Saturday, September 24, 2011

സുജല പദ്ധതി പാളി

സംസ്ഥാനത്ത് ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ സുജല പദ്ധതി ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാതിവഴിയിലായി. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലജന്യരോഗങ്ങള്‍ കൂടിവരുന്നതായി ആക്ഷേപം. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിന്റെ സഹായത്തോടെ സുജല പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കേണ്ട സുജല പദ്ധതിയാണ് എങ്ങുമെത്താതെ നിലക്കുന്നത്. ജല അതോറിറ്റിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ  അലംഭാവമാണ് പദ്ധതി തകിടം മറിയാനുള്ള കാരണം. പദ്ധതിയുടെ നടത്തിപ്പ് ചുമതല ജലനിധിയെ എല്‍പ്പിച്ചതോടെ സുജല പദ്ധതിയുടെ മരണമണിയും മുഴങ്ങി.
പഞ്ചായത്തുകളിലെ വിവിധ ജനകീയ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ ശുദ്ധി സംബന്ധിച്ച ബോധവല്‍ക്കരണമാണ് പദ്ധതിയുടെ ആദ്യപടിയായി നടപ്പാന്‍ തീരുമാനിച്ചത്.

ഇതിനായി കുടുംബശ്രി, സാക്ഷരതാ മിഷന്റെ കീഴിലുള്ള തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങിയ കൂട്ടായ്മകളെയാണ് പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്ത്. കൂടാതെ ബോധവല്‍ക്കരണം നല്‍കുന്ന പ്രദേശത്തെ വിവിധ കിണറുകള്‍, മറ്റ് കുടിവെള്ള സ്രോതസുകള്‍ എന്നിവിടങ്ങളിലെ വെള്ളം ശേഖരിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തുന്നതിന് കിറ്റുകള്‍ വിതരണം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ലക്ഷങ്ങള്‍ ചെലവിട്ട്  പരിശോധനാ കിറ്റുകള്‍ വാങ്ങിയെങ്കിലും പരിശോധകള്‍ കാര്യക്ഷമമായി നടന്നില്ല. പരിശോധനാ കിറ്റുകള്‍ ജലനിധിയുടെ ജില്ലാ ആസ്ഥാനങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ കാരണം കിറ്റുകള്‍ മഴ നനഞ്ഞ് ഉപയോഗശൂന്യമായി. കുടിവെള്ളത്തിലെ രോഗകാരികളായ ബാക്ടീരിയകള്‍ നശിപ്പിക്കുന്നതിനായി വാങ്ങിയ പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയ വസ്തുക്കളും ഇതേ സ്ഥിതിയെ തുടര്‍ന്ന് നശിച്ചു.   നാട്ടില്‍ എലിപ്പനി ഉള്‍പ്പടെയുള്ള ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാനും തുടങ്ങി.

പ്രാഥമിക പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന കുടിവെള്ള സാമ്പിളുകള്‍ ആലുവയിലുള്ള സെന്‍ട്രല്‍  ലാബില്‍ പരിശോധനയ്ക്ക് അയക്കാനായിരുന്നു തീരുമാനം.  ഇതും കാര്യക്ഷമമായി നടന്നില്ല. ആലുവയിലെ ലാബിന്റെ നവീകരണത്തിനായി ചെലവഴിച്ച ലക്ഷങ്ങളും ഇതോടെ പാഴായി. ജനങ്ങല്‍ക്ക് ലഭിക്കുന്ന കുടിവെള്ളം വീണ്ടും മലീമസം. രോഗപീഢകള്‍ മാത്രം ബാക്കി.

janayugom 240911

1 comment:

  1. സംസ്ഥാനത്ത് ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ സുജല പദ്ധതി ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാതിവഴിയിലായി. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലജന്യരോഗങ്ങള്‍ കൂടിവരുന്നതായി ആക്ഷേപം. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിന്റെ സഹായത്തോടെ സുജല പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.

    ReplyDelete