ്ചി, മുന്‍ യുജിസി ചെയര്‍മാന്‍ എസ് കെ തൊറാട്ട്, പ്രഭാത് പട്നായിക്, മധുര സ്വാമിനാഥന്‍ , ധനകമീഷന്‍ അംഗം അതുല്‍ശര്‍മ, ജി എസ് ഭല്ല, എസ് സുബ്രഹ്മണ്യന്‍ , സി പി ചന്ദ്രശേഖര്‍ , ജയതിഘോഷ്, പുലിന്‍ നായക്, മഹേന്ദ്രദേവ്, റിതു ധവാന്‍ , സുനന്ദസെന്‍ , വെങ്കടേഷ് ആത്രേയ, കെ പി കണ്ണന്‍ , നിര്‍മല്‍കുമാര്‍ ചന്ദ്ര, കെ നാഗരാജ്, സഞ്ജയ് റെഡ്ഡി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

ദേശാഭിമാനി 270911

1 comment:

  1. ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിനുള്ള വരുമാനപരിധിയായി നഗരങ്ങളില്‍ പ്രതിദിനം 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയുമെന്ന ആസൂത്രണ കമീഷന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രമുഖ സാമ്പത്തികവിദഗ്ധര്‍ . ഏതു മാനദണ്ഡമനുസരിച്ച് ദാരിദ്ര്യം അളന്നാലും രാജ്യത്തെ ദരിദ്രരുടെയും പട്ടിണിക്കാരുടെയും എണ്ണം വിപുലമായിത്തന്നെ തുടരുമെന്ന് 27 സാമ്പത്തികവിദഗ്ധര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete