Friday, May 11, 2012

കുലംകുത്തികളോട് അന്നും ഇന്നും ഒരേ നയം


വടകര കൊലപാതകത്തെതുടര്‍ന്ന് സിപിഐ എം രൂക്ഷമായ രാഷ്ട്രീയ-സംഘടനാ പ്രതിസന്ധിയിലായെന്ന പിന്തിരിപ്പന്‍ കേന്ദ്രങ്ങളുടെ പ്രചാരണം യുഡിഎഫിനെ സേവിക്കാന്‍. ദുര്‍മാര്‍ഗങ്ങളിലൂടെ ഉമ്മന്‍ചാണ്ടിയും കൂട്ടരും ദത്തെടുത്ത ദുര്‍മോഹിയെ നെയ്യാറ്റിന്‍കരയില്‍ ജയിപ്പിച്ചെടുക്കാന്‍ ചന്ദ്രശേഖരന്‍വധത്തിന്റെ മറവില്‍ യുഡിഎഫിന്റെ അരുമകളായ മാധ്യമങ്ങള്‍ "പൊട്ടക്കണ്ണന്റെ മാവിലേറു"പോലെ സിപിഐ എമ്മിനെതിരെ ഇല്ലാക്കഥകള്‍ തൊടുത്തുവിടുന്നു. പാര്‍ടിയുടെ അംഗീകൃത നയത്തിനും സംഘടനാരീതിക്കുമെതിരെ ഉറഞ്ഞുതുള്ളിയവരെയും പുതിയ പാര്‍ടിയുണ്ടാക്കിയവരെയും രാഷ്ട്രീയമായി നേരിട്ടാണ് സിപിഐ എം വളര്‍ന്നതെന്ന് ഇക്കൂട്ടര്‍ മറക്കുന്നു. നക്സലൈറ്റുകള്‍ മുതല്‍ സിഎംപിവരെയുള്ളവരെ ഇ എം എസും എ കെ ജിയും ഇ കെ നായനാരുമുള്ള കാലത്ത് നേരിട്ടു. അതേ വഴിയിലൂടെയാണ് ചന്ദ്രശേഖരന്റെ ആര്‍എംപിയെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്നത്. പാര്‍ടിയെ വെല്ലുവിളിച്ച വിരുദ്ധന്മാരെ ഇ എം എസും എ കെ ജിയും നായനാരും നേരിട്ട അതേ രീതിയിലാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ടി ഇന്ന് മുന്നോട്ടുപോകുന്നത്. പാര്‍ടി വിരുദ്ധരെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന മാധ്യമങ്ങളെയും മറ്റു രാഷ്ട്രീയക്കാരെയും നേരിടുന്നതില്‍ സിപിഐ എം നയം അന്നും ഇന്നും ഒന്നുതന്നെ.

മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണി അധികാരത്തിലിരിക്കുമ്പോള്‍ 1970കളില്‍ നഗരൂരില്‍ ഒരു ചെറുജന്മിയുടെ തലവെട്ടി കൊന്ന "വിശ്വരാജന്മാരെ" യഥാര്‍ഥ വിപ്ലവകാരികളായും ഇ എം എസിനെ വിപ്ലവവഞ്ചകനായും ചിത്രീകരിക്കാന്‍ കൗശലപൂര്‍വം കുത്തക മാധ്യമങ്ങള്‍ ശ്രമിച്ചു. നക്സലൈറ്റായതിനെത്തുടര്‍ന്ന് പാര്‍ടിയില്‍നിന്ന് പുറത്തായ സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന വര്‍ഗീസിനെ മാര്‍ക്സിസ്റ്റ് വിരുദ്ധഭരണത്തില്‍ മരത്തില്‍ കെട്ടിയിട്ട് പൊലീസ് വെടിവച്ചുകൊന്നപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ സിപിഐ എമ്മും ഇ എം എസും മുന്നോട്ടുവന്നു. പക്ഷേ, മികച്ച വിപ്ലവകാരിയെന്ന് വര്‍ഗീസിനെ വിശേഷിപ്പിക്കാനോ അയാളുടെ മാര്‍ഗമാണ് ശരിയെന്ന് പറയാനോ തയ്യാറായില്ല.

കേരളീയര്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച നേതാവായ ഇ കെ നായനാരേക്കാള്‍ ജനപ്രീതിയുള്ള നേതാവായിരുന്നു ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ എന്നാണ് മനോരമ സ്ഥാപിക്കാന്‍ ഉത്സാഹപ്പെടുന്നത്. നായനാര്‍ക്ക് നാട് നല്‍കിയതിനേക്കാള്‍ വലിയ ആദരാഞ്ജലി ചന്ദ്രശേഖരന് ലഭിച്ചെന്നും അതിലൂടെ യഥാര്‍ഥ വിപ്ലവകാരി ആരെന്ന് തെളിഞ്ഞെന്നുമാണ് മനോരമയുടെയും മാതൃഭൂമിയുടെയും കണ്ടെത്തല്‍. നിഷ്ഠുരമായ കൊലപാതകത്തെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ് ചില മാധ്യമങ്ങള്‍.

കേരളത്തില്‍ ഒരു വര്‍ഷം 440നും 470നുമിടെ കൊലപാതകങ്ങള്‍ നടക്കുന്നു. ഇതില്‍ രാഷ്ട്രീയപ്രവര്‍ത്തകരെ രാഷ്ട്രീയ കാരണങ്ങളാല്‍ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ 12 മുതല്‍ 30 വരെയാണ്. ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ സിപിഐ എം പ്രവര്‍ത്തകരാണ്. ചന്ദ്രശേഖരനെപ്പോലെയോ അതിനേക്കാള്‍ ക്രൂരമായോ നാനൂറിലേറെ സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും കോണ്‍ഗ്രസ് ഗുണ്ടകള്‍ ഉള്‍പ്പെടെയുള്ളവര്‍ അരുംകൊലചെയ്തു.

പാര്‍ടിയുടെ നയത്തെ വെല്ലുവിളിച്ച് പുതിയ പാര്‍ടിയുമായി രംഗത്തുവന്ന എം വി രാഘവനെയും കൂട്ടരെയും ഒറ്റപ്പെടുത്താന്‍ ഇ എം എസും അന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനും സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തിയിരുന്നു. "പൊന്നു കായ്ക്കും മരമെങ്കിലും, പുരയ്ക്കുമീതെ ചാഞ്ഞെന്നാല്‍, വെട്ടിമാറ്റും കട്ടായം" എന്ന മുദ്രാവാക്യത്തെ സാധൂകരിച്ചാണ് നേതാക്കള്‍ പ്രസംഗിച്ചത്. അന്നും ഇന്നും കുലംകുത്തികളെ ആശയപരമായി ഒറ്റപ്പെടുത്തുകയെന്നതാണ് നയം. സിപിഐ എമ്മിന് ഒരു ബന്ധവുമില്ലാത്ത ചന്ദ്രശേഖരന്റെ കൊലപാതകത്തെ നിശിതമായി അപലപിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ കൂട്ടാളികള്‍ മുറുകെപ്പിടിക്കുന്ന തെറ്റായ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയും ചെയ്യുക. അക്കാര്യത്തില്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയും നയിക്കുന്ന സംസ്ഥാനത്തെ പാര്‍ടിക്ക് ഒരു നയമേയുള്ളു.
(ആര്‍ എസ് ബാബു)

deshabhimani 110512

1 comment:

  1. വടകര കൊലപാതകത്തെതുടര്‍ന്ന് സിപിഐ എം രൂക്ഷമായ രാഷ്ട്രീയ-സംഘടനാ പ്രതിസന്ധിയിലായെന്ന പിന്തിരിപ്പന്‍ കേന്ദ്രങ്ങളുടെ പ്രചാരണം യുഡിഎഫിനെ സേവിക്കാന്‍. ദുര്‍മാര്‍ഗങ്ങളിലൂടെ ഉമ്മന്‍ചാണ്ടിയും കൂട്ടരും ദത്തെടുത്ത ദുര്‍മോഹിയെ നെയ്യാറ്റിന്‍കരയില്‍ ജയിപ്പിച്ചെടുക്കാന്‍ ചന്ദ്രശേഖരന്‍വധത്തിന്റെ മറവില്‍ യുഡിഎഫിന്റെ അരുമകളായ മാധ്യമങ്ങള്‍ "പൊട്ടക്കണ്ണന്റെ മാവിലേറു"പോലെ സിപിഐ എമ്മിനെതിരെ ഇല്ലാക്കഥകള്‍ തൊടുത്തുവിടുന്നു. പാര്‍ടിയുടെ അംഗീകൃത നയത്തിനും സംഘടനാരീതിക്കുമെതിരെ ഉറഞ്ഞുതുള്ളിയവരെയും പുതിയ പാര്‍ടിയുണ്ടാക്കിയവരെയും രാഷ്ട്രീയമായി നേരിട്ടാണ് സിപിഐ എം വളര്‍ന്നതെന്ന് ഇക്കൂട്ടര്‍ മറക്കുന്നു. നക്സലൈറ്റുകള്‍ മുതല്‍ സിഎംപിവരെയുള്ളവരെ ഇ എം എസും എ കെ ജിയും ഇ കെ നായനാരുമുള്ള കാലത്ത് നേരിട്ടു. അതേ വഴിയിലൂടെയാണ് ചന്ദ്രശേഖരന്റെ ആര്‍എംപിയെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്നത്. പാര്‍ടിയെ വെല്ലുവിളിച്ച വിരുദ്ധന്മാരെ ഇ എം എസും എ കെ ജിയും നായനാരും നേരിട്ട അതേ രീതിയിലാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ടി ഇന്ന് മുന്നോട്ടുപോകുന്നത്. പാര്‍ടി വിരുദ്ധരെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന മാധ്യമങ്ങളെയും മറ്റു രാഷ്ട്രീയക്കാരെയും നേരിടുന്നതില്‍ സിപിഐ എം നയം അന്നും ഇന്നും ഒന്നുതന്നെ.

    ReplyDelete