Sunday, September 25, 2011

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡല്‍ഹി യാത്ര പരാജയം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഒന്‍പത് മന്ത്രിമാരുടെയും ഡല്‍ഹി സന്ദര്‍ശനം തികഞ്ഞ പരാജയം. കേന്ദ്രം വാഗ്ദാനങ്ങള്‍ ഏറെ നല്‍കി മുഖ്യമന്ത്രയെയും സംഘത്തെയും മടക്കി.

യു ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ നൂറ് ദിനം പിന്നിട്ട് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ഡല്‍ഹി പര്യടനത്തില്‍ കാര്യമായൊന്നും നേടാനായില്ലെങ്കിലും കേന്ദ്രം നല്‍കിയ കൈനിറയെ വാഗ്ദാനങ്ങളും ഒരുപാട് ഉറപ്പുകളുമായാണ് സംഘം മടങ്ങുന്നത്. നിറഞ്ഞ മനസ്സോടെയാണ്  മടങ്ങുന്നത്. ഡല്‍ഹി സന്ദര്‍ശനം വന്‍വിജയമായിരുന്നു എന്നാണ് ഇന്നലെ കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും 16 കേന്ദ്രമന്ത്രിമാരുമായാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂടിക്കാഴ്ച നടത്തിയത്. പക്ഷേ കൂടെയുള്ള മന്ത്രിമാരുടെ എണ്ണത്തിനൊത്ത് പദ്ധതികള്‍പോലും നേടാനാകാതെ കേന്ദ്രം നല്‍കിയ അനുഭാവപൂര്‍വ്വമുള്ള ഉറപ്പിന്റെ സംതൃപ്തിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കെ എസ് ഐ ഡി സി-കെ ഐ ഒ സി എല്‍ (ഇരുമ്പയിര് ഘനനം), കെ എസ് ഐ ഡി സി-ഹഡ്‌കോ, റവന്യൂ വകുപ്പിന് കീഴിലുള്ള ഡിസാസ്റ്റര്‍ മാനേജമെന്റ്  ഡിപ്പാര്‍ട്ടുമെന്റ്-കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ജിയോ പാര്‍ഷ്യല്‍ ആപ്ലിക്കേഷന്‍ എന്നിങ്ങനെ മൂന്ന് ധാരണാ പത്രങ്ങളിലാണ് മന്ത്രിതല സംഘംത്തിന്റെ സന്ദര്‍ശനംകൊണ്ട് ഒപ്പുവെയ്ക്കാനായത്. അതേസമയം എത്ര ധാരണാ പത്രങ്ങള്‍ പ്രാവര്‍ത്തികമാകുന്നു എന്നത് സംബന്ധിച്ച് മന്ത്രിതല സംഘത്തിന് മൗനമാണുള്ളത്. കൊച്ചി മെട്രോ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. പദ്ധതി ഉടന്‍ വരുമോ എന്ന ചോദ്യത്തിന് അതെങ്ങനെയാണ് പറയാന്‍ കഴിയുക എന്നായിരുന്നു മറുപടി. പദ്ധതി ചെന്നൈ മെട്രോ മാതൃകയിലാണ് വരുകയെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും അക്കാര്യത്തിലും കൃത്യമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്കായില്ല.

വിഴിഞ്ഞം പദ്ധതിയുടെ സാമ്പത്തിയ ടെണ്ടര്‍ ഇനിയും പൊട്ടിച്ചിട്ടില്ല. പദ്ധതിക്ക് ടെണ്ടര്‍ നല്‍കിയ മുദ്രപോര്‍ട്‌സിനും വെല്‌സണ്‍ കമ്പനിക്കും സുരക്ഷാ ക്ലിയറന്‍സ് നല്‍കിയാല്‍ മാത്രമേ സാമ്പത്തിക ടെണ്ടര്‍ പൊട്ടിക്കാനാകൂ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രിയോദ് അഭ്യര്‍ത്ഥിച്ചു. ഉറപ്പ് വല്ലതും കിട്ടിയോ എന്ന തുടര്‍ ചോദ്യത്തിന് ഇല്ലെന്ന ഉറച്ച മറുപടിതന്നെയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ കാര്യത്തില്‍ കേന്ദ്ര സഹായം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് സംസ്ഥാനം തന്നെ വഹിച്ചാല്‍ മതിയെന്ന മറുപടിയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ഐ ഐ ടി ഉറപ്പ് ലഭിച്ചെന്ന് രാവിലെ നടത്തിയാ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അബ്ദുര്‍ റബ്ബും വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പറഞ്ഞെങ്കിലും വ്യക്തത ഉണ്ടായില്ല. വിശദീകരണം ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് അടുത്ത പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്തും എന്നായിരുന്നു മറുപടി കേന്ദ്രമാനവ വിഭവശേഷി സഹമന്ത്രി ഇ അഹമ്മദ് ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഉറപ്പിനപ്പുറം യാതൊന്നും പുതുതായി സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിതന്നെ സമ്മതിക്കേണ്ടിവന്നു. ഇടുക്കിയെ ക്ഷീര ജില്ലയാക്കാന്‍ ഒരു ലക്ഷം പശുക്കളെ വളര്‍ത്താനുള്ള പദ്ധതി കേരളം സമര്‍പ്പിച്ചപ്പോള്‍ ഇത്രയും പശുകുട്ടികളെ എവിടുന്ന് ലഭ്യമാക്കും എന്നതായിരുന്നു കേന്ദ്രത്തിന്റെ ചോദ്യം. ഇതിന് മറുപടി കൊടുക്കാനും മന്ത്രിതല സംഘത്തിന് കഴിഞ്ഞില്ല.

കേന്ദ്ര പദ്ധതിയായ പുരയ്ക്ക് കീഴില്‍ രണ്ട് പദ്ധതികള്‍ക്കായി ധനസഹായവും ലഭിച്ചു. മലപ്പുറം തിരൂരങ്ങാടി 89 കോടി രൂപയുടെ പദ്ധതി. ഇതില്‍ 76 കോടി കേന്ദ്ര സഹായം. തൃശൂര്‍ തളിക്കുളത്ത് 78 കോടി രൂപയുടെ പദ്ധതി. ഇതില്‍ 64 കോടി കേന്ദ്ര സഹായം. മഹിളാ കിസാന്‍ ശാക്തീകരണ്‍ യോജന പദ്ധതി പ്രകാരം 130 കോടി രൂപയും ലഭിച്ചു. ഇതിന് പുറമെ കേന്ദ്രം ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ റോഡ് വികസനത്തിന് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്രാനുമതി വൈകിയതുമൂലം പദ്ധതി ചെലവിലുണ്ടായ വര്‍ദ്ധനയായ 332.72 കോടി രൂപയും മാത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും നേടാനായത്.  

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയും ചര്‍ച്ച ചെയ്യാതെയുമാണ് മുഖ്യമന്ത്രിയും സംഘവും ഡല്‍ഹി സന്ദര്‍ശനം നടത്തിയതെന്ന സി പി ഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. അവരുടെ പിന്തുണയും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആവശ്യമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ സി ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

janayugom 240911

1 comment:

  1. യു ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ നൂറ് ദിനം പിന്നിട്ട് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ഡല്‍ഹി പര്യടനത്തില്‍ കാര്യമായൊന്നും നേടാനായില്ലെങ്കിലും കേന്ദ്രം നല്‍കിയ കൈനിറയെ വാഗ്ദാനങ്ങളും ഒരുപാട് ഉറപ്പുകളുമായാണ് സംഘം മടങ്ങുന്നത്. നിറഞ്ഞ മനസ്സോടെയാണ് മടങ്ങുന്നത്. ഡല്‍ഹി സന്ദര്‍ശനം വന്‍വിജയമായിരുന്നു എന്നാണ് ഇന്നലെ കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും 16 കേന്ദ്രമന്ത്രിമാരുമായാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂടിക്കാഴ്ച നടത്തിയത്. പക്ഷേ കൂടെയുള്ള മന്ത്രിമാരുടെ എണ്ണത്തിനൊത്ത് പദ്ധതികള്‍പോലും നേടാനാകാതെ കേന്ദ്രം നല്‍കിയ അനുഭാവപൂര്‍വ്വമുള്ള ഉറപ്പിന്റെ സംതൃപ്തിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

    ReplyDelete